ADVERTISEMENT

ശബരിമല ∙ ദർശനപുണ്യം തേടി സന്നിധാനത്തേക്കു തീർഥാടക പ്രവാഹം. നിർമാല്യം കണ്ടുതൊഴാനായി പുലർച്ചെ 4ന് തന്നെ വലിയ നടപ്പന്തലിലും വടക്കേനടയിലും തീർഥാടകർ തിങ്ങിനിറഞ്ഞു. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ വിഷു പൂജകൾ ആരംഭിച്ചു. നിർമാല്യത്തിനുശേഷം നെയ്യഭിഷേകവും രാവിലെ 9ന് അഷ്ടാഭിഷേകവും തുടങ്ങി. 

കിഴക്കേ മണ്ഡപത്തിലായിരുന്നു കളഭപൂജ. ഉച്ചയോടെയാണ് കളഭാഭിഷേകം നടന്നത്. തന്ത്രിയുടെ അനുജ്ഞ വാങ്ങി മേൽശാന്തി പി.എൻ.മഹേഷ് ബ്രഹ്മകലശം എടുത്തു. തിരുനടയിൽ സ്വാമി ഭക്തർ ശരണംവിളിച്ച് കാത്തുനിൽക്കെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി. വൈകിട്ട് പടിപൂജയും ഉണ്ടായിരുന്നു. 18 വരെ പൂജ ഉണ്ടാകും.

മണ്ഡലകാലം: തയാറെടുപ്പുകൾ നേരത്തെ തുടങ്ങാൻ ബോർഡ്
ശബരിമല ∙ അടുത്ത മണ്ഡല മകരവിളക്കു തീർഥാടനം കുറ്റമറ്റതാക്കാൻ ഓരോ മാസവും പൂർത്തിയാക്കേണ്ട നടപടികളുടെ പട്ടിക ദേവസ്വം ബോർഡ് നിശ്ചയിച്ചു. പുതിയ മേൽശാന്തിമാരെ കണ്ടെത്തുന്നതിനുള്ള അപേക്ഷ ജൂൺ 5ന് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 5ന് കൂടിക്കാഴ്ച. അതിൽ വിജയിക്കുന്നവരെ പങ്കെടുപ്പിച്ച് ഒക്ടോബർ 18ന് സന്നിധാനത്ത് നറുക്കെടുപ്പ് നടത്തി പുതിയ മേൽശാന്തിയെ കണ്ടെത്തും.‌

അരവണ പ്ലാന്റിന്റെ അറ്റകുറ്റപ്പണികൾ ഓഗസ്റ്റ് 26നു മുൻപ് പൂർത്തിയാക്കും. വിവിധ നിർമാണ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ട അവലോകനം മേയ് 3ന് തുടങ്ങും. എല്ലാ ജോലികളും ഓഗസ്റ്റ് 26ന് മുൻപ് പൂർത്തിയാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം ജി. അജികുമാർ എന്നിവർ പറഞ്ഞു.

ശർക്കര, അരി, അരവണ എന്നിവ നിറയ്ക്കാനുള്ള ഡപ്പി, പാക്ക് ചെയ്യാനുള്ള ഫ്ലിപ്‌ ലിഡ് തുടങ്ങിയവ വാങ്ങാനുള്ള നടപടികൾ ഈ മാസം തുടങ്ങും. ഓഗസ്റ്റ് 17ന് മുൻപ് സാധനങ്ങൾ സന്നിധാനത്ത് എത്തിച്ചു തുടങ്ങും.സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ കടകളുടെ ലേലം സെപ്റ്റംബർ 30ന് മുൻപ് പൂർത്തിയാക്കും. പമ്പയിൽ പിതൃതർപ്പണത്തിനുള്ള ബലിത്തറയ്ക്കുള്ള അപേക്ഷകൾ ജൂലൈ 15ന് മുൻപ് പ്രസിദ്ധീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com