ADVERTISEMENT

കടമ്പനാട് ∙ രൂക്ഷമായ ജലക്ഷാമം നേരിടുമ്പോൾ ജല അതോറിറ്റിയുടെ അനാസ്ഥയിൽ ജലസംഭരണിയിൽ നിന്ന് വെള്ളം പാഴായി. രണ്ടു പഞ്ചായത്തുകളിലെ ദാഹമടക്കാനുള്ള വെള്ളമാണ് പാഴായത്. വെള്ളം പാഴായതെങ്ങനെയെന്ന ചോദ്യത്തിന് വെള്ളം തുറന്നു വിട്ടതാരെന്ന് അറിയില്ലെന്നായിരുന്നു ജല അതോറിറ്റി അധികൃതരുടെ മറുപടി. വെള്ളം പാഴായതിനെതിരെ ജനരോക്ഷം ശക്തമാണ്. പഞ്ചായത്ത് രണ്ടാം വാർഡിൽ മോതിരച്ചുള്ളി മലയിൽ സ്ഥാപിച്ചിട്ടുള്ള സംഭരണിയിലെ വെള്ളം പുതിയ വാൽവ് ഘടിപ്പിക്കുന്നതിനായി തുറന്നു വിട്ടുവെന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ ദിവസം നാലു മുതൽ വെള്ളം ഒഴുകി പാഴായി. ഇന്നലെ ഉച്ചയോടെയാണ് പുതിയ വാൽവ് സ്ഥാപിക്കുന്നതിനുള്ള പണികൾ പൂർത്തിയാക്കിയത്.

കടമ്പനാട് പഞ്ചായത്തിൽ ജലക്ഷാമം നേരിടുന്ന കന്നിമലയിൽ വാഹനത്തിൽ വേള്ളമെത്തിക്കുമ്പോൾ സംഭരിക്കുന്നതിനായി നിരത്തി വച്ചിരിക്കുന്ന പാത്രങ്ങൾ.
കടമ്പനാട് പഞ്ചായത്തിൽ ജലക്ഷാമം നേരിടുന്ന കന്നിമലയിൽ വാഹനത്തിൽ വേള്ളമെത്തിക്കുമ്പോൾ സംഭരിക്കുന്നതിനായി നിരത്തി വച്ചിരിക്കുന്ന പാത്രങ്ങൾ.

വിതരണ പൈപ്പിൽ ഘടിപ്പിക്കാൻ കൊണ്ടു വന്ന വാൽവിന്റെ അളവ് മാറിയതിനെ തുടർന്ന് പൈപ്പുമായി കൂട്ടി യോജിപ്പിക്കാൻ കഴിഞ്ഞില്ല. വെള്ളം തുറന്നു വിടാതെ പ്രശ്നം പരിഹരിക്കാൻ കഴിയാത്ത സ്ഥിതിയായി. ഇതിനെ തുടർന്ന് ആർക്കും പ്രയോജനപ്പെടാതെ വെള്ളം തുറന്നു വിടുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ജല സംഭരണിയിൽ നിന്ന് അകലെയായാണ് വാൽവ്. മണ്ണടിയിൽ കല്ലടയാറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് മലങ്കാവിലെ ശുദ്ധീകരണ ശാലയിൽ എത്തിക്കും. ഇവിടെ ശുദ്ധീകരിക്കുന്ന വെള്ളമാണ് മോതിരച്ചുള്ളിമലയിലെ സംഭരണിയിൽ എത്തിക്കുന്നത്.രൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ അറ്റകുറ്റപ്പണിയുടെ പേരിൽ മൂന്നു ദിവസമായി ജല വിതരണം തടസ്സപ്പെട്ടിരുന്നു.

ഇക്കുറിയും ഏറെ വൈകിയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വെള്ളം എത്തിച്ചു തുടങ്ങിയത്. കടുത്ത വരൾച്ചയും ശുദ്ധജലക്ഷാമവും നേരിടുമ്പോൾ അധികൃതരുടെ അനാസ്ഥയിൽ ലക്ഷക്കണക്കിന് ലീറ്റർ വെള്ളമാണു പാഴാകുന്നത്.പള്ളിക്കൽ മുണ്ടപ്പള്ളി സെറ്റിൽമെന്റ് കോളനിയിൽ ജല വിതരണം സുഗമമമാക്കുന്നതിനാണ് പുതിയ വാൽവ് സ്ഥാപിച്ചത്. സാങ്കേതിക തടസ്സം നേരിട്ടതിനാൽ ആദ്യ ദിവസം പണി പൂർത്തിയാക്കാൻ കഴിയാതെ തൊഴിലാളികൾ മടങ്ങി. അതിനു ശേഷം ആരോ വെള്ളം തുറന്നു വിടുകയായിരുന്നു. സംഭവ ദിവസം രാവിലെ ജല വിതരണം നടത്തിയ ശേഷമുള്ള വെള്ളമാണ് പാഴായതെന്നും ജല അതോറ്റിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

കടമ്പനാട്ട് കടുത്ത ജലക്ഷാമം
കടമ്പനാട് ∙ പഞ്ചായത്തിൽ വിവിധയിടങ്ങളിൽ ജലക്ഷാമം രൂക്ഷം. നിലവിലുള്ള പദ്ധതിയിൽ നിന്ന് ജലവിതരണം സുഗമമാകാത്തതും ജലക്ഷാമം രൂക്ഷമാക്കി. ഉയർന്ന പ്രദേശങ്ങളായ പാണ്ടിമലപ്പുറം, ഗണേശവിലാസം, അരയാലപ്പുറം, ലക്ഷ്മി നട, കന്നാട്ട് കുന്ന്, കീട്ടൂർ കുന്ന്, കൊച്ചു കുന്ന്, കൂനൻ പാലവിള, കന്നിമല തുടങ്ങിയ പ്രദേശങ്ങളിലാണ് ജലക്ഷാമം. കിണറുകൾ, തോടുകൾ എന്നിവ വറ്റിവരണ്ടതോടെ വാഹനത്തിൽ വെള്ളം എത്തിക്കേണ്ട അവസ്ഥയാണ് മിക്ക ഇടങ്ങളിലും. മലങ്കാവ് ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നാണ് ക‍ടമ്പനാട് പഞ്ചായത്തിലും ഏറഞ്ഞ്, ഏഴംകുളം, പള്ളിക്കൽ പഞ്ചായത്തുകളിൽപ്പെട്ട ചില വാർഡുകളിലും വെള്ളം എത്തുന്നത്.

എന്നാൽ എല്ലാ പഞ്ചായത്തുകളിലും വെള്ളം വിതരണം ചെയ്യാനുള്ള ശേഷി പദ്ധതിക്കില്ല. തകരാറിലായ മോട്ടറുകളുടെ അറ്റകുറ്റ പണികൾ നടത്താത്തതും പ്രതിസന്ധിയാണ്. വിവിധ വാർഡുകളിലെ തകരാറിലായ പൈപ്പുകൾ, ടാപ്പുകൾ എന്നിവ പുനസ്ഥാപിക്കാത്തതും ജല വിതരണത്തെ ബാധിക്കുന്നു. ദിവസവും ഒരു നേരം ഒരു വാർഡ് മുഴുവൻ ജലവിതരണം നടത്താൻ നിലവിലെ പദ്ധതി പ്രയോജനപ്പെടുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. പാണ്ടിമലപ്പുറത്തിനു മാത്രമായി സ്ഥാപിച്ച പദ്ധതിയും വർഷങ്ങളായി പ്രവർത്തനരഹിതമാണ്. ജലക്ഷാമം രൂക്ഷമായ ഇടങ്ങളിൽ പഞ്ചായത്ത് വെള്ളമെത്തിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com