മാലിന്യം കത്തിക്കുന്നു; ശ്വാസം മുട്ടി ജനങ്ങൾ
Mail This Article
പഴവങ്ങാടി ∙ ഇട്ടിയപ്പാറ ടൗണിൽ മാലിന്യം കത്തിക്കാതെ സംസ്കരണം നടക്കില്ല! പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ടൗണിന്റെ മധ്യത്തിലിട്ടു കത്തിക്കുമ്പോഴുള്ള ദുഷിച്ച പുക ജനം ശ്വസിക്കേണ്ടേണ്ട ഗതികേടിലാണ് ഇവിടത്തെ ജനം. ഇട്ടിയപ്പാറ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ബുധനും ശനിയും ഹരിത കർമസേന മാലിന്യം സംഭരിക്കുന്നുണ്ട്. ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള എംസിഎഫിൽ സൂക്ഷിക്കുകയാണവ. പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും മാലിന്യം നിറയ്ക്കുമ്പോൾ വേർതിരിക്കുന്നവയാണ് ടൗണിന്റെ മധ്യത്തിലിട്ടു കത്തിക്കുന്നത്.
മാലിന്യം കത്തിക്കാൻ കോൺക്രീറ്റ് വളയങ്ങൾ ഉപയോഗിച്ച് സംവിധാനം ഒരുക്കിയിട്ടുണ്ട്. അതിനുള്ളിലിട്ടാണ് മാലിന്യം കത്തിക്കുന്നത്. അഴുകിയ പച്ചക്കറിയും മറ്റും ഇതിലിടാറുണ്ട്. അവ പുകഞ്ഞു കിടക്കും. ഇത് ബസ് സ്റ്റാൻഡിന്റെ പരിസരങ്ങളിലെല്ലാം വ്യാപിക്കുന്നു. ടൗണിലെത്തുന്ന യാത്രക്കാരും വ്യാപാരികളുമെല്ലാം പുക ശ്വസിക്കുകയാണ്. മാലിന്യം പൊതു സ്ഥലത്തേക്കു വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നവരുടെ പേരിൽ പഞ്ചായത്തിനു നിയമ നടപടി സ്വീകരിക്കാം. പിഴയും ഈടാക്കാം. പക്ഷേ ഇതുവരെ നടപടികളൊന്നും ഉണ്ടായില്ല.