ADVERTISEMENT

കടമ്മനിട്ട ∙ കാച്ചിക്കൊട്ടിയ തപ്പിന്റെ മേളത്തിലും ചൂട്ടുകറ്റയുടെ വെളിച്ചത്തിലും ആർപ്പുവിളിയുടെ അകമ്പടിയിലും കാവിലമ്മയുടെ തിരുമുൻപിൽ പടയണി കോലങ്ങളെത്തി. കാലദോഷമകറ്റാൻ കോലങ്ങൾ കളത്തിൽ ഉറഞ്ഞുതുള്ളി. ഗണപതി, മറുത, കാലൻ, സുന്ദരയക്ഷി, ഭൈരവി, കാഞ്ഞിരമാല എന്നീ കോലങ്ങളാണ് ഇന്നലെ കളം നിറഞ്ഞാടിയത്. താവടി, പുലവൃത്തം, വെളിച്ചപ്പാട്, പരദേശി എന്നിവയും ഉണ്ടായിരുന്നു. ദാരിക നിഗ്രഹം കഴിഞ്ഞ് അങ്കക്കലി പൂണ്ട് രക്തദാഹിയായ കാളിയുടെ കോപം അടക്കാൻ ശിവനും ഭൂതഗണങ്ങളും ചേർന്ന് കോലം കെട്ടി തുള്ളി ശാന്തയാക്കി എന്നതാണ് പടയണിയുടെ സങ്കൽപം. പടയണിയുടെ മൂന്നാം ദിവസമായ ഇന്നലെ ഏഴര നാഴിക ഇരുട്ടിയ ശേഷമാണു കാവിലമ്മയുടെ തിരുനടയിലേക്കു കോലങ്ങൾ എത്തിയത്. അതിനുശേഷം കാപ്പൊലി നടന്നു. ആർപ്പും കുരവയും പാട്ടും കൊട്ടും ചേർന്നായിരുന്നു കാപ്പൊലി. 

പടയണി ഗ്രാമത്തിൽ ആയിരുന്നു കോലങ്ങൾ എഴുതി തയാറാക്കിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായിട്ടാണു കോലങ്ങൾ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചത്. ഇവ ഇറക്കിവച്ചശേഷം പിന്നീട് ഓരോന്നായി കളത്തിൽ എത്തി. സുന്ദര യക്ഷി, കുറത്തി, പരദേശി, ആഴി, അടവി, നായാട്ടും പടയും, 101പാള ഭൈരവി, കാഞ്ഞിരമാല എന്നിവയാണ് കടമ്മനിട്ട പടയണിയുടെ പ്രധാന ആകർഷണങ്ങൾ. പടയണി സംഗീതത്തിന്റെ ആലാപനത്തിൽ കടമ്മനിട്ട ശൈലി വേറിട്ടു നിൽക്കുന്നു. ഗോത്ര കലാകളരിയാണു പടയണി അവതരിപ്പിക്കുന്നത്. എല്ലാ ദിവസവും രാത്രി 11ന് ആണ് കോലം തുള്ളൽ.

19ന് അടവി നടക്കും. പനമരമാണ് അടവിക്ക് കളത്തിൽ ഉയർത്തുന്നത്. വേറിട്ട ശൈലിയിലാണ് പനമരം കളത്തിൽ കൊണ്ടുവന്ന് പാട്ടിനൊപ്പം ഉയർത്തുന്നത്. 20ന് ഇടപ്പടയണി. എട്ടാം ദിവസമായ 21ന് വലിയ പടയണി. എല്ലാ കോലങ്ങളും അന്ന് കളത്തിൽ ഇറങ്ങും. വെളുത്തുതുള്ളൽ, പൂപ്പട, കരവഞ്ചി, തട്ടുമ്മൽകളി എന്നിവയും ഉണ്ട്. കരവഞ്ചി ഇറക്കി തട്ടിന്മേൽകളി ആകുമ്പോഴേക്കും പിറ്റേദിവസം നേരം വെളുക്കും. അതിനു ശേഷമേ വലിയ പടയണി തീരു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com