ADVERTISEMENT

ആവേശത്തിരകളുയർത്തി ആന്റോ ആന്റണി വരവായി, ആന്റോ ആന്റണി വരവായി...’ അനൗൺസ്മെന്റ് വാഹനത്തിൽനിന്ന് രാവിലെ എട്ടരയോടെ പാട്ടൊഴുകി. കോൺഗ്രസിനെപ്പോലെ തലമുറകൾക്കു തണലൊരുക്കിയ ചന്ദനപ്പള്ളി ജംക്‌ഷനിലെ മഴമരത്തിന്റെ ചുവട്ടിൽ നിന്നായിരുന്നു ഇന്നലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പന്തളം ബ്ലോക്കിലെ പര്യടനത്തുടക്കം. നേതാക്കളായ തോപ്പിൽ ഗോപകുമാറും കെ.എസ്.ശിവകുമാറും പഴകുളം ശിവദാസനും എം.ജി.കണ്ണനുമെല്ലാം രാവിലെതന്നെ റെഡി. ബ്ലോക്ക് പ്രസിഡന്റ് സക്കറിയ വർഗീസ് ആന്റോയെ പുഷ്പകിരീടം അണിയിച്ചു.  

കേന്ദ്ര, സംസ്ഥാന സർക്കാരുകളെ ഒരുപോലെ കടന്നാക്രമിച്ചായിരുന്നു ആന്റോയുടെ പ്രസംഗം. നരേന്ദ്രമോദി ഏകാധിപതിയായി മാറുന്നതിന്റെ ഉദാഹരണങ്ങളും ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികളും അക്കമിട്ടു നിരത്തി. ഭരണത്തിൽ കയറിയപ്പോൾ മോദി നൽകിയ വാഗ്ദാനങ്ങളും ആന്റോ ഓർമിപ്പിച്ചു. 50 രൂപയ്ക്കു ഡീസലും പെട്രോളും, 275 രൂപയ്ക്കു പാചക വാതക സിലിണ്ടർ, 5 കോടി പേർക്കു തൊഴിൽ എന്നിവ കിട്ടിയവരാരും ഇല്ലെന്നു പറഞ്ഞപ്പോൾ കൂട്ടച്ചിരിയുയർന്നു. വേദിയിൽ നിന്നിറങ്ങി, കാത്തുനിന്ന നഴ്സിങ് വിദ്യാർഥികളോട് വോട്ട് അഭ്യർഥിച്ച ശേഷം ആന്റോ പര്യടനത്തിനുള്ള തുറന്ന വാഹനത്തിലേക്ക്. 

ഇരുചക്രവാഹനങ്ങളിലും കാറുകളിലുമായി പ്രവർത്തകർ മുന്നിൽ, നാസിക് ധോലും മേളവുമായി മറ്റൊരു വാഹനം ഇടയ്ക്ക്. പര്യടനം ചന്ദനപ്പള്ളി പിന്നിട്ടു കോമാട്ട് മുക്കിലേക്ക്. ഐക്കാട് നിന്ന് എത്തിയ ഗീവർഗീസും ഐഎൻടിയുസി പ്രവർത്തകൻ ശശിയും സ്കൂട്ടറിൽ അവരേക്കാൾ ഇരട്ടി വലിപ്പമുള്ള പതാക വീശി മുന്നിൽ‌ സഞ്ചരിച്ചു. തുറന്ന വാഹനത്തിൽ നിന്നുകൊണ്ട് ആന്റോ ആന്റണി വഴിയരികിലും വീടുകളുടെ മുന്നിലും കാത്തു നിന്നവർക്കു നേരെ കൈവീശി. അവർ തിരിച്ചും. വീട്ടമ്മമാരുൾപ്പെടെയുള്ളവരുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരിയിൽ ആന്റോയ്ക്ക് തന്നെ വോട്ട് എന്ന ഉറപ്പു കൂടിയുണ്ടായിരുന്നു. 

എൽഡിഎഫിന്റെ പരാതിയെ തുടർന്നു ആന്റോ ആന്റണിയുടെ പേരും പടവും മൂടിവച്ച ഒറ്റത്തേക്കിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിലായിരുന്നു അടുത്ത സ്വീകരണം. രാഷ്ട്രീയ സ്വാധീനം കൊണ്ടു പേരു മൂടിവയ്ക്കാൻ ചിലപ്പോൾ കഴിയുമായിരിക്കും, പക്ഷേ ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് പേര് മായ്ക്കാൻ ആർക്കും കഴിയില്ലെന്ന് ആന്റോ പറഞ്ഞപ്പോൾ കയ്യടി ഉയർന്നു. റബർ കർഷകർ ഏറെയുള്ള ഒറ്റത്തേക്കിലും അങ്ങാടിക്കൽ സൗത്തിലും റബറിന്റെ വിലയിടിവിന്റെ കാരണങ്ങളാണ് വിശദീകരിച്ചത്. റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കടലാസിൽ ഒതുങ്ങിയെന്നും ആന്റോ കുറ്റപ്പെടുത്തി. 

അങ്ങാടിക്കൽ സ്കൂളിനു സമീപത്തെ കടകളിലെല്ലാം കയറി വോട്ട് അഭ്യർഥിച്ചു. ചൂട് കടുത്തു, വിയർത്തതോടെ കയ്യിൽ കരുതിയ ടവൽ എടുത്ത് സ്ഥാനാർഥി മുഖം തുടച്ചു. കനത്ത വെയിലിലും കുട്ടികളും പ്രായമായവരും സ്ഥാനാർഥിയെ കാണാൻ വീട്ടുമുറ്റത്തും വഴിയരികിലും കാത്തു നിന്നു. ചേരുവ മുക്കിനു സമീപം തോട്ടരികിൽ തൊഴിലുറപ്പു തൊഴിലാളികൾ നിൽക്കുന്നു. സ്ഥാനാർഥി അവരുടെ അടുക്കലേക്ക്. കൂട്ടത്തിൽ ഏറ്റവും പ്രായമുള്ള അമ്മിണി കുഞ്ഞൂട്ടിയുടെ കൈ പിടിച്ചു കുശലാന്വേഷണം. ഈ പ്രായത്തിലും ജോലി ചെയ്യുന്ന അമ്മിണിയോടു പ്രായം ചോദിച്ചപ്പോൾ 5 വയസ്സ് കുറച്ചു 70 എന്ന് പറഞ്ഞതോടെ കൂടിക്കാഴ്ച കൂട്ടച്ചിരിക്കാഴ്ചയായി. തൊഴിലുറപ്പ് പദ്ധതി യുപിഎ കൊണ്ടുവന്നതാണെന്നും കോൺഗ്രസ് അധികാരത്തിൽ വന്നാൽ തൊഴിലുറപ്പ് വേതനം കൂട്ടുമെന്നും ആന്റോ പറഞ്ഞു. 

കൊടുമൺ ജംക്‌ഷനിലെ ചന്തയിൽ വർഷങ്ങളായി പച്ചക്കറി വിൽക്കുന്ന സരോജിനി ആന്റോ ആന്റണിക്ക് നാരങ്ങയും നെല്ലിക്കയും നൽകുന്നു. പച്ച നെല്ലിക്ക കണ്ടതോടെ കുറച്ചധികം വാങ്ങി ആന്റോ പ്രവർത്തകർക്ക് വീതിച്ചു. അതിനു ശേഷം സരോജിനിക്കു പണവും നൽകിയാണ് സ്ഥാനാർഥി പ്രസംഗ വേദിയിൽ എത്തിയത്.
കൊടുമൺ ജംക്‌ഷനിലെ ചന്തയിൽ വർഷങ്ങളായി പച്ചക്കറി വിൽക്കുന്ന സരോജിനി ആന്റോ ആന്റണിക്ക് നാരങ്ങയും നെല്ലിക്കയും നൽകുന്നു. പച്ച നെല്ലിക്ക കണ്ടതോടെ കുറച്ചധികം വാങ്ങി ആന്റോ പ്രവർത്തകർക്ക് വീതിച്ചു. അതിനു ശേഷം സരോജിനിക്കു പണവും നൽകിയാണ് സ്ഥാനാർഥി പ്രസംഗ വേദിയിൽ എത്തിയത്.

കൊടുമൺ ഈസ്റ്റ് പോസ്റ്റ് ഓഫിസിനു മുന്നിൽ പ്രസംഗിച്ചു നിൽക്കവേ എതിരെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണിയുടെ പ്രചാരണം കടന്നു പോയി. 2 പേരും കണ്ട ഭാവം നടിച്ചില്ല. കൊടുമൺ ജംക്‌ഷനിലെ കടകളിൽ ആന്റോ വോട്ട് അഭ്യർഥിച്ചു ചന്തയിൽനിന്ന് ഇറങ്ങുന്ന വഴി വർഷങ്ങളായി പച്ചക്കറി വിൽക്കുന്ന സരോജിനി നാരങ്ങാ നൽകി സ്ഥാനാർഥിയെ അനുഗ്രഹിച്ചു. നെല്ലിക്ക കണ്ടതോടെ കുറച്ചു വാങ്ങി സരോജിനിക്കു പണവും നൽകിയാണ് സ്ഥാനാർഥി പ്രസംഗ വേദിയിൽ എത്തിയത്. 

കേരളത്തിലെ ക്യാംപസുകൾ മയക്കുമരുന്നു കേന്ദ്രങ്ങളായതോടെ പഠനത്തിനായി കേരളം വിട്ടു വിദേശത്തു പോകുന്ന വിദ്യാർഥികളെ കുറിച്ചാണ് ആന്റോ പറഞ്ഞത്. എംപി ഓഫിസിൽ പഠന വായ്പയ്ക്കു ലഭിക്കുന്ന ശുപാർശ കത്തുകളുടെ ബാഹുല്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സംസാരിച്ചത്. സിപിഎമ്മും അതിന്റെ യുവജന സംഘടനകളുമാണ് മയക്കുമരുന്നു വ്യാപാരത്തിന്റെ പ്രധാന കണ്ണികളെന്നും ആന്റോ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് വെള്ളക്കടലാസിൽ ഒരു നിവേദനം അടുത്തു പോയി കൊടുക്കാൻ ഏതെങ്കിലും പാർട്ടി പ്രവർത്തകനു ധൈര്യമുണ്ടോയെന്നു അദ്ദേഹം ചോദിച്ചു. എരുത്വകുന്നിൽ എത്തിയപ്പോൾ വാഹനത്തിനു പുറകിൽനിന്ന് വിളിക്കുന്നതു കേട്ട് പ്രചാരണ വാഹനം നിർത്താൻ ആന്റോ പറഞ്ഞു. കാഴ്ച പരിമിതിയുള്ള ജിനി ബാബുവും ബന്ധു ഷിബുവുമാണ് സ്ഥാനാർഥിയെ ഹാരമണിയിക്കാൻ എത്തിയത്. ചെറുപ്രായത്തിൽ കാഴ്ച നഷ്ടമായ ജിനി, ആന്റോയ്ക്ക് വിജയാശംസ നേർന്നു. 

കൊള്ളപ്പലിശയ്ക്കു എസ്എൻസി ലാവ്‌ലിനിൽ നിന്നു മസാല ബോണ്ടിലൂടെ പണം വാങ്ങിയ നടപടിയും 8 മാസമായി ക്ഷേമ പെൻഷൻ വിതരണം ചെയ്യാത്ത സർക്കാരിന്റെ പിടിപ്പുകേടുമെല്ലാം ചർച്ചയാക്കിയാണു ആന്റോയുടെ പര്യടനം വിവിധ കേന്ദ്രങ്ങളിലൂടെ കടന്നു പോയത്. ഗാന്ധി സ്മാരക കോളനിയും ഐക്കരേത്ത് ജംക്‌ഷനും ഐക്കാട് മേഖലയിലെ വിവിധ കേന്ദ്രങ്ങളും പിന്നിട്ടപ്പോൾ സമയം ഒന്നര കഴിഞ്ഞു. മഹിളാ കോൺഗ്രസ് നേതാവ് ലാലി സുദർശന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. ‘കൊടുമൺ പൊതുവേ സിപിഎം മേഖലയായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ വലിയ പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ജനങ്ങളുടെ പ്രതികരണത്തിൽ നിന്ന് ട്രെൻഡ് വ്യക്തമാണ്, അവർ കോൺഗ്രസിനൊപ്പമാണ് ’ ആത്മവിശ്വാസത്തോടെ ആന്റോ പറഞ്ഞു. വിശ്രമത്തിനുശേഷം അടുത്ത യോഗ സ്ഥലത്തേക്ക്. ആന്റോയുടെ വാഹനനിര ഇടവഴിയിൽ വലിയൊരു മൂവർണ കൊടി വിരിച്ചപോലെ ഒഴുകി നീങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com