രണ്ടര വയസ്സുകാരനും മുത്തശ്ശിക്കും നേരെ തെരുവുനായ ആക്രമണം
Mail This Article
കുളനട ∙ വീട്ടുമുറ്റത്തുനിന്ന രണ്ടര വയസ്സുള്ള കുട്ടിയെയും മുത്തശ്ശിയെയും തെരുവുനായ കടിച്ചു. കവിളിനു സാരമായി പരുക്കേറ്റ കുട്ടിക്കു തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി നടത്തി. കൈപ്പുഴ ശ്രേയസ്സിൽ ചന്ദ്രമണിക്കും (64) മകൻ കെ.വിവേകിന്റെ മകൻ ഋത്വിക്കിനുമാണ് (രണ്ടര) പരുക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. അടുക്കളഭാഗത്തെ മുറ്റത്തു നിൽക്കുമ്പോഴാണു പറമ്പിൽ നിന്നെത്തിയ തെരുവുനായ ഋത്വിക്കിനെ ആക്രമിക്കുന്നത്. രക്ഷിക്കാൻ ചെന്നപ്പോൾ ചന്ദ്രമണിയെയും ആക്രമിച്ചു.
സാരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ അടൂർ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചു വാക്സിനേഷൻ എടുത്ത ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. യാത്രാസൗകര്യം കണക്കിലെടുത്തു ബന്ധുക്കൾ തിരുവല്ലയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാലിനു മുറിവുള്ളതായി ശ്രദ്ധയിൽ പെട്ടതോടെ ചന്ദ്രമണിക്കും ഇവിടെ വച്ചു പ്രതിരോധ വാക്സിൻ നൽകി. കുട്ടിയുടെ പരുക്ക് ഭേദമാകുന്നതായി ഡോക്ടർമാർ അറിയിച്ചതായി വിവേക് പറഞ്ഞു.