ADVERTISEMENT

എന്റെ കൊച്ചൻ എന്തിയേ? വണ്ടീന്ന് ഇറങ്ങിയ കണ്ടല്ലോ, എങ്ങോട്ടു പോയി’? അനിൽ കെ.ആന്റണിക്ക് ഉഴിയാനുള്ള ആരതിയുമായി ഇളംഗമംഗലത്ത് കാത്തുനിന്ന എഴുപത്തിമൂന്നുകാരി രത്നമ്മയുടെ ചോദ്യത്തിൽ പരിഭവമുണ്ട്, മുഖത്തു സങ്കടവും. സ്വീകരണത്തിനായി പ്രചാരണ വാഹനത്തിൽ നിന്നിറങ്ങിയ അനിൽ റോഡിന്റെ വലതുവശത്ത് കാത്തുനിന്ന രത്നമ്മയെ കാണാതെ മറുവശത്തു കൂട്ടംകൂടിനിന്ന പ്രവർത്തകർക്കരികിലേക്കു പോയി. പരാതികേട്ട ചിലർ നിമിഷനേരംകൊണ്ട് അനിലിനെ രത്നമ്മയുടെ മുന്നിലെത്തിച്ചു. ‘ജയിച്ചുവാ മോനേ’– കൈകൂപ്പി നിന്ന അനിലിനെ ആരതി ഉഴിഞ്ഞശേഷം നെറ്റിയിൽ കുറിതൊട്ട രത്നമ്മയുടെ കണ്ണുകൾ നനഞ്ഞിരുന്നു.

loksabha-election-pathanamthitta-2
അനിൽ കെ.ആന്റണിയുടെ പര്യടനം നിലമേലിൽ എത്തിയപ്പോൾ സ്ഥാനാർഥിക്കൊപ്പം സെൽഫിയെടുക്കുന്ന യുവാവ്.

ഇതുവരെ കാണാത്ത അനിൽ ആന്റണിയോട് എന്തേ ഇത്രയിഷ്ടം? ‘അതുപിന്നെ എന്റെ നരേന്ദ്രന്റെ(പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ) സ്ഥാനാർഥിയല്ലേ. എന്നെക്കാൾ ഇളയതാ നരേന്ദ്രൻ. ബിജെപിയുടെ സ്ഥാനാർഥികൾ ജയിക്കണം’– ഞൊടിയിടയിൽ രത്നമ്മ പറഞ്ഞതുതന്നെയാണ് മണ്ഡല പര്യടനത്തിലും വോട്ടഭ്യർഥനയിലും എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണിയുടെയും ആപ്തവാക്യം. ‘പത്തനംതിട്ടയ്ക്കുള്ള നരേന്ദ്ര മോദിയുടെ ഗ്യാരന്റി’!

loksabha-election-pathanamthitta-3
പത്തനംതിട്ട ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥിയുടെ അടൂർ മണ്ഡലത്തിലെ പര്യടനത്തിന് തുടക്കംകുറിച്ച് ഏഴംകുളം അമ്പല ജംക്‌ഷനിൽ അനിൽ കെ.ആന്റണിയെ സ്വീകരിക്കുന്ന പ്രവർത്തകർ.

മഴയിലിലും തണുക്കില്ല ആവേശം, അനിലിന്റെ സങ്കടം
കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പങ്കെടുത്ത പൊതുയോഗത്തിനു ശേഷം അനിൽ കെ.ആന്റണി ഏഴംകുളം അമ്പല ജംക്‌ഷനിലെത്തുമ്പോൾ സമയം 4.30. അടൂർ മണ്ഡല പര്യടനത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചതിലും 2 മണിക്കൂർ വൈകി. പത്തനംതിട്ടയിലെ രാഷ്ട്രീയ അന്തരീക്ഷം അനുകൂലമാണെന്നാണു ബിജെപി വിലയിരുത്തലെങ്കിലും കാലാവസ്ഥ ‘പ്രതികൂലമായത്’ പര്യടനത്തെ അൽപം വലച്ചു. മഴ തുടങ്ങിയതോടെ ഏഴംകുളത്തെ ഉദ്ഘാടന സമ്മേളനം അനിൽ 5 മിനിറ്റിലൊതുക്കി. ബൈക്കുകളിലും സ്കൂട്ടറുകളിലും ലൈറ്റുകൾ തെളിയിച്ച് നനഞ്ഞുകുളിച്ച് പ്രവർത്തകർ പ്രചാരണ വാഹനത്തെ അനുഗമിച്ചു.

loksabha-election-pathanamthitta
ഏനാത്ത് ജംക്‌ഷനിൽ അനിൽ കെ.ആന്റണിയെ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന പ്രവർത്തകർ. ചിത്രങ്ങൾ: എൻ.രാജേഷ് ബാബു


ആറുകാലിക്കൽ കുഴിഞ്ഞയ്യത്തുപടിയിൽ സ്വീകരണ യോഗത്തിനെത്തിയ മുഴുവൻ പ്രവർത്തകരും പരിസരത്തെ പോസ്റ്റ് ഓഫിസ് കെട്ടിടത്തിന്റെ വരാന്തയിൽ അഭയം തേടിയിരുന്നു. ‘കേന്ദ്രം ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന, ആരു പ്രധാനമന്ത്രിയാകുമെന്നു തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണു വരാൻ പോകുന്നത്. നാനൂറിൽ അധികം സീറ്റ് നേടി എൻഡിഎ വീണ്ടും അധികാരത്തിലെത്തും. അതിൽ ഒരാളാകാൻ എന്നെ സഹായിക്കണം. വോട്ടു ചെയ്യണം, ചെയ്യിപ്പിക്കണം’– മറുപടി പ്രസംഗം ചുരുക്കി പ്രവർത്തകർക്കിടെയിൽനിന്ന് അനിൽ വാഹനത്തിലേക്കു കയറി. പര്യടനം മാങ്കൂട്ടം ജംക്‌ഷനിലെത്തിയപ്പോൾ കോരിച്ചൊരിയുന്ന മഴ. വഴിയോരത്തെ വേദിയിലെത്തി സ്വീകരണമേറ്റുവാങ്ങാൻ കഴിയാതെ അനിൽ വാഹനത്തിൽത്തന്നെ നിന്നു. മഴ നനഞ്ഞ് വാഹനത്തിൽ കയറി ഷാൾ അണിയിച്ച് പ്രവർത്തകർതന്നെ അനിലിന്റെ സങ്കടം തീർത്തു.

‘വിജയം നിശ്ചയം, നല്ല ഭൂരിപക്ഷം കിട്ടും’
പര്യടനം ഏനാത്ത് ജം‌ക്‌ഷനിലെത്തുമ്പോൾ സമയം 5.30. മഴ മാറിയതോടെ പ്രചാരണാവേശം ഇരട്ടിയിലായി. ജോലിക്കു ശേഷം തിരികെ വീടുകളിലേക്കു മടങ്ങുന്നവരും വഴിയരികിൽ കൂട്ടംകൂടി നിന്നവരും അഭിവാദ്യം ചെയ്യുന്നതിനിടെ പ്രചാരണ വാഹനം ഏനാത്തുനിന്ന് ഇളംഗമംഗലം റൂട്ടിലേക്കു തിരിഞ്ഞു. റോഡിലെ കുഴികൾക്കിടയിൽപ്പെട്ടുള്ള കുലുക്കത്തിൽ ബാലൻസ് തെറ്റാതെനിന്ന് അനിൽ രാഷ്ട്രീയവും വികസന കാഴ്ചപ്പാടുകളും പങ്കുവച്ചു. ‘പത്തനംതിട്ടയ്ക്കു കഴിഞ്ഞ 10 വർഷത്തിനിടെ കേന്ദ്രം നൽകിയ പദ്ധതികൾ ജില്ലാ സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി തന്നെ എണ്ണിപ്പറഞ്ഞതാണ്. നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണു കരുതുന്നത്. 15 വർഷം ഒന്നും ചെയ്യാതിരുന്ന എംപി എന്ന നിലയിൽ വോട്ടർമാർക്ക് ആന്റോ ആന്റണിയോടു വിരോധമുണ്ട്. ധനമന്ത്രി എന്ന നിലയിൽ കേരളത്തെ കടക്കെണിയിലാക്കിയ തോമസ് ഐസക്കിനെയും വോട്ടർമാർക്ക് താൽപര്യമില്ല.

നമ്മൾ ഇപ്പോൾ സഞ്ചരിക്കുന്ന റോഡ് തന്നെ നോക്കൂ, കുണ്ടും കുഴിയും കാരണം വാഹനത്തിൽ നിൽക്കാൻതന്നെ പറ്റുന്നില്ല. റോഡുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഐടി പാർക്കുകൾ, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ലോകം ഉറ്റുനോക്കുന്ന തീർഥാടന കേന്ദ്രമായ ശബരിമലയിലെ സൗകര്യങ്ങളുടെ പരിമിതി, തീർഥാടകർ അനുഭവിച്ച ദുരിതങ്ങൾ ഇങ്ങനെ പരിഹാരം കാണാതെ കിടക്കുന്ന ഒട്ടേറെ പ്രശ്നങ്ങളുണ്ടിവിടെ. ഇതിനുള്ള വ്യക്തമായ പദ്ധതികളുമായാണു മത്സരിക്കുന്നത്’– അനിൽ പറഞ്ഞു. ഇളമംഗലവും മണ്ണടിയും വേലുത്തമ്പിദളവ നഗറും പിന്നിട്ട വാഹനം നിലമേൽ ജംക്‌ഷനിലേക്കു നീങ്ങി.

സെൽഫി ടൈം വിത് അനിൽ
സന്ധ്യ കഴിഞ്ഞിട്ടും വിദ്യാർഥികളും യുവാക്കളുമടക്കം വലിയ ആൾക്കൂട്ടം തന്നെയുണ്ട് നിലമേൽ ജംക്‌ഷനിൽ. വൈകിയോടുന്ന പര്യടനത്തിന്റെ വേഗം കൂട്ടാൻ പ്രസംഗം ചുരുക്കുന്നതിനിടെ കൂട്ടം കൂടിനിന്ന പ്രവർത്തകരിൽ ചിലർ അനിലിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചു. പ്രസംഗം അവസാനിപ്പിച്ചതിനു പിന്നാലെ പ്രവർത്തകർക്ക് തകർപ്പൻ സെൽഫി പോസ് നൽകിയാണ് അനിൽ വേദി വിട്ടത്. കടമ്പനാട്, നെല്ലിമുകൾ മുതൽ മിത്രപുരം വരെയുള്ള സ്വീകരണ കേന്ദ്രങ്ങളിൽ കാത്തുനിൽക്കുന്ന നേതാക്കൾ അനിലിനൊപ്പം നിഴൽപോലെയുള്ള ബിജെപി ജില്ലാ സെക്രട്ടറി റോയി മാത്യുവിന്റെ ഫോണിലേക്കു മാറി മാറി വിളിക്കുന്നുണ്ട്. നിലമേൽ വിട്ടതോടെ വാഹനത്തിനു വേഗം കൂടി. ഒപ്പമുള്ള വാഹനത്തിൽനിന്ന് പ്രധാനമന്ത്രിയുടെ ശബ്ദം ഉച്ചത്തിൽ മുഴങ്ങി, ‘മോദിയുടേ ഗ്യാരന്റി...’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com