കാട്ടാനപ്പേടി; വാഴ ചവിട്ടി നശിപ്പിച്ചു, തെങ്ങിൻ തൈകൾ പിഴുതെറിഞ്ഞു,പ്ലാവിലെ ചക്ക മുഴുവൻ തിന്നു
Mail This Article
മുക്കുഴി ∙ കാട്ടാനപ്പേടിയിൽ മുക്കുഴി, കുമ്പളത്താമൺ പ്രദേശങ്ങളിലെ ജനങ്ങൾ. മുക്കുഴി 103 പ്ലാന്റേഷൻ ഭാഗത്ത് കഴിഞ്ഞ രാത്രി ഇറങ്ങിയ കാട്ടാന 2 പേരുടെ കൃഷി നശിപ്പിച്ചു. തലച്ചിറ ചൂരത്തലയ്ക്കൽ സി.എസ്.സണ്ണി, മുക്കുഴി പ്ലാന്റേഷൻ വട്ടപ്പറ പുതുപ്പറമ്പിൽ (നന്ദനം) രാധാകൃഷ്ണൻ നായർ എന്നിവരുടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാണ് നാശം വരുത്തിയത്. സണ്ണിയുടെ റബർ തോട്ടത്തിൽ എത്തിയ കാട്ടാന 60 മൂട് വാഴ ചവിട്ടി നശിപ്പിച്ചു. ഇവിടെ ഉണ്ടായിരുന്ന 3 തെങ്ങിൻ തൈകൾ പിഴുതെറിഞ്ഞു. 2 റബർ തൈകളും തള്ളിയിട്ടു. റബർ തോട്ടത്തിനു ചുറ്റും ടിൻഷീറ്റിട്ട് വേലി കെട്ടിയ ശേഷം ഗേറ്റും സ്ഥാപിച്ചിരുന്നു ഗേറ്റ് ചവിട്ടി തകർത്ത ശേഷമാണ് ഉള്ളിൽ കടന്നത്.
റോഡിന് എതിർവശത്തുള്ള രാധാകൃഷ്ണൻ നായരുടെ വീടിനു സമീപത്തെ പ്ലാവിലെ മുഴുവൻ ചക്കയും കാട്ടാന തിന്നു. 10 വർഷത്തിൽ താഴെ മാത്രം വളർച്ചയുള്ള പ്ലാവായതിനാൽ ഇതിന്റെ തടിയിൽ പിടിച്ചു കുലുക്കിയാണു ചക്കയിട്ടത്. 4 ആനകളുടെ കൂട്ടമായിരുന്നു. മലയാലപ്പുഴ, വടശേരിക്കര പഞ്ചായത്തുകളുടെ അതിർത്തിയിലാണ് മുക്കുഴി. ഇന്നലെ ആനയിറങ്ങിയത് വടശേരിക്കര പഞ്ചായത്ത് പ്രദേശത്താണ്. മുക്കുഴി 103 പ്ലാന്റേഷൻ ഭാഗത്താണ് തോട്ടമെങ്കിലും സണ്ണിയും സഹോദരൻ സി.എസ്.ബിജുവും തലച്ചിറയാണു താമസം.
ആനയിറങ്ങി കൃഷി നശിപ്പിച്ചതറിഞ്ഞ് ഇവർ ഇന്നലെ രാവിലെയാണ് ഇവിടെ എത്തിയത്. വടശേരിക്കരയിൽ നിന്നു വനപാലകർ എത്തി പരിശോധന നടത്തി.മാർച്ച് 26ന് മുക്കുഴി കുമ്പളത്താമൺ ഭാഗത്ത് കാട്ടാനയിറങ്ങി കണ്ണാട്ടുമണ്ണിൽ ജോയി, മണപ്പാട്ട് ഗോപി, കണ്ണാട്ടുമണ്ണിൽ ജോർജ് എന്നിവരുടെ കൃഷി നശിപ്പിച്ചിരുന്നു. ജോയിയുടെ വീട്ടുമുറ്റത്തു വരെ ആന എത്തി. തെങ്ങ്, കമുക്, വാഴ, റബർ എന്നിവ നശിപ്പിച്ചു.സന്ധ്യ ആകുമ്പഴേ ഇവിടെ കാട്ടാന ഇറങ്ങുന്നുണ്ട്. അതിനാൽ ഭയന്നാണ് ജനങ്ങൾ കഴിയുന്നത്. ആന ശല്യം കാരണം സന്ധ്യയ്ക്കു ശേഷം ആരും വീടിനു പുറത്തിറങ്ങാറില്ല. മുക്കുഴി പ്ലാന്റേഷൻ ഭാഗത്ത് വീടുകൾ കുറവാണ്. ഒരു വീട് കഴിഞ്ഞാൽ അടുത്തത് വളരെ അകലെയാണ്.