ADVERTISEMENT

അടൂർ ∙ ആനന്ദപ്പള്ളി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സുവർണ ജൂബിലി നിറവിൽ. ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങൾക്ക് 28ന് തുടക്കം കുറിക്കും. ആഘോഷങ്ങളുടെ മുന്നോടിയായി 27ന് ഉച്ചയ്ക്ക് 2ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാബാവ അന്ത്യവിശ്രമം കൊള്ളുന്ന ശാസ്താംകോട്ട മൗണ്ട് ഹോറേബ് ഏലിയ ചാപ്പലിലെ കബറിടത്തിൽ നിന്ന് ദീപശിഖാ പ്രയാണം ആരംഭിച്ച് 3ന് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ എത്തും. ഇവിടെ നിന്ന് ജൂബിലി പതാക ഏറ്റുവാങ്ങും. തുടർന്ന് മണക്കാല കൊറ്റനല്ലൂർ മർത്തശ്മൂനി കുരിശടി, കണ്ണങ്കോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, ആനന്ദപ്പള്ളി സെന്റ് കുറിയാക്കോസ് വലിയപള്ളി, ആനന്ദപ്പള്ളി സെന്റ് ജോർജ് പള്ളി, ഐക്കാട് സെന്റ് മേരീസ് പള്ളി എന്നീ ദേവാലയങ്ങൾ സന്ദർശിച്ച് തിരികെ സെന്റ്മേരീസ് ഓർത്തഡോക്സ് പള്ളിയിൽ എത്തി കെടാവിളക്കിൽ ദീപം പകർന്ന് ധൂപപ്രാർഥന നടത്തും.

28ന് രാവിലെ 10ന് ജൂബിലി ഉദ്ഘാടനവും ഇടവക ദിനാചരണവും അടൂർ–കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം നിർവഹിക്കും. വികാരി ഫാ. മനു തങ്കച്ചൻ അധ്യക്ഷത വഹിക്കും. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ മുഖ്യാതിഥിയായിരിക്കും. 1975ൽ ഫാ. പ്ലാങ്കാലായിൽ ഗീവർഗീസിന്റെ നേതൃത്വത്തിലാണ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി എന്ന പേരിൽ കൂദാശ നടത്തി ആരാധന ആരംഭിച്ചത്. 1999 ഏപ്രിലിൽ പൂർണയിടവകയായി പ്രവർത്തനമാരംഭിച്ചു. 113 കുടുംബങ്ങളാണ് ഈ ഇടവകയിൽ ഉള്ളത്.

ജൂബിലി വർഷത്തോടനുബന്ധിച്ച് ജീവകാരുണ്യ പദ്ധതികൾ, ഭവനശുദ്ധീകരണം, ബോധവൽക്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാംപുകൾ, സ്വർണക്കൊടിമരം സ്ഥാപിക്കൽ, ആദരിക്കൽ ചടങ്ങ്, ഇടവക ഡയറക്ടറി പ്രകാശനം, പ്രാർഥനാ സംഗമം, യുവജന–വനിതാ–പ്രവാസി സംഗമം, ആദിവാസി ഊര് സന്ദർശിക്കൽ, വിദ്യാർഥി സംഗമം എന്നിവ നടത്തുമെന്ന് വികാരി ഫാ. മനു തങ്കച്ചൻ, ജനറൽ കൺവീനർ ബിനു മാത്യു, ട്രസ്റ്റി ബൻസൺ പ്ലംകാലായിൽ, സെക്രട്ടറി രാജു സാമുവൽ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com