അടൂരിൽ കാർ തടഞ്ഞ് അക്രമം; ഡിവൈഎഫ്ഐ പ്രവർത്തകനെ കാപ്പ ചുമത്തി നാടുകടത്തി
Mail This Article
അടൂർ ∙ കൊല്ലം സ്വദേശികൾ സഞ്ചരിച്ച കാറിന്റെ ചില്ല് തകർത്ത് കാറിലുണ്ടായിരുന്നവരെയും അക്രമം തടയാനെത്തിയ ഹോംഗാർഡിനെയും മർദിച്ചെന്ന കേസിൽ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനെ കാപ്പ ചുമത്തി ഒരു വർഷത്തേക്കു നാടുകടത്തി. മണക്കാല ചിറ്റാണിമുക്ക് അജിൻ ഭവനിൽ ജെ.അജിനെയാണ്(28) കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തിയത്. ജില്ലാ പൊലീസ് മേധാവി വി.അജിത്തിന്റെ റിപ്പോർട്ടിന്റെയും റേഞ്ച് ഡിഐജി ആർ.നിശാന്തിനിയുടെ നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണു നടപടി. ഡിവൈഎഫ്ഐ തുവയൂർ മേഖല പ്രവർത്തകനാണ്.
കൊലപാതകശ്രമം, ഭവനകയ്യേറ്റം, മാരകായുധങ്ങളുമായി സംഘം ചേർന്നു സംഘർഷമുണ്ടാക്കൽ, പോക്സോ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ ആളാണ് അജിനെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ 19നു കാപ്പ നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി ഡിഐജിയുടെ ഓഫിസിൽ വരുത്തിയിരുന്നു. തിരികെ വരുമ്പോഴാണ് അടൂർ നെല്ലിമൂട്ടിൽപ്പടിയിൽ കാറിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചു തകർത്ത് 2 യുവാക്കളെ മർദിച്ചത്. ഇതു തടയാനെത്തിയ ഹോംഗാർഡിനെയും മർദിച്ചിരുന്നു. ഈ കേസിലും പ്രതിയായതോടെയാണ് അറസ്റ്റ് ചെയ്തു കാപ്പ നടപടികൾ സ്വീകരിച്ചത്.