യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിയ കേസിൽ 3 പേർ പിടിയിൽ
Mail This Article
തിരുവല്ല∙കുറ്റപ്പുഴക്കു സമീപം കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ അതേ കാറിൽ തട്ടിക്കൊണ്ടു പോയി മർദിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവല്ല കുരിശുകവല താഴ്ചയിൽ കൊയിലാണ്ടി രാഹുൽ എന്ന് വിളിക്കുന്ന രാഹുൽ മനോജ് (29) , കുറ്റപ്പുഴ പാപ്പനവേലിൽ സുബിൻ അലക്സാണ്ടർ ചാക്കോ(26), കിഴക്കൻ മുത്തൂർ പ്ലാംപറമ്പിൽ കരുണാലയത്തിൽ വാവ എന്നു വിളിക്കുന്ന എം.ദീപുമോൻ (28) എന്നിവരാണ് അറസ്റ്റിലായത്. പത്തനാപുരത്ത് ഒളിവിൽ താമസിക്കവെയാണു പ്രതികൾ പൊലീസ് പിടിയിലാകുന്നത്. തിരുവല്ല സി ഐ ബി.കെ.സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പിടി കൂടിയത്.
തൃശൂർ മണ്ണുത്തി തത്യാലിക്കൽ ശരത്തിനെയാണു തിങ്കളാഴ്ച തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിക്കുകയും കാലിൽ വടിവാൾ കൊണ്ടു വെട്ടുകയും മുഖത്തു ചവിട്ടുകയും ചെയ്തത്. പിന്നീട് കവിയൂരിനു സമീപം ശരത്തിനെ ഉപേക്ഷിച്ച ശേഷം ഇവർ കടന്നുകളയുകയായിരുന്നു. കാറും തകർത്തിരുന്നു. മാന്താനം സ്വദേശിയായ സേതുവിന്റെ ഉടമസ്ഥതയിലുള്ള ജെസിബിയുടെ ഡ്രൈവറാണ് ശരത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണു സംഭവത്തിനു പിന്നിൽ എന്നു തിരുവല്ല ഡിവൈ എസ്പി എസ്.അഷാദ് പറഞ്ഞു. മണ്ണ് ഇടപാടിൽ ശരത്തുമായി നടന്ന സാമ്പത്തിക തർക്കമാണു തട്ടിക്കൊണ്ടു പോകലിലേക്ക് നയിച്ചത്. പ്രതികൾ മുൻപും ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.