ADVERTISEMENT

പത്തനംതിട്ട ∙ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വോട്ട് ചെയ്യാൻ രാവിലെയുണ്ടായ ആവേശം വെയിൽ കടുത്തതോടെ കുറഞ്ഞും സൂര്യൻ താഴ്ന്നപ്പോൾ വീണ്ടും ഉയർന്ന് 63.33 ശതമാനത്തിൽ ഒതുങ്ങി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് 74.19 ശതമാനമായിരുന്നു. 2014ലെ തിരഞ്ഞെടുപ്പിൽ 66 ശതമാനവുമായിരുന്നു പോളിങ്. എന്നാൽ ഇത്തവണത്തെ അന്തിമ കണക്കിൽ വോട്ടിങ് ശതമാനം വ്യത്യാസപ്പെടാം. 

ആറന്മുള നിയോജക മണ്ഡലത്തിലായിരുന്നു രാവിലെ വലിയ തോതിൽ പോളിങ് നടന്നത്. അടൂർ, കോന്നി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ഒൻപതര കഴിഞ്ഞതോടെ 13 ശതമാനത്തിനു മുകളിൽ വോട്ടായി. വോട്ടെടുപ്പ് ആരംഭിച്ച് മൂന്നര മണിക്കൂറിൽ 20 ശതമാനം കടന്ന പോളിങ് വച്ചടിവച്ചു കയറുന്ന കാഴ്ചയായിരുന്നു ഉച്ചവരെ.

ഉച്ചയ്ക്ക് 12.30ന്  34.09 ശതമാനം പേർ വോട്ട് ചെയ്തു. എന്നാൽ 50 ശതമാനം വോട്ട് എത്താൻ മുന്നേകാൽ വരെ കാത്തിരിക്കേണ്ടി വന്നു. വൈകിട്ട് മഴ ഭീഷണി കണക്കിലെടുത്ത് രാവിലെ തന്നെ ഏറെ പേർ വോട്ട് ചെയ്യാൻ എത്തിയെങ്കിലും പല സ്ഥലത്തും വോട്ടിങ് മെഷീൻ തകരാർ മൂലം വോട്ടെടുപ്പ് നീണ്ടു. 4 മണി കഴിഞ്ഞതോടെ വോട്ടിങ് ശതമാനം 55.43ൽ എത്തി.  5 മണിയോടെ പത്തനംതിട്ടയിൽ പോളിങ് 60 ശതമാനം കടന്നു. രാത്രി 7 മണിയോടെ അത് 63.05 ശതമാനമായി. എട്ടു മണിയോടെ 63.33 ശതമാനത്തിലും എത്തി. 

പന്തളം, കോന്നി, തിരുവല്ല, മാത്തൂർ എന്നിവിടങ്ങളിൽ ചില ബൂത്തുകളിൽ 6 മണി കഴിഞ്ഞും വോട്ടെടുപ്പ് നീണ്ടു. രാത്രി 8 മണിയാകുമ്പോൾ 13 ബൂത്തുകളിൽ വോട്ടെടുപ്പ് തീരാനുണ്ടായിരുന്നു. തിരുവല്ല, ആറന്മുള നിയോജക മണ്ഡലങ്ങളിൽ രാവിലെ മുതൽ പല ബൂത്തുകളിലും ക്യൂ കാണാമായിരുന്നു. റാന്നിയിലും വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ തിരക്ക് പ്രകടമായിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് അടൂർ മണ്ഡലത്തിലും (67.46 %) ഏറ്റവും കുറച്ചു പേർ വോട്ട് ചെയ്തത് തിരുവല്ല മണ്ഡലത്തിലുമാണ് (60.52%).

പത്തനംതിട്ട 
ആകെ വോട്ടർമാർ:  14,29,700
പോൾ ചെയ്തത്:  9,05,727
വോട്ടിങ് ശതമാനം:  63.35%
പുരുഷൻമാർ:  4,43,194 
സ്ത്രീകൾ: 4,62,527 
ട്രാൻസ്ജെൻഡർ–6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com