അപകടകാരണമാകുന്നത് റോഡിൽ സുരക്ഷയൊരുക്കുന്നതിലെ വീഴ്ച
Mail This Article
നെല്ലിമുകൾ∙നിർദിഷ്ട ഭരണിക്കാവ്–മുണ്ടക്കയം 183 എ ദേശീയ പാതയിൽ അടൂർ നെല്ലിമൂട്ടിൽപ്പടി മുതൽ റോഡിൽ ഗതാഗത സുരക്ഷയില്ല.അമിത വേഗവും അപകടത്തിനു കാരണമാകുന്നു.ഇന്നലെ നെല്ലിമുകൾ കവലയോടു ചേർന്ന് വളവിലാണ് വിനോദ യാത്രാ സംഘം സഞ്ചരിച്ച വാഹനവും പൊലീസ് വാനും കൂട്ടയിടിച്ചത്.
19 പേർക്ക് പരുക്കേറ്റു.വളവിൽ ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർ ജാഗ്രത പാലിക്കാഞ്ഞതാണ് അപകടത്തിനു കാരണമെന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറഞ്ഞു.രണ്ടു വാഹനങ്ങളും കൂട്ടിയിടിച്ച് സമീപത്തെ വീടിന്റെ ഷെഡിൽ ഇടിച്ച് നിന്നതിനാൽ വലിയ അപകടം ഒഴിവായി.5 വർഷം മുൻപാണ് അടൂർ–ഭരണിക്കാവ് റോഡിനെ ദേശീയ പാതയായി പ്രഖ്യാപിച്ചത്.വികസനത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ അറ്റകുറ്റപ്പണികൾ നടത്തി റോഡ് ടാറിങ് നടത്തി.രണ്ടാംഘട്ട നിർമാണത്തിനു മുന്നോടിയായി റോഡിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല.
വളവുകളിലടക്കം വേണ്ട സുരക്ഷ ഒരുക്കിയിട്ടില്ല.വെള്ളക്കുളങ്ങര, മണക്കാല താഴത്തുമൺ, കല്ലുകുഴി, നെല്ലിമുകൾ, ചക്കാലയിൽ ജംക്ഷൻ, കടമ്പനാട് സ്കൂൾ കവല എന്നിവിടങ്ങളിലെ വളവുകൾ അപകട മേഖലകളാണ്.അപകട മുന്നറിയിപ്പു സൂചകങ്ങളില്ലാത്ത ഇവിടെ അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങും അപകടങ്ങൾക്ക് കാരണമാകുന്നു.തിരക്കേറിയ കവലകളിൽ സുരക്ഷിതമായ നടപ്പാതകളുമില്ല.കവലകളിൽ റോഡിനിരുവശത്തും ഒരേ ഭാഗങ്ങളലുള്ള ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും അപകടത്തിനു കാരണമാകുന്നു.