ADVERTISEMENT

മല്ലപ്പള്ളി ∙ ടൗണിലും സമീപത്തും അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാത്ത് ഉപയോക്താക്കൾ. വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരി വ്യവസായികൾ. ഇന്നലെ രണ്ടേകാലിന് മഴയെത്തുടർന്ന് മുടങ്ങിയ വൈദ്യുതിയാണ്  4 മണിയോടെയാണ് പുനഃസ്ഥാപിക്കാനായത്. പുനഃസ്ഥാപിച്ച വൈദ്യുതി അരമണിക്കൂറിനുശേഷം വീണ്ടും തടസ്സപ്പെട്ടു. പിന്നീട് ഏഴിനുശേഷമാണ് പൂർണമായ തോതിൽ പുനഃസ്ഥാപിക്കാനായത്.

കെഎസ്ആർടിസി സബ്ഡിപ്പോയ്ക്കു സമീപത്ത് ഉയർന്ന വൈദ്യുതി പ്രവഹിക്കുന്ന കമ്പി ഘടിപ്പിച്ച തൂണിനു കേടുപാടുകൾ സംഭവിച്ചതുമൂലം സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി. കഴിഞ്ഞ ഒരുമാസത്തിലേറെയായി വൈദ്യുതി ഒളിച്ചുകളിക്കുന്ന സ്ഥിതിയാണ്. ശനിയാഴ്ചയും ഇന്നലെയും ഒട്ടേറെത്തവണയാണ് വൈദ്യുതി മുടങ്ങിയത്.

മഴവെള്ളം കമ്പിയിൽ വീണാൽ പിന്നെ ടൗണിൽ വൈദ്യുതി മുടങ്ങുന്നത് പതിവാണെന്നാണ് ഉപയോക്താക്കളുടെ ആക്ഷേപം. തുടർച്ചയായുണ്ടാകുന്ന തടസ്സം വ്യാപാരികൾക്കാണ് ഏറെ ദുരിതം. ജനറേറ്റർ പ്രവർത്തിപ്പിക്കാൻ തുടങ്ങുമ്പോഴും വൈദ്യുതി തിരികെ എത്തും. നിർത്തിവച്ചാൽ ഉടനെ വൈദ്യുതി ഇല്ലാതാകുന്നതാണ് വലയ്ക്കുന്നത്. വ്യാപാരമേഖല സ്തംഭിക്കുന്ന സ്ഥിതിയാണ് പലപ്പോഴുമെന്ന് വ്യാപാരികൾ പറയുന്നു.

കോർപറേഷൻ ബാങ്കിന്റെ സമീപത്തുള്ള ട്രാൻസ്ഫോമറിൽനിന്നുള്ള വൈദ്യുതി കണക്‌ഷനുള്ള ഉപയോക്താക്കളാണ് വൈദ്യുതി തടസ്സം നേരിടുന്നവരിൽ ഏറെയും.വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റിന്റെ ആവശ്യം. പ്രസിഡന്റ് ഇ.ഡി. തോമസ്കുട്ടി അധ്യക്ഷത വഹിച്ചു. എസ്. ദേവദാസ്, വർഗീസ് മാത്യു, ഐപ് ഡാനിയേൽ, സെബാൻ കെ. ജോർജ്, ലാലൻ എം. ജോർജ്, സന്തോഷ് മാത്യു, ഷിബു വടക്കേടത്ത്, മുരളീധരൻനായർ  പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com