ADVERTISEMENT

മലയിൻകീഴ് ∙ നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമം. ഉദ്ഘാടനത്തിന് എത്താമെന്ന് അറിയിച്ച് വകുപ്പ് മന്ത്രി തീയതിയും സമയവും അനുവദിച്ചു. നിർമാണം പൂർത്തിയാക്കി മാസങ്ങൾക്കു ശേഷം വിളപ്പിൽ പഞ്ചായത്തിലെ 16 കോടി രൂപയുടെ ശുദ്ധജല വിതരണ പദ്ധതി നാളെ വൈകിട്ട് 5ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പേയാട് ചീലപ്പാറയിൽ നടക്കുന്ന യോഗത്തിൽ ഐ.ബി.സതീഷ് എംഎൽഎ അധ്യക്ഷനാകും. കഴിഞ്ഞ 17ന് ഉദ്ഘാടനം നിശ്ചയിച്ച് സ്വാഗതസംഘം വരെ ചേർന്ന് തീരുമാനങ്ങൾ എടുത്തെങ്കിലും ആ ദിവസം മന്ത്രി എത്തില്ലെന്നു അറിയിച്ചതോടെ മാറ്റി. മുൻപും സമാന കാരണത്താൽ ഉദ്ഘാടനം മാറ്റിയിട്ടുണ്ട്. 

അതേസമയം, ശുദ്ധജലക്ഷാമം രൂക്ഷമായ പഞ്ചായത്തിൽ ഉദ്ഘാടനത്തിന് കാത്തു നിൽക്കാതെ തന്നെ ചില ദിവസങ്ങളിൽ ഈ പദ്ധതി വഴി വെള്ളം വിതരണം ചെയ്യുന്നുണ്ട്. 3 വർഷം മുൻപാണ് പദ്ധതിയുടെ നിർമാണം തുടങ്ങിയത്. പക്ഷേ, കോവിഡും വൈദ്യുത കണക്‌ഷൻ ഉൾപ്പെടെയുള്ള ചില സാങ്കേതിക പ്രശ്നങ്ങളും കാരണം തടസ്സപ്പെട്ടു. കരമനയാറ്റിലെ കാവടി കടവിൽ പുതിയ കിണർ, പമ്പ് ഹൗസ് , ജല ശുദ്ധീകരണശാല, ഉപരിതല ജലസംഭരണി എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഉള്ളത്. കാവടി കടവിൽ ജലലഭ്യത ഉറപ്പു വരുത്തുന്നതിന് അവിടെ 2 മീറ്റർ ഉയരത്തിൽ തടയണ നിർമിച്ചിട്ടുണ്ട്. കാവടി കടവിൽ പണിത കിണറ്റിൽ നിന്ന്  വെള്ളം പമ്പ് ചെയ്ത് 400 മില്ലി മീറ്റർ വ്യാസമുള്ള പൈപ്പുകൾ വഴി ചീലപ്പാറയിലെ 10 എംഎൽഡി ശേഷിയുള്ള ജലശുദ്ധീകരണ ശാലയിൽ എത്തിക്കും.

ശുദ്ധീകരിച്ച വെള്ളം അവിടെ തന്നെ നിർമിച്ച ഭൂഗർഭ സംഭരണിയിൽ ആദ്യം ശേഖരിക്കും. തുടർന്ന് അവിടെയുള്ള 8 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ഉപരിതല ജലസംഭരണിയിൽ എത്തിച്ച ശേഷം 300 മില്ലി മീറ്റർ വ്യാസമുള്ള പൈപ്പ് ലൈൻ വഴി നിലവിലുള്ള പൈപ്പ് ലൈനിൽ കൂട്ടിയോജിപ്പിച്ചു വിതരണം ചെയ്യും. കൂടാതെ നൂലിയോട് നിലവിലുള്ള സംഭരണിയിലും പുതിയ പദ്ധതി വഴി വെള്ളം എത്തിക്കും.  പഞ്ചായത്തിലെ മുഴുവൻ പ്രദേശത്തും ശുദ്ധജലം എത്തിക്കാൻ സാധിക്കുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. എന്നാൽ    ഉയർന്ന പ്രദേശമായ തെക്കുമല, കുന്നുമല ഭാഗങ്ങളിൽ വെള്ളം കിട്ടാൻ സാധ്യതയില്ലെന്നു സൂചനയുണ്ട്.

കാവടിക്കടവിൽ എത്തുന്നത് ഒട്ടേറെ പേർ

മലയിൻകീഴ് ∙ വിളപ്പിൽ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളം ഉറപ്പാക്കുന്നതിന് തടയണയും കിണറും പണിത കരമനായാറ്റിലെ കാവടി കടവിൽ നീന്തിക്കളിച്ചു ആസ്വദിക്കാൻ ദിവസവും എത്തുന്നത് ഒട്ടേറെ പേർ. യുവാക്കളാണ് ഏറെയും. പലരും മറ്റു സ്ഥലങ്ങളിൽ ഉള്ളവർ. തടയണ നിറഞ്ഞൊഴുകുന്നതു ചെറിയ വെള്ളച്ചാട്ടത്തിന്റെ പ്രതീതിയാണ്. ചുറ്റും മുളങ്കാടുകളും പാറക്കെട്ടും നിറഞ്ഞ പ്രകൃതി സൗന്ദര്യവും. സമൂഹമാധ്യമങ്ങളിലും ഈ ദൃശ്യങ്ങൾ വൈറലാണ്. പക്ഷേ, ഇവിടെ അപകട സാധ്യതയേറെയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മുൻകരുതൽ ബോർഡ് ഒന്നും സ്ഥാപിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com