ഇത്തവണ പ്ലാസ്റ്റിക് ഇല്ലാത്ത പൊങ്കാല
Mail This Article
തിരുവനന്തപുരം∙ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു ഭക്ഷണ വിതരണത്തിനും മറ്റും ഉപയോഗിക്കുന്നതു നിരോധിക്കാൻ തീരുമാനം. ബദൽ ഉൽപന്നങ്ങൾ വിതരണം ചെയ്യാനായി കോർപറേഷന്റെ നേതൃത്വത്തിൽ ആറ്റുകാൽ ക്ഷേത്ര പരിസരത്ത് കൗണ്ടർ ആരംഭിക്കും. പൊങ്കാല ഉത്സവവുമായി ബന്ധപ്പെട്ട് മരാമത്തു പണികൾ അടുത്ത മാസം 25 നു മുൻപ് പൂർത്തിയാക്കാനും മേയർ കെ. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.സന്നദ്ധ സംഘടനകൾ,
റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ നടത്തുന്ന ഭക്ഷണ, വെള്ളം വിതരണത്തിന് സ്റ്റീൽ കപ്പുകളും പ്ലേറ്റുകളും മാത്രമേ ഉപയോഗിക്കാൻ അനുവദിക്കൂ. 7000 സ്റ്റീൽ ഗ്ലാസും 2500 സ്റ്റീൽ പ്ലേറ്റും കോർപറേഷൻ വാടകയ്ക്ക് നൽകും. ശുചീകരണത്തിനായി 3350 ജീവനക്കാരെ നിയോഗിക്കും. 7 വാട്ടർ ടാങ്കറുകൾ വെള്ളം വിതരണം ചെയ്യും. പൊങ്കാല ദിവസം മാലിന്യ നീക്കത്തിന് 60 ടിപ്പറുകൾ ഏർപ്പെടുത്തും.
റോഡ് പണി ഉൾപ്പെടെ മുന്നൊരുക്കം
റോഡ് അറ്റകുറ്റപ്പണിയുൾപ്പെടെ 33 മരാമത്തു പണികളാണ് കോർപറേഷൻ നടത്തുന്നത്. ഇവയുടെ എസ്റ്റിമേറ്റ് പൂർത്തിയായി. കലക്ടറേറ്റിൽ നിന്ന് സാങ്കേതികാനുമതി ലഭിക്കുന്ന മുറയ്ക്ക് പണി ആരംഭിക്കും. പാടശേരി പാലം, അട്ടക്കുളങ്ങര ജംക്‌ഷൻ, ഐരാണിമുട്ടം ഹോമിയോ കോളജ് തുടങ്ങി 5 സ്ഥലങ്ങളിൽ ഫയർഫോഴ്സ് ഫയർ ഹൈഡ്രന്റ് സ്ഥാപിക്കും. പൊതുമരാമത്ത് വകുപ്പിന്റെ പണികളും അടുത്ത മാസം അവസാനത്തോടെ പൂർത്തിയാക്കും. 1320 ടാപ്പുകളും 50 ഷവറുകളും ജല അതോറിറ്റി സ്ഥാപിക്കും. ഉത്സവ ദിവസങ്ങളിൽ കെഎസ്ആർടിസി കിഴക്കേകോട്ടയിൽ നിന്ന് ആറ്റുകാലിലേക്ക് ചെയിൻ സർവീസ് നടത്തും.
രണ്ടു ഘട്ടങ്ങളായി സേനാംഗങ്ങളുടെ വിന്യാസം പൊലീസ് വകുപ്പ് നടത്തും. ഏഴാം ഉത്സവ ദിവസം വരെ 700 ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി വിന്യസിക്കും. തുടർന്നുള്ള 3 ദിവസങ്ങളിൽ 3500 പേരെയും. ഇറിഗേഷൻ, കെഎസ്ഇബി, ഡ്രയ്നേജ് ജോലികൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കണമെന്നു നിർദേശിച്ചു.വി.കെ.പ്രശാന്ത് എംഎൽഎ, മേയർ, ഡപ്യൂട്ടി മേയർ രാഖി രവികുമാർ, സ്ഥിരം സമിതി അധ്യക്ഷൻമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ആറ്റുകാൽ ദേവീ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എൻ. ചന്ദ്രശേഖര പിള്ള, സെക്രട്ടറി കെ.ശിശുപാലൻ നായർ, ജനറൽ കൺവീനർ വി.ശോഭ തുടങ്ങിയവർ പങ്കെടുത്തു.
കുത്തിയോട്ട വ്രതക്കാർക്ക് താമസിക്കാൻ 5 നില കെട്ടിടം; പെർമിറ്റ് ലഭിച്ചില്ലെന്ന് ക്ഷേത്ര ട്രസ്റ്റ്
തിരുവനന്തപുരം∙ ആറ്റുകാൽ ഉത്സവത്തോടനുബന്ധിച്ചുള്ള പ്രധാന നേർച്ചയായ കുത്തിയോട്ട വ്രതക്കാർക്ക് താമസിക്കാൻ 5 നില കെട്ടിട നിർമാണത്തിന് അനുമതി നേടി അപേക്ഷ സമർപ്പിച്ചെങ്കിലും ഇതുവരെ പെർമിറ്റ് ലഭിച്ചില്ലെന്ന് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ്. ഉത്സവ ഒരുക്കങ്ങൾ വിലയിരുത്താൻ കൂടിയ യോഗത്തിൽ മേയറെ വേദിയിലിരുത്തിയാണ് ട്രസ്റ്റ് ഭാരവാഹികൾ പരാതി ഉന്നയിച്ചത്. താൽക്കാലിക പന്തലൊരുക്കിയാണ് ഇപ്പോൾ കുത്തിയോട്ട വ്രതക്കാരെ താമസിപ്പിക്കുന്നത്. ഇതിനെതിരെ പരാതിയുയർന്നപ്പോഴാണ് കുട്ടികളെ പാർപ്പിക്കാൻ സ്ഥിരം സംവിധാനമെന്ന നിലയിൽ 5 നില കെട്ടിടം പണിയാൻ കോർപറേഷനിൽ അപേക്ഷ സമർപ്പിച്ചത്.
എന്നാൽ തണ്ണീർത്തട പരിധിയിൽ വരുന്ന സ്ഥലമായതിനാൽ പെർമിറ്റ് നൽകാൻ കഴിയില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്ന് ട്രസ്റ്റ് പരാതിപ്പെട്ടു. അതേസമയം, ഇതിനു തൊട്ടടുത്ത സ്ഥലങ്ങളിൽ ബഹുനില കെട്ടിടം പണിയാൻ കോർപറേഷൻ അനുമതി നൽകി. മന്ത്രി പങ്കെടുക്കുന്ന യോഗത്തിൽ പരാതി ഉന്നയിക്കാൻ ഭാരവാഹികളോടു മേയർ ആവശ്യപ്പെട്ടു. മൂന്നാം ദിവസം മുതലാണു കുത്തിയോട്ട വ്രതം .12 വയസ്സിൽ താഴെയുള്ള ബാലൻമാരാണ് വ്രതമെടുക്കുന്നത്. ഉത്സവം സമാപിക്കുന്നതു വരെ ഇവർ ക്ഷേത്രത്തിലാണു താമസം. ഇതിനു വേണ്ടിയാണു കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്.