ജില്ലയിൽ രണ്ടു പേർക്കു കൂടി കോവിഡ്; പോത്തൻകോട്ടും മണക്കാടും
Mail This Article
തിരുവനന്തപുരം∙ വിദേശത്തു നിന്നുമെത്തിയ മണക്കാട്, പോത്തൻകോട് സ്വദേശികളായ രണ്ടു പേർക്കു കൂടി ജില്ലയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 22 ന് ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കൊപ്പം യാത്ര ചെയ്തയാളാണ് ഇന്ന് രോഗം സ്ഥിരീകരിച്ച പോത്തൻകോട് സ്വദേശി. മലപ്പുറം സ്വദേശി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രൈമറി കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നെങ്കിലും പോത്തൻകോടു സ്വദേശിക്ക് ഇന്നലെയാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. മണക്കാട് കല്ലാട്ടുമുക്കു സ്വദേശിയായ 61 കാരൻ മാർച്ചിലാണ് ഗൾഫിൽ നിന്നുമെത്തിയത്. ഇരുവരും വീടുകളിൽ നിരീക്ഷണത്തിലായിരുന്നു.
ഷാർജയിൽ നിന്നും എത്തിയ 30 കാരൻ രണ്ടു ദിവസം മുൻപ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാക്കുകയും സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയുമായിരുന്നു. ഇന്നലെയാണ് ഫലം പോസിറ്റീവ് എന്നറിയുന്നത്. ഉടനെ മെഡിക്കൽ കോളജ് ഐസലേഷ നിൽ പ്രവേശിപ്പിച്ചു. രാത്രി വൈകി ഇദ്ദേഹത്തിന്റെ ബന്ധുക്കളെയും ഐസലേഷനിലാക്കി
ജില്ലയിൽ ഇന്നു പുതുതായി 185 പേർ കോവിഡ് നിരീക്ഷണത്തിലായി. ഇതോടെ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 18,058 ആയി ഇതിൽ 17,981 പേർ വീടുകളിലാണ് നിരീക്ഷണത്തിലുളളത്. രോഗ ലക്ഷണങ്ങളുമായി 20 പേരെ ഇന്നലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 28 ദിവസത്തെ നിരീക്ഷണ കാലയളവു പൂർത്തിയാക്കിയ 347 പേർക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. മിനിയാന്ന് മരിച്ച പോത്തൻകോട് സ്വദേശി പങ്കെടുത്ത പിടിഎ യോഗത്തിലും ജുമാ നിസ്ക്കാരത്തിലും പങ്കെടുത്തവരുടെ സ്രവ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു.