‘വിഷപ്പാമ്പുകളെക്കുറിച്ച് ഭർത്താവ് യുട്യൂബിൽ തിരഞ്ഞു’; മരണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന
Mail This Article
അഞ്ചൽ (കൊല്ലം) ∙ ഏറം വെള്ളിശേരിൽ വീട്ടിൽ ഉത്ര(25) കുടുംബ വീട്ടിൽ രാത്രി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ഉത്രയുടെ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാൾ വിഷപ്പാമ്പുകളെക്കുറിച്ച് യുട്യൂബിലും മറ്റും പരിശോധന നടത്തിയിരുന്നതായും ഇയാൾക്കു പാമ്പുകളെ പിടിക്കാനും സൂക്ഷിക്കാനും കഴിവുള്ളതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
പാമ്പ് പിടുത്തക്കാരുമായി ബന്ധമുണ്ടോ എന്നതു കണ്ടെത്താൻ ഫോൺ കോളുകളും പരിശോധിക്കുന്നു. മകളെ അപായപ്പെടുത്തിയത് സൂരജാണെന്ന് ആരോപിച്ച് രക്ഷിതാക്കൾ അഞ്ചൽ സിഐക്കു നൽകിയ പരാതിയിലാണ് അന്വേഷണം. ഉത്ര മരിച്ച ദിവസം കിടപ്പു മുറിയുടെ ജനാല തുറന്നിട്ടിരുന്നതായാണ് സൂരജ് പൊലീസിനോട് പറഞ്ഞിരുന്നത്. ജനാലയിലൂടെ കയറിയ വിഷപ്പാമ്പ് കടിച്ചാണു മരണമെന്നായിരുന്നു കരുതിയിരുന്നത്.
എന്നാൽ ശീതീകരിച്ച മുറിയിലെ കട്ടിലിൽ കിടന്ന ഉത്രയെ പാമ്പ് കടിച്ചെന്നതു വിശ്വസനീയമല്ലെന്നു പൊലീസ് പറയുന്നു. ഇതിനിടെ ഒന്നര വയസ്സുള്ള മകനെ ശിശുക്ഷേമ സമിതിയുടെ ഉത്തരവുമായി എത്തി സൂരജ് കഴിഞ്ഞ ദിവസം ഉത്രയുടെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോയി. ഉത്രയുടെ വീട്ടുകാരാണ് അപായപ്പെടുത്തിയതെന്ന് ആരോപിച്ച് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
ഉത്രയുടെ രക്ഷിതാക്കൾ റൂറൽ എസ്പി ഹരി ശങ്കറിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകൻ ഇന്നലെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞ 7ന് രാവിലെയാണ് ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ കണ്ട വിഷപ്പാമ്പിനെ തല്ലിക്കൊന്നു. മാർച്ച് 2നു സൂരജിന്റെ വീട്ടിൽവച്ചു പാമ്പ് കടിയേറ്റതിനെത്തുടർന്നുള്ള ചികിത്സയ്ക്കായി മാതാപിതാക്കൾക്കൊപ്പം കുടുംബ വീട്ടിൽ താമസിക്കുമ്പോഴാണു വീണ്ടും പാമ്പ് കടിയേൽക്കുന്നത്.