മുള കൊണ്ടു ഇലക്ട്രിക് കാർ, രാജ്യാന്തര സമ്മാനം നേടി എൻജിനീയറിങ് വിദ്യാർഥികൾ
Mail This Article
തിരുവനന്തപുരം∙ മുള കൊണ്ടു നിർമിച്ച ഇലക്ട്രിക് കാറുമായി രാജ്യാന്തര മൽസരത്തിൽ സമ്മാനം നേടി ബാർട്ടൻ ഹിൽ എൻജിനിയറിങ് കോളജിലെ മെക്കാനിക്കൽ വിഭാഗം കുട്ടികൾ. ഷെൽ സംഘടിപ്പിച്ച ഇക്കോ മാരത്തൺ ഏഷ്യയിലെ സർക്കുലർ ഇക്കോണമി പുരസ്കാരമാണ് (2 ലക്ഷം രൂപ) ടീം പ്രവേഗ എന്ന ഈ കൂട്ടായ്മ നേടിയത്. 90 ശതമാനവും മുള ഉപയോഗിച്ച് നിർമിച്ച കാറുമായി നൂറോളം രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 120 ടീമുകളുമായാണ് ഇവർ മത്സരിച്ചത്. കൂടുതൽ ഇന്ധനക്ഷമതയോടെ പ്രവർത്തിക്കുന്ന വാഹനം നിർമിക്കുകയായിരുന്നു വെല്ലുവിളി.
വാഹനത്തിന്റെ ഫ്രെയിം മുള കൊണ്ടും ബോഡി ബാംബൂ ഫാബ്രിക് ഉപയോഗിച്ച് അവർ തന്നെ വികസിപ്പിച്ചെടുത്ത മിശ്രിതവസ്തു കൊണ്ടുമാണ് നിർമിച്ചിരിക്കുന്നത്. അവസാന വർഷ മെക്കാനിക്കൽ വിദ്യാർഥി അഭിനവ്. പി ശേഖറാണ് ടീമിന്റെ മാനേജർ. സന്ദീപ് സുനിൽ, സെബാസ്റ്റ്യൻ ജോസഫ്, ആദർശ് എസ് മൂസത്, എസ്.വരുൺ, അഗസ്റ്റിൻ രാജു, ആർ. മിഥുൻ, വി. നവനീത്, അക്ഷയ് പ്രവീൺ, കെവിൻ ഫെലീഷ്യസ്, എ. അൻസാർ, ബി. ഇന്ദ്രജിത്ത്, എൽ.എസ്.അർജുൻ, കല്യാണി.എസ് കുമാർ, എ.അജയ് എന്നിവരാണ് ടീം പ്രവേഗ അംഗങ്ങൾ.
ടീമിന്റെ ഉപദേഷ്ടാവ് അധ്യാപകൻ ഡോ. അനീഷ് കെ. ജോൺ, പ്രിൻസിപ്പൽ ഡോ.കെ. സുരേഷ്, അധ്യാപകരായ ഡോ. കെ. ജയരാജ്, ഡോ. ബിജുലാൽ എന്നിവരാണ് വഴികാട്ടിയത്. ഡോ. എം. രാജിയുടെ നേതൃത്വത്തിൽ കോളജിൽ പ്രവർത്തിക്കുന്ന ബാംബൂ ഗവേഷണ കേന്ദ്രത്തിന്റെയും ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ബാംബൂ പെക്കർ' എന്ന കമ്പനിയുടെയും സഹായത്തോടെയാണ് വാഹനം വികസിപ്പിച്ചെടുത്തത്.