ADVERTISEMENT

തിരുവനന്തപുരം∙ അനന്തപുരിയുടെ സാംസ്കാരിക രംഗത്ത് ഐശ്വര്യമാർന്ന മുഖങ്ങളായിരുന്നു ആ ഇരട്ട സഹോദരിമാർ; പത്മജയും ഗിരിജയും. മരണത്തിലും കൂട്ടായി അര വർഷത്തിന്റെ ഇടവേളയിൽ അവർ അരങ്ങൊഴിഞ്ഞു. ഗിരിജ കഴിഞ്ഞ ഡിസംബറിൽ, പത്മജ ഇന്നലെ പുലർച്ചെ . രൂപസാദൃശ്യം കൊണ്ട് ആൾമാറാട്ടത്തിന്റെ രസകരമായ കഥകളും ഊഷ്മള സൗഹൃദത്തിന്റെ നൈർമല്യവും ഓർമകളായി അവശേഷിപ്പിച്ചാണ് അവർ കടന്നുപോകുന്നത്.

ആകാശവാണിയിൽ ജോലിക്കു കയറിയ കാലത്താണു സംഗീത സംവിധായകനായ എം.ജി.രാധാകൃഷ്ണൻ പത്മജയെ കാണുന്നതും പ്രണയത്തിലാകുന്നതും. സഹോദരിമാരുടെ രൂപ സാദൃശ്യം ഇടയ്ക്കിടെ രാധാക‍ൃഷണനെ വെട്ടിലാക്കുമായിരുന്നു. തന്നെ കാണുമ്പോൾ മുഖം വികസിച്ചാൽ പത്മജ, നിർകാരമായിരുന്നാൽ ഗിരിജ; ഇങ്ങനെയാണ് വിവാഹത്തിനു മുൻപു രണ്ടു പേരെയും തിരിച്ചറിഞ്ഞിരുന്നതെന്നു രാധാകൃഷ്‌ണൻ തമാശയായി പറഞ്ഞിട്ടുണ്ട്.

എഴുപതുകളിൽ കേരള സർവകലാശാല കലാ വേദികളിൽ ഒരുപോലെ തിളങ്ങി നിന്ന ഇവർക്ക് ടാലന്റഡ് ട്വിൻസ് എന്നായിരുന്നു വിളിപ്പേര്. പത്മജ ചിത്രകാരിയും എഴുത്തുകാരിയും ഗായികയും ഗാനരചയിതാവും നർത്തകിയുമൊക്കെയായി പ്രതിഭ തെളിയിച്ചു. എഴുത്തിലും നൃത്തത്തിലുമായിരുന്നു ഗിരിജയുടെ പ്രതിഭ. നീണ്ട ഇടവേളയ്ക്കു ശേഷം 2018ൽ ഗുരു ഗോപിനാഥിന്റെ ജൻമദിനാഘോഷത്തിൽ സഹോദരിമാർ ഒരുമിച്ച് വീണ്ടും ചിലങ്കയണിഞ്ഞു.

വലിയ സ്വപ്നമായി കൊണ്ടു നടന്ന ഗീതോപദേശത്തിന്റെ നൃത്ത രൂപത്തിൽ കൃഷ്ണനായി പത്മജയും അർജുനനായി ഗിരിജയും 66-ാം വയസ്സിലും വേദി കീഴടക്കി. വരയിലെ ഹരവും പത്മജ അവസാനം വരെ കാത്തുസൂക്ഷിച്ചു. എം.ജി.രാധാകൃഷ്ണന്റെ 10-ാം ചരമ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വിയോഗം. ഗിരിജ ഭർത്താവ് രവീന്ദ്രനാഥുമൊത്ത് ദീർഘകാലം മൊസാംബിക്കിലായിരുന്നു. രവീന്ദ്രനാഥ് ഇപ്പോൾ മകളൊന്നിച്ച ശ്രീവരാഹത്ത്. ഗിരിജയുടെ മൂന്നു മക്കളിൽ രണ്ടു പേർ ഇരട്ടകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com