നൂറോളം പേർക്ക് വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ; അറസ്റ്റുമായി പൊലീസ്
Mail This Article
പാറശാല∙ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. പൊഴിയൂർ പരുത്തിയൂർ പുതുവൽപുരയിടത്തിൽ ബിടെക് ബിരുദധാരിയായ പ്രദീഷ് (28) ആണ് പിടിയിലായത്. ദിവസങ്ങൾക്ക് മുമ്പ് പരുത്തിയൂർ സ്വദേശിയായ മത്സ്യതൊഴിലാളിയിൽ നിന്ന് പരിശോധന നടത്താതെ പൊഴിയൂർ ആശുപത്രിയിലെ മെഡിക്കൽ ഒാഫിസർ ഡോ.സാബുവിന്റെ ഒപ്പും, സീലും പതിച്ച വ്യാജ കോവിഡ് സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയിരുന്നു.
മെഡിക്കൽ ഒാഫിസറുടെ പരാതി പ്രകാരം പൊഴിയൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വ്യാജ സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ചിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രദീഷിനെ കുറിച്ച് വിവരം ലഭിക്കുന്നത്. പ്രദേശവാസികളായ നൂറോളം പേർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ ഒരാൾ കൂടി പൊലീസ് നിരീക്ഷണത്തിലാണ്.
ഒട്ടേറെ പേർക്ക് കൂടി സംഭവത്തിൽ പങ്കുളളതായി സൂചനകളുണ്ടെങ്കിലും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലെ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുളളു എന്നാണ് പൊഴിയൂർ പൊലീസിന്റെ വിശദീകരണം. ജില്ല വിട്ട് മത്സ്യബന്ധന ജോലികൾക്ക് പോകുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്. പരിശോധന നടത്താൻ താത്പര്യമില്ലാത്തവർക്കാണ് വ്യാജസർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിരുന്നത്.