ADVERTISEMENT

തിരുവനന്തപുരം ∙ സാമ്പത്തിക ശാസ്ത്ര പരിശീലനത്തിലും ഗവേഷണത്തിലും രാജ്യത്തെ തന്നെ ഏറ്റവും മികവുറ്റ സ്ഥാപനമായ സെന്റർ ഫോർ ഡിവലപ്മെന്റ് സ്റ്റഡീസിന് സുവർണ ജൂബിലി. ആക്കുളം പ്രശാന്ത് നഗറിലെ പത്തേക്കർ സ്ഥലത്ത് ലാറി ബേക്കർ പണികഴിപ്പിച്ച മനോഹരമായ മന്ദിരവും പരിസരവും കുളിർമയും തെളിമയും ചോരാതെ ഇപ്പോഴും അതു പോലെ. സംസ്ഥാനത്ത് ഒട്ടേറെ ഗവേഷണ സ്ഥാപനങ്ങൾ കൊണ്ടുവരാനായി യത്നിച്ച മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ പിന്തുണയിലാണ് സിഡിഎസും ജന്മം കൊണ്ടത്.

സ്ഥാപനം യാഥാർഥ്യമാക്കിയതാകട്ടെ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ.എൻ. രാജ്. ഡൽഹി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആകേണ്ടിയിരുന്ന കെഎൻ രാജ് അന്ന് അതുപേക്ഷിച്ച് അച്യുതമേനോന്റെ നിർബന്ധത്തിനു വഴങ്ങി ആദ്യ ഡയറക്ടർ സ്ഥാനം ഏറ്റെടുത്തു. ലാറി ബേക്കറിന്റെ പ്രകൃതിക്കിണങ്ങിയ നിർമാണ രീതി കണ്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർ 10 വർഷം കൊണ്ട് ഇടിഞ്ഞു വീഴുമെന്നു സർക്കാരിനു മുന്നറിയിപ്പു നൽകിയിരുന്നു.  എന്നാൽ 50 വർഷത്തിനു ശേഷം പൊതുമരാമത്ത് കെട്ടിടങ്ങളെല്ലാൾ ബലത്തോടെ സിഡിഎസ് കെട്ടിടങ്ങൾ തലയുയർത്തിനിൽക്കുന്നു.

ഏതാണ്ട് പൂർണമായും പിഎച്ച്ഡി, എംഫിൽ ഗവേഷണത്തിൽ ഊന്നി അക്കാദമിക് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതു കൊണ്ടു തന്നെ അധികം പൊതുജന ശ്രദ്ധയിൽപ്പെടാത്ത സ്ഥാപനമാണ്. എന്നാൽ രാജ്യാന്തര തലത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനമാണു താനും. രാജ്യത്തെ ഏറ്റവും വലിയ സോഷ്യൽ സയൻസ് ലൈബ്രറിയും ഇവിടെയാണ്. ഒന്നര ലക്ഷത്തിലേറെ പുസ്തകങ്ങൾ, 400 പ്രഷഫനൽ പ്രിന്റ് ജേണലുകൾ, 3500 ഇ-ജേണലുകൾ. 23 ഫാക്കൽറ്റി അംഗങ്ങളും 14 വിസിറ്റിങ് പ്രഫസർമാരുമുണ്ട് സിഡിഎസിൽ.

അപ്ലൈഡ് ഇക്കണോമിക്സിൽ 2 വർഷത്തെ എംഫിൽ, 4 വർഷത്തെ പിഎച്ച്ഡി ഇൻ ഇക്കണോമിക്സ്, അപ്ലൈഡ് ഇക്കണോമിക്സിൽ എംഎ എന്നീ കോഴ്സുകൾ ജവഹർലാൽ നെഹ്റു യുണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ്. കേംബ്രിജ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞയായ പ്രഫ. ജൊവാൻ റോബിൻസന്റെ 2 പുസ്തകങ്ങളുടെ പകർപ്പവകാശവും സിഡിഎസിനുണ്ട്. സുവർണ ജൂബിലിയുടെ ഭാഗമായി പോസ്റ്റ് ഡോക്ടറർ റിസർച്ച് ഫെലോഷിപ് പ്രോഗ്രാം അടുത്ത വർഷം ആദ്യം ആരംഭിക്കും.

മന്ത്രി ടി.എം. തോമസ് ഐസക്, മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, നളിനി നെറ്റോ, പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിലെ പ്രഫ. അശോക മോഡി, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രഫ. തീർഥാങ്കർ റോയ് എന്നിവർ സിഡിഎസിലെ മുൻ വിദ്യാർഥികളാണ്. രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി 17 വിദഗ്ധരുടെ പ്രഭാഷണം സുവർണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ 9 എണ്ണം പൂർത്തിയായി. കേരളവും ലോക സമ്പദ് വ്യവസ്ഥയും എന്ന പുസ്തകം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് നാളെ പ്രകാശനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com