വെട്ടൂരിൽ സിപിഐക്കെതിരെ സിപിഎം
Mail This Article
വെട്ടൂർ ∙ പഞ്ചായത്തിൽ സിപിഐ മത്സരിക്കുന്ന രണ്ടു സീറ്റുകളിൽ ബദൽ സ്ഥാനാർഥികളെ നിർത്തി സിപിഎം. അഞ്ച്, ആറ് വാർഡുകളിലെ സ്ഥാനാർഥികൾക്കെതിരെയാണ് സിപിഎം ബദൽ സ്ഥാനാർഥികളെ രംഗത്തിറക്കിയത്. ഇതിൽ ആറാം വാർഡിൽ കോൺഗ്രസിൽ നിന്നും സീറ്റ് കിട്ടാതെ വന്ന ഒരു ഒരാളെയാണ് സിപിഎം പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയാക്കിയത്. നിലവിൽ രണ്ടു വാർഡുകളിലേക്കും സിപിഐ നാമനിർദേശപത്രിക നൽകി കഴിഞ്ഞതാണ്. 2015 തിരഞ്ഞെടുപ്പിലും സമാനമായ രീതിയിൽ സിപിഐ, സിപിഎം തമ്മിൽ സീറ്റിന്റെ പേരിൽ ഏറ്റുമുട്ടിയിട്ടുണ്ട്.
അന്നു അഞ്ചാം വാർഡിൽ സിപിഐയുടെ സ്ഥാനാർഥി നിലവിലെ ലോക്കൽ സെക്രട്ടറിയായ എച്ച്.നിഹാസിനെതിരെ സിപിഎം സ്ഥാനാർഥിയെ നിർത്തിയത് ഏറെ വിവാദമായിരുന്നു. ഒടുവിൽ വിട്ടുവീഴ്ചയ്ക്കു തയാറാവാത്തതിനെത്തുടർന്ന് മത്സരത്തിലേക്ക് നീണ്ടപ്പോൾ 13 വോട്ടിന് നിഹാസ് വിജയിച്ചു. 14 അംഗ പഞ്ചായത്തിൽ മുന്നണി സംവിധാനത്തിന്റെ ഭാഗമായി എല്ലാ തവണയും രണ്ടു സീറ്റാണ് സിപിഐ അവകാശപ്പെടുന്നത്.
കഴിഞ്ഞ തവണ ഒരു സീറ്റിൽ റിബൽ സ്ഥാനാർഥിയെ നിർത്തിയ സിപിഎം, ഇത്തവണ രണ്ടും സീറ്റും പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്നു സിപിഐ ആരോപിച്ചു. സിപിഐക്ക് അനുവദിച്ച വാർഡുകളിൽ നിന്നു സിപിഎം സ്ഥാനാർഥികളെ പിൻവലിക്കാൻ ജില്ലാ തലത്തിൽ ഇരുപാർട്ടികളുടെയും നേതാക്കൾ തുടരുന്ന ചർച്ചയുടെ പുരോഗതി അനുസരിച്ചാകും അന്തിമ തീരുമാനമുണ്ടാകുക. നാളെയാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിവസം. നിലവിൽ തുല്യനിലയിൽ അംഗബലമുള്ള പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചു വർഷം കോൺഗ്രസാണ് ഭരിച്ചത്.