ദമ്പതികൾക്ക് തിരഞ്ഞെടുപ്പ് ലോകത്ത് പ്രമോഷൻ; സിറ്റിങ് സീറ്റ്‍ ഭർത്താവിനും ഭാര്യക്ക് ജില്ലാ ഡിവിഷനിലേക്കും
Mail This Article
ചിറയിൻകീഴ് ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ നിലവിൽ പഞ്ചായത്തംഗമായ വനിതയ്ക്കു മൽസരരംഗത്തു പ്രമോഷൻ നൽകിയ പാർട്ടി സിറ്റിങ് സീറ്റ്‍ ഭർത്താവിനു നൽകി വാർഡ് നിലനിറുത്താൻ രംഗത്ത്. ചിറയിൻകീഴ് ആറാം വാർഡിൽ കഴിഞ്ഞ 13 വർഷമായി പഞ്ചായത്തംഗമായി തുടരുന്ന ആർ.കെ.രാധാമണിക്കു ഇക്കുറി കോൺഗ്രസ് പ്രാദേശിക നേതൃത്വം നൽകിയതു കിഴുവിലം ജില്ലാ ഡിവിഷനിലേക്കുള്ള സ്ഥാനാർഥിത്വം. ഒപ്പം ഇവരുടെ ഭർത്താവ് കെ.രാധാകൃഷ്ണൻ ഭാര്യ ജയിച്ചു വന്നിരുന്ന വാർഡിൽ ഇക്കുറി മാറ്റുരയ്ക്കും.
കൊച്ചാലുംമൂട് സീതിസാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ പ്രഥമാധ്യാപികയാണു രാധാമണി. മഹിളകോൺഗ്രസ് ബ്ലോക്ക് ജനറൽസെക്രട്ടറിയാണ്. ബിഎസ്എൻഎല്ലിൽ ജീവനക്കാരനായിരുന്ന രാധാകൃഷ്ണൻ അടുത്തിടെ വിരമിച്ചശേഷം മുഴുവൻസമയ പൊതുപ്രവർത്തന രംഗത്താണിപ്പോൾ. ചിറയിൻകീഴ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റാണ്.
പാർട്ടി നൽകിയ ഉത്തരവാദിത്വം ഏറ്റെടുത്തതോടൊപ്പം തന്റെ സിറ്റിംങ് സീറ്റിൽ സ്ഥാനാർഥിയായ ഭർത്താവിനെ വിജയിപ്പിച്ചെടുക്കാൻ നേതൃപരമായ പങ്കു വഹിക്കാൻ തന്നെയാണു തീരുമാനിച്ചിട്ടുള്ളത്. സ്കൂട്ടറിൽ ദമ്പതിമാർ ചേർന്നു നടത്തിവരുന്ന തിരഞ്ഞെടുപ്പു പ്രചാരണം ഇതിനകം രണ്ടാം റൗണ്ടും പിന്നിട്ടുകഴിഞ്ഞു.
30വർഷം പിന്നിടുന്ന അധ്യാപകവൃത്തിയിലൂടെ സ്വന്തമാക്കിയ വിപുലമായ ശിഷ്യസമ്പത്തു തനിക്കു ഗുണകരമാവുമെന്നു ആർ.കെ.രാധാമണിയും ഭാര്യ ഉഴുതുമറിച്ച വാർഡിൽ അനയാസ ജയം ഉറപ്പെന്നു രാധാകൃഷ്ണനും സാക്ഷ്യപ്പെടുത്തുമ്പോഴും എതിർപാളയത്തിൽനിന്നുയരുന്ന വിമർശനങ്ങൾക്കു ദമ്പതിമാർ വരും ദിവസങ്ങളിൽ ഏറെ വിയർപ്പൊഴുക്കേണ്ടി വരുമെന്നുതന്നെയാണു തിരഞ്ഞെടുപ്പുകളത്തിൽ നിന്നുയരുന്ന സൂചനകൾ.