കണ്ടെയ്ൻമെന്റ് സോണ്‍: സ്ഥാനാർഥിക്കൊപ്പം 5 പേർ മാത്രം, പ്രചാരണത്തിന് നിയന്ത്രണങ്ങൾ
Mail This Article
തിരുവനന്തപുരം∙ കണ്ടെയ്ൻമെന്റ് സോണുകളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. പ്രചാരണത്തിന്റെ ഭാഗമായി 20 പേരിൽക്കൂടുതൽ പങ്കെടുക്കുന്ന ഒരു പരിപാടിയും കണ്ടെയ്ൻമെന്റ് സോണുകളിൽ നടത്തരുതെന്ന് കലക്ടർ നവ്ജ്യോത് ഖോസ അറിയിച്ചു. ഭവന സന്ദർശനത്തിൽ സ്ഥാനാർഥിക്കൊപ്പം 5 പേർ മാത്രമേ പാടുള്ളൂ. നിയമം ലംഘിച്ചു സ്ഥാപിച്ച 177 പ്രചാരണോപാധികൾ ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡ് നീക്കം ചെയ്തു.
രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നിയമാനുസൃതമാണോയെന്നു പരിശോധിക്കുന്നതിനുള്ള ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കും. സ്ക്വാഡിന്റെ എണ്ണം കൂട്ടും. രാഷ്ട്രീയ കക്ഷികളും മറ്റു സംഘടനകളും വഴിയോരങ്ങളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന പ്രചാരണേതര ബോർഡുകളും പോസ്റ്ററുകളും 2 ദിവസത്തിനകം നീക്കം ചെയ്യണം. വീഴ്ച വരുത്തിയാൽ തിരഞ്ഞെടുപ്പ് സ്ക്വാഡ് ഇവ നീക്കം ചെയ്യും. ചെലവ് അതതു രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു ചെലവിൽ ഉൾപ്പെടുത്താനും തീരുമാനമായി.