30 വർഷത്തെ പത്ര വിതരണ രംഗത്തെ പരിചയം, പനയറക്കാരുടെ രാജൻ; ഇനി വോട്ട് രാജൻ ?
Mail This Article
കല്ലമ്പലം ∙ 30 വർഷം പത്ര വിതരണ രംഗത്തെ പരിചയം മനോരമ പനയറ ഏജന്റ് പനയറ രാജന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കരുത്ത് .ചെമ്മരുതി പഞ്ചായത്തിലെ 9–ാം വാർഡായ പഞ്ചായത്ത് ഓഫിസിൽ നിന്നാണ് ജനവിധി തേടുന്നത്. കോൺഗ്രസിൽ 45 വർഷം സജീവ പ്രവർത്തകനും ചെമ്മരുതി മണ്ഡലം ട്രഷറർ ആയിട്ടും സീറ്റു നിഷേധിച്ചതിനെ തുടർന്നാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സര രംഗത്ത് വന്നത്. അവസാന നിമിഷം വരെ കോൺഗ്രസ് സ്ഥാനാർഥി ആക്കും എന്ന് പ്രതീക്ഷ നൽകിയെങ്കിലും ഒടുവിൽ പിൻമാറി എന്നാണ് രാജന്റെ പരാതി. എൽഡിഎഫും യുഡിഎഫും മാറി ഭരിച്ച വാർഡിൽ വികസനം വന്നില്ലെന്ന് രാജൻ പറയുന്നു.
പത്ര വിതരണത്തിന് ഇടയിൽ ശ്രദ്ധയിൽ വന്ന വലിയ പ്രശ്നമാണ് തെരുവുനായ ശല്യവും ഇടറോഡുകളുടെ ശോചനീയ അവസ്ഥയും. അർഹത ഉള്ളവർക്ക് ആനൂകൂല്യം ലഭിക്കാനുള്ള കാലതാമസം പലർക്കും പ്രതിസന്ധിയാണ്. വിജയിച്ചാൽ ഇവയ്ക്കുള്ള പരിഹാരം കാണാൻ ആദ്യം ശ്രമിക്കും. പിന്നെയും ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട്. അതൊന്നും പ്രസംഗിച്ച് നടക്കാൻ വയ്യെന്നും പ്രവർത്തിച്ചു കാണിക്കാൻ ആണ് ഇഷ്ടം എന്നും രാജൻ പറയുന്നു. ഇലക്ട്രിക്കൽ ജോലികൾ കരാർ എടുത്ത് ചെയ്യുന്ന രാജന്റെ കീഴിൽ ഏതാനും ചെറുപ്പക്കാർ പണി ചെയ്യുന്നുണ്ട്. വർഷങ്ങൾ നീണ്ട പത്ര രംഗത്തെ ജനകീയത കരുത്താണ് എന്നും അത് വോട്ട് ആയാൽ ജനങ്ങളോടുള്ള കടമ നിറവേറ്റുക തന്നെ ചെയ്യുമെന്നും രാജൻ പറയുന്നു.