ADVERTISEMENT

തിരുവനന്തപുരം ∙ ബിജെപി സ്ഥാനാർഥികളുടെ അപരർക്ക് താമരയോടു സാദൃശ്യമുള്ള റോസാപ്പൂവ് ചിഹ്നമായി അനുവദിച്ചതിനു പിന്നാലെ കോൺഗ്രസ് വിമതരായി മത്സരിക്കുന്ന എല്ലാവർക്കും ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചതും വിവാദത്തിൽ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ കണക്ക് പ്രകാരം ഔദ്യോഗിക സ്ഥാനാർഥികൾ വിമതശല്യം നേരിടുന്ന 7 വാർഡുകളിൽ 3 ഇടത്ത് റിബലുകൾക്ക് ചിഹ്നമായി നൽകിയിരിക്കുന്നത് ഓട്ടോറിക്ഷ.  ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വാർഡുകളാണിവ.

ഇതു യാദൃശ്ചികമല്ലെന്നും കോർപറേഷൻ ഭരണം നഷ്ടപ്പെടുമെന്ന് ഭയക്കുന്ന സിപിഎമ്മിന്റെ ഒത്താശയോടെയാണ് ക്രമക്കേടുകൾ നടത്തുന്നതെന്നുമാണ് കോൺഗ്രസിന്റെ ആരോപണം. അതേസമയം, താമരയുടെ അപരയായി റോസാപ്പൂവ് അനുവദിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി തീരുമാനിച്ചു. മാണിക്യവിളാകം, തമ്പാനൂർ, ശ്രീകണ്ഠേശ്വരം, ചെറുവയ്ക്കൽ, ഹാർബർ, വിഴിഞ്ഞം, നന്തൻകോട് വാർഡുകളിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ വിമത ഭീഷണി നേരിടുന്നത്. ഇതിൽ തമ്പാനൂരിൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പാളയം ബ്ലോക്ക് കോൺഗ്രസ് മുൻ സെക്രട്ടറി, ഹാർബറിൽ മത്സരിക്കുന്ന മുൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, വിഴിഞ്ഞത്ത് മത്സരിക്കുന്ന വനിതാ നേതാവ് എന്നിവർക്കാണ് ഓട്ടോറിക്ഷാ ചിഹ്നം അനുവദിച്ചിരിക്കുന്നത്.

ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. താമരയുടെ അപരയായ റോസാപ്പൂവിൽ അപകടം മണത്ത ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരേ കടുത്ത പ്രതിഷേധത്തിലാണ്. അപരയായി മത്സരിക്കാൻ പത്രിക നൽകിയവരുടെ വിശദാംശങ്ങൾ വാർഡുതലത്തിൽ ശേഖരിക്കുകയാണ് പാർട്ടി. അമ്പലത്തറ വാർഡിൽ ബിജെപിയുടെ അപര സ്ഥാനാർഥി നാമ നിർദേശ പത്രികക്കൊപ്പം തെറ്റായ സത്യവാങ്മൂലമാണ് നൽകിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

സൂക്ഷ്മ പരിശോധനാ വേളയിൽ ഈ ക്രമക്കേട് കണ്ടെത്തേണ്ടതാണെങ്കിലും അതുണ്ടാകാത്തത് ദുരൂഹമാണെന്നാണ് കണക്കുകൂട്ടൽ.  നാമനിർദേശ പത്രികയിൽ നൽകിയിരിക്കുന്ന മേൽവിലാസത്തിൽ മറ്റൊരു വാർഡിലെ അപര സ്ഥാനാർഥിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു.  കോർപറേഷൻ തിരഞ്ഞെടുപ്പിൽ ഒന്നോ രണ്ടോ വോട്ടുകൾ പോലും നിർണായകമായിരിക്കേ ജയസാധ്യതയുള്ള വാർഡുകളിൽ അപര സ്ഥാനാ‍ർഥികളെ നിർത്തിയിരിക്കുന്നത് ദുരൂഹമാണെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്, ബിജെപി നേതൃത്വങ്ങൾ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com