ഏഴ് അദ്ഭുതങ്ങൾ കമുകിൻപോളയിൽ; എട്ടാമത്തേത് റോഷ്‌ന..!
Mail This Article
കാഞ്ഞിരംകുളം ∙ കമുകിൻപോളയിൽ 7 ലോകാത്ഭുതങ്ങൾ വരച്ച എംബിബിഎസ് വിദ്യാർഥിനിയെ തേടിയെത്തിയതു ദേശീയ രാജ്യാന്തര റെക്കോർഡുകൾ. കാഞ്ഞിരംകുളത്തിനു സമീപം മുള്ളുവിള നസറത്തിൽ റോഷ്‌ന എസ്. റോബിൻ ആണ് ഇരട്ടനേട്ടം സ്വന്തമാക്കിയത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഒരുമിച്ചു ഇടം നേടുകയെന്ന് അപൂർവതയാണ്. വാട്ടർകളർ പെയിന്റിങ്ങിലും അക്രലിക്കിലും കഴിവു തെളിയിച്ച റോഷ്‌ന ലോക്‌ഡൗൺ കാലത്തെ എങ്ങനെ വേറിട്ടതാക്കാം എന്നു ചിന്തിച്ചിടത്താണു തുടക്കം.
നൂതന ആശയം, പിതാവും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥനുമായ ജെ. റോബിൻസണോടും മാതാവും അധ്യാപികയുമായ ടി. ഷീബയോടും പറഞ്ഞപ്പോൾ അവർ പൂർണ പിൻതുണ നൽകി.കമുകിൻപോളയിൽ ആദ്യം വരച്ചത് താജ്‌മഹലാണ്. പിന്നാലെ മറ്റു അത്ഭുതങ്ങളും. അക്രലിക് സങ്കേതം ഉപയോഗിച്ചായിരുന്നു രചന. നാലു മണിക്കൂറിൽ ചിത്രം പൂർത്തിയാക്കിയാണ് റോഷ്‌ന റെക്കോർഡിന് അർഹത നേടുന്നത്. ആദ്യം ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ അയച്ച ചിത്രം രണ്ടാമതായി ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും അയക്കുകയായിരുന്നു.ലോക്‌ഡൗൺ കാലത്ത് ഒട്ടേറെ കുപ്പികളിലും റോഷ്‌ന ചിത്രങ്ങൾ വരച്ചു. മൈസൂർ ജെ.എസ്.എസ്. മെഡിക്കൽ കോളജ് മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ്.