2 കിലോ തൂക്കം, വില മൂന്നു ലക്ഷം പഞ്ചലോഹ വിഗ്രഹം പുരയിടത്തിലെ പുല്ല് കാട്ടിൽ ഒളിപ്പിച്ച നിലയിൽ; പ്രതി പിടിയിൽ
Mail This Article
വർക്കല∙ചെറുന്നിയൂർ ധർമ ശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിൽ പൊളിച്ച് അകത്തു കടന്ന് പഞ്ചലോഹ അയ്യപ്പ വിഗ്രഹം കവർന്ന കേസിൽ വെട്ടൂർ അയന്തി വലിയ വീട്ടിൽ ക്ഷേത്രത്തിനു സമീപം വിഷ്ണു(24) പൊലീസ് പിടിയിൽ. ഒക്ടോബർ 15ന് ആയിരുന്നു സംഭവം.ഇടവ സ്വദേശിയായ കൂട്ടാളിയും ഒത്ത് ആദ്യം കുരക്കണ്ണി വലിയവീട്ടിൽ ദേവീക്ഷേത്രത്തിലും രണ്ടാമത് അയന്തി വലിയ മേലതിൽ ക്ഷേത്രത്തിലും കവർച്ച നടത്തിയ ശേഷം ആണ് ചെറുന്നിയൂർ എത്തിയത്.
2 കിലോ തൂക്കവും മൂന്നു ലക്ഷം വിലയും വരുന്ന പഞ്ചലോഹ വിഗ്രഹം വിൽപന നടത്താൻ കഴിയാതെ വെന്നിയോട് പള്ളിക്ക് സമീപം ചോപ്പൻവിള പുരയിടത്തിലെ പുല്ല് കാട്ടിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു. തുടർന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.
2007ൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ സുദേവൻ എന്ന മോഷ്ടാവിനൊപ്പം 11–ാം വയസ്സിൽ മോഷണം തുടങ്ങിയ പ്രതി 5 വർഷം ജുവനൈൽ ഹോമിലും കിടന്നു. കൊല്ലം,ശക്തികുളങ്ങര,കിളികൊല്ലൂർ,പരവൂർ,കല്ലമ്പലം,അയരൂർ തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ ക്ഷേത്ര കവർച്ച മൈക്ക് മോഷണം തുടങ്ങി 30 ഓളം കേസുകളിൽ പ്രതിയാണ്.അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.