അച്ഛൻ സ്പീക്കറായി ഇരുന്ന കസേരയിൽ ശബരീനാഥൻ, ഒരുപിടി ഓർമകളുമായി സഭ നിയന്ത്രണം
Mail This Article
തിരുവനന്തപുരം ∙ നിയമസഭയിൽ ജി.കാർത്തികേയൻ സ്പീക്കറായി 4 വർഷത്തോളം ഇരുന്ന കസേരയിൽ മകൻ കെ.എസ്.ശബരീനാഥനും. ഇന്നലെയാണു ചെയർമാൻ പാനൽ അംഗമായി ശബരി സഭ നിയന്ത്രിച്ചത്. കാർത്തികേയൻ 2011 മുതൽ 2014 വരെയാണു സ്പീക്കറായി പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്നാണു ശബരി അരുവിക്കരയിൽ നിന്ന് എംഎൽഎ ആയി നിയമസഭയിലെത്തിയത്.
5 വർഷത്തിനിടെ ഇതാദ്യമായാണു പാനൽ അംഗമാകാൻ അവസരം ലഭിച്ചത്. സ്പീക്കറുടെ കസേരയിൽ ഇരുന്നാൽ ഒരു പക്ഷത്തിന്റെയും ഭാഗമാകാതെ സഭ നിയന്ത്രിക്കാനാകുമെന്ന് അച്ഛൻ പറഞ്ഞതിന്റെ പൊരുൾ ഇന്നലെയാണു മനസ്സിലായത്.
ഇന്നത്തെ നിയമസഭാ സമ്മേളനദിവസം എന്നും ഓർമയിലുണ്ടാകും. എല്ലാ സെഷനിലും സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ സഭ നിയന്ത്രിക്കുവാൻ മൂന്ന് അംഗങ്ങളുടെ ഒരു പാനൽ തയാറാക്കാറുണ്ട്. ഈ സെഷനിൽ ഈ പാനലിൽ ഞാനുമുണ്ട്. ഒരു ചെറിയ സമയത്തേക്ക് ആണെങ്കിലും അച്ഛൻ ഇരുന്ന കസേരയിൽ ഇന്ന് ഇരുന്നപ്പോൾ മനസ്സിലേക്ക് ഒരുപിടി ഓർമകൾ ഓടിയെത്തി. സ്പീക്കർ പദവിയുടെ പ്രാധാന്യത്തെക്കുറിച്ചും ഔന്നിത്യത്തെക്കുറിച്ചും അച്ഛൻ പറഞ്ഞ വാക്കുകൾ എത്ര ശരിയാണെന്ന് ഇന്നത്തെ ദിവസം മനസ്സിലാക്കാൻ കഴിഞ്ഞു– ശബരി പറഞ്ഞു.