ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു, വിസമ്മതിച്ചതിനു തുരുതുരെ കുത്തി; രണ്ടു ഗുണ്ടകൾ പിടിയിൽ
Mail This Article
പോത്തൻകോട് ∙ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്‌ഷനു സമീപം ഗുണ്ടാപ്പിരിവ് നൽകാത്തിനാൽ നാലംഗ സംഘം ബേക്കറിയിൽ കയറി കടയുടമയെ ക്രൂരമായി കുത്തി വീഴ്ത്തിയ സംഭവത്തിൽ ഒന്നാം പ്രതി പള്ളിപ്പുറം പുതുവൽപുത്തൻവീട് ഫമിന മൻസിലിൽ ഷാനു എന്ന ഷാനവാസ് ( 36 ), രണ്ടാം പ്രതി നഗരൂർ കൊടുവഴന്നൂർ റംസി മൻസിലിൽ റിയാസ് (32 ) എന്നിവരെ മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു. ബേക്കറിയുടമ പുതുവൽ സിയാദ് മൻസിലിൽ സജാദ് ( 36 ) നാണ് കുത്തേറ്റത്. ഇദ്ദേഹം ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിലാണ്.
ഇന്നലെ വൈകിട്ട് പ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നു. ഇക്കഴിഞ്ഞ 19ന് രാത്രി 6.30തോടെയായിരുന്നു സംഭവം. കാറിലെത്തിയ ഷാനവാസും മൂന്നു പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. നിരത്തിലെ പച്ചക്കറി കച്ചവടക്കാരനോട് വാക്കുതർക്കത്തിനു ശേഷമാണ് ബേക്കറിയിലെത്തിയത്. ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടെങ്കിലും സജാദ് കൊടുക്കാൻ വിസമ്മതിച്ചു. ഇതേ തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തിയെടുത്തു തുരുതുരെ കുത്തുകയായിരുന്നു.
സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. തൊട്ടടുത്ത ദിവസം കല്ലമ്പലം ഭാഗത്തു നിന്ന് ഇവർ സഞ്ചരിച്ച കാർ പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ മുന്നും നാലും പ്രതികളായ അൻസർ, ഫിറോസ് എന്നിവരെ കൂടി ഇനി പിടികൂടാനുണ്ടെന്നും മംഗലപുരം സിഐ കെ.പി ടോംസൺ പറഞ്ഞു.
ഷാനവാസ് കൊലപാതകം അടക്കം 17 കേസുകളിലും റിയാസ് നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. ഗുണ്ടാ ആക്ട് പ്രകാരം വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. ഇവർക്കെതിരെ പരാതി കൊടുക്കാൻ പ്രദേശവാസികൾ പോലും ഭയപ്പെടുന്ന സാഹചര്യമാണുള്ളതെന്നും അത്തരം സാഹചര്യം ഒഴിവാക്കാൻ മറ്റു ക്രിമിനലുകളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ടോംസൺ പറഞ്ഞു. പ്രതികളെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു. പൊലീസ് അന്വേഷണം ഇഴയുന്നതായി ആരോപിച്ച് കഴിഞ്ഞ ദിവസം പ്രദേശത്തെ വ്യാപാരികൾ ഹർത്താൽ ഉൾപ്പെടെ പ്രതിഷേധങ്ങളിലേക്ക് കടന്നിരുന്നു.