ADVERTISEMENT

കാട്ടാക്കട

തിരഞ്ഞെടുപ്പിനു രണ്ടു ദിവസം മാത്രം ശേഷിക്കെ കാട്ടാക്കടയിൽ പോരാട്ട ചൂട് കനത്തു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കാട്ടാക്കട മണ്ഡലം നിലനിർത്താനും പിടിച്ചെടുക്കാനും ശക്തി തെളിയിക്കാനും മുന്നണികൾ കളം നിറഞ്ഞ് പോരാടുന്നു. വാഹന പര്യടനങ്ങൾ സമാപിച്ചതോടെ വോട്ടർമാരെ നേരിൽ കാണാനുള്ള ഓട്ടത്തിലാണ് സ്ഥാനാർഥികൾ. പ്രവർത്തകരാകട്ടെ കുടുംബയോഗങ്ങളും പൊതു സമ്മേളനങ്ങളും വിളിച്ച് വോട്ടുറപ്പിക്കുന്ന തിരക്കിൽ.പ്രചാരണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ മുന്നണികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു. മുന്നണികളുടെ തിരഞ്ഞെടുപ്പ് മാനേജർമാർക്ക് പോലും അടിയൊഴുക്കുകൾ പ്രവചിക്കാനാവുന്നില്ല. എല്ലാവരും തങ്ങളാണ് മുന്നിലെന്ന് വരുത്താനുള്ള സർവ തന്ത്രങ്ങളും മെനഞ് പോർമുഖം തുറന്നപ്പോൾ, അഞ്ചു വർഷത്തെ നേട്ടങ്ങളുടെ പട്ടിക നിരത്തി ഇടത് മുന്നണിയും വികസന മുരടിപ്പും വിശ്വാസ സംരക്ഷണവും ആയുധമാക്കി യുഡിഎഫ്,എൻഡിഎ മുന്നണികളും പ്രചാരണ രംഗത്ത് സജീവമാണ്. പ്രതിപക്ഷ പ്രചാരണ വാഹനങ്ങളിൽ വിശ്വാസ സംരക്ഷണം മുഖ്യ പ്രചാരണ വിഷയമായപ്പോൾ ദുരിത കാലത്തെ കരുതലും വികസന നേട്ടങ്ങളും ഇടത് പ്രചാരണ വാഹനങ്ങളിൽ മുഴങ്ങുന്നു.

 കാട്ടാക്കട മണ്ഡലം യുഡിഎഫ് സ്ഥാനാർഥി മലയിൻകീഴ് വേണുഗോപാൽ പടവംകോട് മുസ്‌ലിം ദേവാലയത്തിൽ വോട്ടു തേടിയെത്തിയപ്പോൾ.
കാട്ടാക്കട മണ്ഡലം യുഡിഎഫ് സ്ഥാനാർഥി മലയിൻകീഴ് വേണുഗോപാൽ പടവംകോട് മുസ്‌ലിം ദേവാലയത്തിൽ വോട്ടു തേടിയെത്തിയപ്പോൾ.

ദുഃഖവെള്ളി ദിനത്തിൽ സ്ഥാനാർഥികൾ ക്രൈസ്തവ ദേവാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വോട്ടു തേടൽ. ഉച്ചയ്ക്ക് മുസ്‌ലിം ദേവാലയങ്ങളിലും ഓടിയെത്താൻ സമയം കണ്ടെത്തി. തങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിൽ ഒരു വട്ടം കൂടി വോട്ടർമാരെ നേരിൽ കാണാനുള്ള ഓട്ടമാണ് സ്ഥാനാർഥികളുടേത്. മരണ വീടുകൾ സന്ദർശിക്കാനും വിട്ടുപോയ പ്രധാന വ്യക്തികളെ നേരിൽ കാണാനും സമയം കണ്ടെത്തി.യുഡിഎഫ് സ്ഥാനാർഥി മലയിൻകീഴ് വേണുഗോപാൽ പേയാട്,വിളപ്പിൽ മേഖലകൾ കേന്ദ്രീകരിച്ച് ഗൃഹ സന്ദർശനമായിരുന്നു.തുടർന്ന് വിവിധ ക്രൈസ്തവ ദേവാലയങ്ങളിലും മുസ്‌ലിം ദേവാലയങ്ങളിലും എത്തി വോട്ടർമാരെ കണ്ടു.എൽഡിഎഫ് സ്ഥാനാർഥി ഐ.ബി.സതീഷ് ഗൃഹസന്ദർശനവും ദേവാലയ സന്ദർശനവുമായി ഓടി നടന്നു. കാട്ടാക്കട പഞ്ചായത്തിലെ വിവിധ മേഖലകളിൽ വോട്ടർമാരെ കണ്ടു.എൻഡിഎ സ്ഥാനാർഥി പി.കെ.കൃഷ്ണദാസ് കാട്ടാക്കട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉച്ചവരെ വോട്ടർമാരെ കാണുന്ന തിരക്കിലായിരുന്നു. ഉച്ചയ്ക്ക് ശേഷം പ്രധാന മന്ത്രി പങ്കെടുത്ത പൊതു സമ്മേളനത്തിനെത്തി.

കാട്ടാക്കട മണ്ഡലം എൻഡിഎ സ്ഥാനാർഥി പി.കെ.കൃഷ്ണദാസ് കുരുതംകോട് ഗൃഹ സന്ദർശനത്തിൽ.
കാട്ടാക്കട മണ്ഡലം എൻഡിഎ സ്ഥാനാർഥി പി.കെ.കൃഷ്ണദാസ് കുരുതംകോട് ഗൃഹ സന്ദർശനത്തിൽ.

റോഡ് ഷോ

∙യുഡിഎഫ് സ്ഥാനാർഥി മലയിൻകീഴ് വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് മണ്ഡലത്തിൽ റോഡ് ഷോ നടത്തും. രാവിലെ എട്ടിന് പാമാംകോടു നിന്നും ആരംഭിക്കും. ഇടത് സ്ഥാനാർഥി ഐ.ബി.സതീഷിന് വോട്ട് തേടി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള വൈകിട്ട് ആറിന് കാട്ടാക്കടയിൽ പ്രസംഗിക്കും.

  നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ. ആൻസലൻ അമ്പനവിള പള്ളിയിൽ വോട്ട് അഭ്യർഥിച്ച് എത്തിയപ്പോൾ
നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ. ആൻസലൻ അമ്പനവിള പള്ളിയിൽ വോട്ട് അഭ്യർഥിച്ച് എത്തിയപ്പോൾ

വാമനപുരം

തിരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ വാമനപുരം മണ്ഡലത്തിൽ പ്രചാരണം കൊടുമ്പിരി കൊണ്ടു. എൽഡിഎഫ് സ്ഥാനാർഥി ഡി.കെ. മുരളിയുടെ പര്യടനം ഇന്നലെ അവസാനിച്ചു. മടത്തറ, അരിപ്പ, പൊൻമുടി അടക്കമുള്ള സ്ഥലങ്ങളിൽ ഇന്നലെ പര്യടനം നടത്തി. സ്വീകരണ കേന്ദ്രങ്ങളിൽ നല്ല പങ്കാളിത്തം ദൃശ്യമായി.

  നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആർ. സെൽവരാജ് വോട്ട് അഭ്യർഥിക്കുന്നു
നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആർ. സെൽവരാജ് വോട്ട് അഭ്യർഥിക്കുന്നു

∙ യുഡിഎഫ് സ്ഥാനാർഥി ആനാട് ജയൻ ഇന്നലെ നെല്ലനാട് പഞ്ചായത്തിൽ പര്യടനം പൂർത്തിയാക്കി. രാവിലെ കാന്തലക്കോണം ജംക്‌ഷനിൽ കെപിസിസി സെക്രട്ടറി രമണി പി.നായർ ഉദ്ഘാടനം ചെയ്തു. നെല്ലനാട് പഞ്ചായത്തിലെ സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായി.
∙ എൻഡിഎ സ്ഥാനാർഥി തഴവ സഹദേവൻ ഇന്നലെ പാങ്ങോട് പഞ്ചായത്തിലെ വെള്ളയംദേശത്ത് കോളനികളിൽ സന്ദർശനം നടത്തി വോട്ടഭ്യർഥിച്ചു.സ്ഥാനാർഥികൾ ഇന്ന്: ആനാട് ജയൻ സ്വന്തം പഞ്ചായത്തായ ആനാട് പര്യടനം നടത്തും. ഡി.കെ. മുരളിയും തഴവ സഹദേവനും യോഗങ്ങളിലും മറ്റു സന്ദർശന പരിപാടികളിലും പങ്കെടുക്കും.

നെയ്യാറ്റിൻകര എൻഡിഎ സ്ഥാനാർഥി ചെങ്കൽ എസ്. രാജശേഖരൻ നായർ സാമുദായിക സംഘടകളിലെ നേതാക്കളെ സന്ദർശിച്ചപ്പോൾ
നെയ്യാറ്റിൻകര എൻഡിഎ സ്ഥാനാർഥി ചെങ്കൽ എസ്. രാജശേഖരൻ നായർ സാമുദായിക സംഘടകളിലെ നേതാക്കളെ സന്ദർശിച്ചപ്പോൾ

നെയ്യാറ്റിൻകര

നെയ്യാറ്റിൻകരയിൽ വാശിയേറിയ പോരാട്ടം. തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രധാനപ്പെട്ട മൂന്നു മുന്നണികളും അടവുകൾ പതിനെട്ടും പയറ്റുകയാണ്. അതേസമയം ദുഃഖവെള്ളിയുടെ പശ്ചാത്തലത്തിൽ യുഡിഎഫ് പ്രചാരണത്തിൽ ഇന്നലെ മിതത്വം കാട്ടി.വാഹന പര്യടനം പൂർത്തിയാക്കിയ യുഡിഎഫ് സ്ഥാനാർഥി ആർ. സെൽവരാജ് ഇന്നലെ വളരെ കുറച്ചു വോട്ടർമാരെ മാത്രമേ നേരിൽ കണ്ടുള്ളൂ. ദുഃഖവെള്ളിയായതു കാരണം അനൗൺസ്മെന്റ് പൂർണമായും ഒഴിവാക്കി. വരും ദിവസങ്ങളിൽ പ്രയോഗിക്കേണ്ട തന്ത്രങ്ങൾ മെനയാനും സമയം കണ്ടെത്തി. വോട്ടർമാർക്കിടയിൽ നിന്നും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നതെന്ന് സെൽവരാജ് പറഞ്ഞു.എൽഡിഎഫിന്റെ കെ. ആൻസലൻ, ക്രിസ്ത്യൻ പള്ളികൾ കേന്ദ്രീകരിച്ചു പ്രചാരണം നടത്തി. കഞ്ചാംപഴിഞ്ഞി, തിരുപുറം, പിൻകുളം പ്രദേശങ്ങളിലും എത്തി വോട്ട് അഭ്യർഥിച്ചു. അമ്പനവിള പള്ളിയിൽ എത്തിയ ആൻസലൻ അവിടെ വിശ്വാസികൾക്കൊപ്പം കഞ്ഞി കുടിച്ച ശേഷമാണ് മടങ്ങിയത്. വാഹന പര്യടനം മിനിയാന്ന് സമാപിച്ചിരുന്നു. ജനങ്ങളെ നേരിൽ കണ്ടപ്പോൾ ഇരട്ടി ആത്മവിശ്വാസമാണ് ലഭിച്ചതെന്ന് ആൻസലൻ പ്രതികരിച്ചു.എൻഡിഎയുടെ സ്ഥാനാർഥി ചെങ്കൽ എസ്. രാജശേഖരൻ നായർ, പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങിന്റെ തിരക്കിലായിരുന്നെങ്കിലും സമയം കിട്ടിയപ്പോഴൊക്കെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി വോട്ടർമാരെ നേരിൽ കണ്ടു. സമുദായ പ്രമുഖരെയും കണ്ട സ്ഥാനാർഥി എസ്എൻഡിപി ഭാരവാഹികളോട് ലഘു ചർച്ചയും നടത്തി. എല്ലാം പോസിറ്റീവായാണ് താൻ കാണുന്നതെന്നു പറഞ്ഞ രാജശേഖരൻ തിരഞ്ഞെടുപ്പിൽ ജനം കൈവിടില്ലെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

സ്ഥാനാർഥികൾ ഇന്ന്

ആർ. സെൽവരാജ്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നയിക്കുന്ന റോഡ്ഷോ മാമ്പഴക്കര ജംക്‌ഷൻ മുതൽ നെയ്യാറ്റിൻകര ടൗൺ വരെ.
കെ. ആൻസലൻ: നെല്ലിമൂട് ജംക്‌ഷനിൽ നിന്നും ആരംഭിക്കുന്ന റോഡ്ഷോ
എസ്. രാജശേഖരൻ നായർ: വാഹന പര്യടനം ചെങ്കൽ മേഖല. ആശാരൂരിൽ തുടങ്ങി പൂഴിക്കുന്നിൽ സമാപിക്കും.

കോവളം

പരസ്യ പ്രചരണം നാളെ അവസാനിക്കാനിരിക്കെ കോവളം മണ്ഡലത്തിൽ മുന്നണികളുടെ തീപാറും പോരാട്ടം. വീടുകളിലും കവലകളിലും എത്തി കുടുംബങ്ങളെയും വ്യക്തികളെയും നേരിൽ കണ്ടുള്ള വോട്ടഭ്യർഥനയിലാണ് മൂന്നു മുന്നണി സ്ഥാനാർഥികളും ശ്രദ്ധയൂന്നുന്നത്. ശേഷിക്കുന്ന മൂന്നു ദിവസത്തിനുള്ളിൽ പരമാവധി വോട്ടർമാരുടെ മനസ്സ് ഒപ്പം കൂട്ടാനാണ് മുന്നണി സ്ഥാനാർഥികളുടെ കൊണ്ടുപിടിച്ച ശ്രമം. യുഡിഎഫ് സ്ഥാനാർഥി എം.വിൻസന്റ് ഇന്നലെ രാവിലെ കോവളം-മുക്കോല ബൈപ്പാസിൽ പ്രഭാത സവാരിക്ക് എത്തിയവർക്ക് ഒപ്പം നടന്ന് വോട്ടഭ്യർഥിച്ചു. വിവിധ ദേവാലയങ്ങളിലും എത്തി. തുടർന്ന് വിഴിഞ്ഞം ഹാർബർ, പട്ടാണിക്കോളനി, വലിയപറമ്പിലെ താൽക്കാലിക ഷെഡുകൾ എന്നിവിടങ്ങളിലെത്തി വോട്ടഭ്യർഥിച്ചു.പര്യടനം പൂർത്തിയാക്കിയ എൽഡിഎഫ് സ്ഥാനാർഥി ഡോ.എ.നീലലോഹിത ദാസ് രാവിലെ ബാലരാമപുരത്ത് വിവിധ ദേവാലയങ്ങളിലെ മതാധ്യക്ഷൻമാരുൾപ്പെടെയുള്ളവരെ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. തുടർന്ന് മരുതൂർക്കോണം, പുന്നക്കുളം, പയറ്റുവിള , പൂവാർ,അരുമാനൂർ മേഖലകളിലും സന്ദർശനം നടത്തി. എൻഡിഎ സ്ഥാനാർഥി വിഷ്ണുപുരം ചന്ദ്രശേഖരൻ ബാലരാമപുരത്ത് വോട്ടഭ്യർഥിച്ചു. പ്രധാനമന്ത്രി പങ്കെടുത്ത എൻഡിഎ യുടെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംബന്ധിച്ചു.

സ്ഥാനാർഥികൾ ഇന്ന്

എം.വിൻസന്റ്: പര്യടനം ഉച്ചക്ക് 2ന്, വിഴിഞ്ഞത്ത് തിരഞ്ഞെടുപ്പ് പ്രചരണ യോഗം 5ന്.
ഡോ.എ.നീലലോഹിത ദാസ്: രാവിലെ 8ന് നെല്ലിക്കുന്ന്, കടക്കുളം ഭാഗങ്ങളിൽ ഭവന സന്ദർശനം.വിഷ്ണുപുരം ചന്ദ്രശേഖരൻ: പര്യടനം, വിഴിഞ്ഞം തെരുവ് രാവിലെ 8ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com