ADVERTISEMENT

വാമനപുരം 

മണ്ഡലത്തിൽ സ്ഥാനാർഥി പര്യടനങ്ങൾ എൽഡിഎഫും എൻഡിഎയും പൂർത്തിയാക്കി.എൽഡിഎഫ് സ്ഥാനാർഥി ഡി.കെ. മുരളി, എൻഡിഎ സ്ഥാനാർഥി തഴവ സഹദേവൻ എന്നിവരുടെ പര്യടനങ്ങളാണ് സമാപിച്ചത്. യുഡിഎഫ് സ്ഥാനാർഥി ആനാട് ജയന്റെ പര്യടനം 4ന് പൂർത്തിയാകും. ഇന്ന് പര്യടനം ആനാട് പഞ്ചായത്തിൽ, നാളെ പാങ്ങോട് പ‍ഞ്ചായത്തിലെ പര്യടനത്തോടെ സമാപിക്കും.ഇന്നലെ എൽഡിഎഫ് സ്ഥാനാർഥി ഡി.കെ. മുരളി വേങ്കൊല്ല, പൊന്മുടി മേഖലകളിലെ വോട്ടർമാരെ കണ്ടു.യുഡിഎഫ് സ്ഥാനാർഥി ആനാട് ജയൻ നെല്ലനാട് പഞ്ചായത്തിൽ സ്ഥാനാർഥി പര്യടനം നടത്തി. എൻഡിഎ സ്ഥാനാർഥി തഴവ സഹദേവൻ വിവിധ സ്ഥലങ്ങളിൽ കുടുംബയോഗങ്ങളിൽ പങ്കെടുത്ത ശേഷം വൈകിട്ട് പ്രധാനമന്ത്രിയുടെ യോഗത്തിൽ പങ്കെടുത്തു.

 വാമനപുരത്തെ യുഡിഎഫ് സ്ഥാനാർഥി ആനാട് ജയൻ നെല്ലനാട് പ‍ഞ്ചായത്തിൽ വോട്ടർമാരെ കാണുന്നു.
വാമനപുരത്തെ യുഡിഎഫ് സ്ഥാനാർഥി ആനാട് ജയൻ നെല്ലനാട് പ‍ഞ്ചായത്തിൽ വോട്ടർമാരെ കാണുന്നു.

സ്ഥാനാർഥികൾ ഇന്ന്

ആനാട് ജയൻ(യുഡിഎഫ്): ആനാട് പ‍ഞ്ചായത്തിൽ സ്ഥാനാർഥി പര്യടനം.ഡി.കെ. മുരളി(എൽഡിഎഫ്):പ്രമുഖ വ്യക്തികളെ കാണുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കും.തഴവ സഹദേവൻ(എൻഡിഎ): കുടുംബ യോഗങ്ങളിൽ പങ്കെടുക്കും.എൻഡിഎയുടെ നേതൃത്വത്തിൽ 4ന് രാവിലെ 10ന് വെഞ്ഞാറമൂട്ടിൽ യുവജന സംഗമം നടക്കും.

 വാമനപുരത്തെ എൻഡിഎ സ്ഥാനാർതി തഴവ സഹദേവൻ വെള്ളയംദേശം കോളനി മേഖലകൾ സന്ദർശിക്കുന്നു
വാമനപുരത്തെ എൻഡിഎ സ്ഥാനാർതി തഴവ സഹദേവൻ വെള്ളയംദേശം കോളനി മേഖലകൾ സന്ദർശിക്കുന്നു

ആറ്റിങ്ങൽ

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആറ്റിങ്ങലിൽ പോരാട്ടം മുറുകുന്നു. മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നു. എൽഡ‍ിഎഫിന്റെ വാഹന പര്യടനം കഴിഞ്ഞ ദിവസം സമാപിച്ചു. യുഡിഎഫിന്റെയും എൻഡിഎ യുടേയും വാഹന പര്യടനം ഇന്ന് അവസാനിക്കുംഒ.എസ്.അംബിക പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് വോട്ട് അഭ്യർഥിച്ചു. വൈകുന്നേരം മാമത്തു നിന്നും ആരംഭിച്ച ബൈക്ക് റാലി മണ്ഡലം മുഴുവൻ പര്യടനം നടത്തി. ഇന്ന് പ്രധാന വ്യക്തികളെ കണ്ട് വോട്ട് അഭ്യർഥിക്കും.എ.ശ്രീധരൻ ഇന്നലെ നഗരൂർ പഞ്ചായത്തിൽ പര്യടനം നടത്തി. രാവിലെ 9 ന് കാട്ടുചന്തയിൽ നിന്നും ആരംഭിച്ച പര്യടനം ഊന്നിൽകല്ല് ചെമ്മരത്തുംമുക്ക്, നന്ദായ് വനം , കടവിള എന്നിവിടങ്ങൾ സഞ്ചരിച്ച് നഗരൂരിൽ സമാപിച്ചു. ഇന്ന് ആറ്റിങ്ങൽ നഗരസഭയിൽ പര്യടനം നടത്തുന്നതോടെ വാഹന പര്യടനം സമാപിക്കും.പി.സുധീർ ഇന്നലെ പുളിമാത്ത് – കിളിമാനൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി. ഉച്ചയ്ക്ക് ശേഷം കാര്യവട്ടത്ത് നടന്ന പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തു. ഇന്ന് രാവിലെ 9 ന് ചെറുന്നിയൂർ പഞ്ചായത്തിലെ വടശ്ശേരിക്കോണത്തു നിന്നും ആരംഭിക്കുന്ന പര്യടനം രാത്രി വക്കം പഞ്ചായത്തിലെ മണനാക്കിൽ സമാപിക്കും. 

 വർക്കലയിലെ എൽഡിഎഫ് സ്ഥാനാർഥി വി.ജോയി മണ്ഡലത്തിൽ റോഡ് ഷോ സംഘടിപ്പിച്ചപ്പോൾ
വർക്കലയിലെ എൽഡിഎഫ് സ്ഥാനാർഥി വി.ജോയി മണ്ഡലത്തിൽ റോഡ് ഷോ സംഘടിപ്പിച്ചപ്പോൾ

വർക്കല 

ആരോപണ-പ്രത്യാരോപണങ്ങളുമായി മൈക്ക് അനൗൺസ്മെന്റ് കോലാഹലങ്ങളോടെ വോട്ടർമാരെ സ്വാധീനിക്കാനുള്ള തിരഞ്ഞെടുപ്പ് പ്രചാരണതന്ത്രങ്ങൾ മണ്ഡലത്തിൽ അവസാന ഘട്ടത്തിലായി. വി.ജോയിയുടെ വികസനനേട്ടങ്ങൾ എണ്ണം പറഞ്ഞും ഇനി നടപ്പാക്കാത്തവ വല്ലതുമുണ്ടെങ്കിൽ തന്നെയും, എംഎൽഎ എന്ന നിലയിൽ ചെയ്ത നല്ലകാര്യങ്ങൾ മറക്കരുതെന്നും ഓർമിപ്പിച്ചാണ് എൽഡിഎഫിന്റെ വാഹനപ്രചാരണം. എൽഡിഎഫ് തുടർഭരണം ദുരന്തമാകുമെന്നു മുന്നറിയിപ്പോടെയും, മുൻ എംഎൽഎ വർക്കല കഹാർ തുടങ്ങിവച്ച പദ്ധതികൾ പൂർത്തീകരിച്ചു ഉദ്ഘാടനങ്ങൾ നടത്തിയത് ഒഴിച്ചാൽ മണ്ഡലവികസനത്തിൽ ജോയി പരാജയമാണെന്നു ആരോപിച്ചാണ് യുഡിഎഫ്, ബി.ആർഎം.ഷഫീറിനായി വോട്ടു തേടുന്നത്. സർക്കാരിന്റെ പിൻവാതിൽ നിയമനം മുതൽ ശബരിമലയും വിശ്വാസവും, സ്വർണക്കടത്ത് ഉൾപ്പെടെ വിഷയങ്ങൾ ഓരോന്നായി അവതരിപ്പിച്ചും വർക്കലയുടെ സ്വന്തം സ്ഥാനാർഥി അജി എസ്.ആർ.എമ്മിനെ ‘ഹെൽമറ്റ്’ ചിഹ്നത്തിൽ വിജയിപ്പിക്കാനുമുള്ള ആഹ്വാനവുമായി ഒപ്പത്തിനൊപ്പം എൻഡിഎയുമുണ്ട്. 

  വർക്കലയിലെ യുഡിഎഫ് സ്ഥാനാർഥി ബി.ആർ.എം.ഷഫീറിനെ ഇടവയിലെ പ്രവർത്തകർ സ്വീകരണവുമായി വളഞ്ഞപ്പോൾ
വർക്കലയിലെ യുഡിഎഫ് സ്ഥാനാർഥി ബി.ആർ.എം.ഷഫീറിനെ ഇടവയിലെ പ്രവർത്തകർ സ്വീകരണവുമായി വളഞ്ഞപ്പോൾ

മണ്ഡലത്തിൽ ഇന്നലെ റോഡ് ഷോ നടത്തിയാണ് വി.ജോയി പ്രചാരണത്തിന്റെ അവസാന റൗണ്ടിലേക്ക് നീങ്ങിയത്. സ്ഥാനാർഥിയുടെ പര്യടന വാഹനത്തെ അനുഗമിച്ചു ഇരുചക്രവാഹനത്തിൽ നിരയായി പ്രവർത്തകർ വർക്കലയിൽ നിന്നു പുറപ്പെട്ടു നടയറ, അയിരൂർ, കാറ്റാടിമുക്ക്, കല്ലമ്പലം, പുല്ലൂർമുക്ക്, തുമ്പോട്, മടവൂർ, പള്ളിക്കൽ, കാട്ടുപുതുശ്ശേരി വഴി നൈനാംകോണം കോളനിയിൽ സമാപിച്ചു. യുഡിഎഫ് സ്ഥാനാർഥി ഇന്നലെ ഉച്ചയ്ക്കു ശേഷം ഇടവയിലായിരുന്നു സന്ദർശനം. കാപ്പിൽ നിന്നു ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി വെറ്റക്കട, മാന്തറ, എച്ച്എസ് ജംക്ഷൻ, അഞ്ചുമുക്ക്, മരക്കടമുക്ക്, വെൺകുളം, ഇടവ റെയിൽവേ സ്റ്റേഷൻ, കുരുവിള, പാറയിൽ ജംക്ഷൻ, കാട്ടുവിള വഴി അംബേദ്കർ ജംക്ഷനിൽ പ്രചാരണം സമാപിച്ചു.ഇലകമൺ പഞ്ചായത്തിലായിരുന്നു എൻഡിഎ സ്ഥാനാർഥി അജി എസ്.ആർ.എമ്മിന്റെ പ്രചാരണം. രാവിലെ അയിരൂരിൽ നിന്നു ആരംഭിച്ചു വിവിധ പ്രദേശങ്ങളിലൂടെ പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി ഉച്ചവരെ പ്രചാരണം തുടർന്നു.

 വർക്കലയിലെ എൻഡിഎ സ്ഥാനാർഥി അജി.എസ്.ആർ.എമ്മിന്റെ പര്യടനവാഹനം ഇലകമൺ പഞ്ചായത്തിൽ അയിരൂർ–ഊന്നിൻമൂട് റോഡിലെത്തിയപ്പോൾ
വർക്കലയിലെ എൻഡിഎ സ്ഥാനാർഥി അജി.എസ്.ആർ.എമ്മിന്റെ പര്യടനവാഹനം ഇലകമൺ പഞ്ചായത്തിൽ അയിരൂർ–ഊന്നിൻമൂട് റോഡിലെത്തിയപ്പോൾ

സ്ഥാനാർഥി ഇന്ന്

വി.ജോയി- വിവിധ സ്ഥലങ്ങളിൽ പൊതുയോഗങ്ങളിലും കുടുംബയോഗങ്ങളിലും പങ്കെടുക്കും.ബി.ആർ.എം.ഷഫീർ- 3 മണിക്ക് ശശി തരൂർ എംപി പങ്കെടുക്കുന്ന റോഡ് ഷോ പള്ളിക്കൽ മുതൽ പാളയംകുന്ന് വരെ.അജി.എസ്.ആർ.എം- രാവിലെ 9 മുതൽ മടവൂർ, പള്ളിക്കൽ പഞ്ചായത്തുകളിൽ പര്യടനം. 

നെടുമങ്ങാട് മണ്ഡലം എൻഡിഎ സ്ഥാനാർഥി ജെ.ആർ പദ്മകുമാർ കല്ലയം ലക്ഷംവീട് കോളനിയിൽ‌ വോട്ട് അഭ്യർഥിച്ചെത്തിയപ്പോൾ വനിതാ പ്രവർത്തകർ സെൽഫിയെടുക്കുന്നു
നെടുമങ്ങാട് മണ്ഡലം എൻഡിഎ സ്ഥാനാർഥി ജെ.ആർ പദ്മകുമാർ കല്ലയം ലക്ഷംവീട് കോളനിയിൽ‌ വോട്ട് അഭ്യർഥിച്ചെത്തിയപ്പോൾ വനിതാ പ്രവർത്തകർ സെൽഫിയെടുക്കുന്നു

ചിറയിൻകീഴ് 

തിരഞ്ഞെടുപ്പു പ്രചാരണത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ ചിറയിൻകീഴിൽ മൂന്നുമുന്നണികളും അവസാനഘട്ട പണിപ്പുരയിൽ. വാഹനപര്യടനത്തിലൂടെ ഓട്ടപ്രദക്ഷിണം നടത്തി പരമാവധി വോട്ടുകൾ സമാഹരിക്കാനുള്ള ശ്രമങ്ങളിലാണു സ്ഥാനാർഥികൾ.നാളെ വൈകിട്ടു പരസ്യപ്രചാരണം കൊടിയിറങ്ങുമ്പോൾ വോട്ടർമാരുടെ മുന്നിൽ പ്രചാരണക്കൊടുങ്കാറ്റുയർത്തി തങ്ങളുടെ ആധിപത്യമുറപ്പിക്കാനും അതുവഴി വോട്ടുകൾ തങ്ങളുടെ പക്ഷത്തേക്കു മറിക്കാനുമുള്ള തന്ത്രങ്ങൾ മെനയുകയാണു മൂന്നുമുന്നണികളും. പാരഡിഗാനങ്ങളുടെ തള്ളലിലായിരുന്നു ഇന്നലെയും ഗ്രാമവീഥികൾ. ഇന്നു രാവിലെ മുതൽ ബൈക്കുറാലികളും റോഡ്ഷോകളും നിയോജകമണ്ഡലത്തിലെ പ്രധാന നിരത്തുകളെ സജീവമാക്കും.വി.ശശി(എൽഡിഎഫ്) രാവിലെ ഒൻപതിന് തുമ്പയിൽ നിന്നും അഞ്ചുതെങ്ങിലേക്കു പ്രവർത്തകർ നടത്തുന്ന തീരദേശ ടൂവീലർ റോഡ്ഷോയിൽ പങ്കെടുക്കും. വൈകിട്ടു മൂന്നിനു കോരാണി ജംക്‌ഷനിൽ നിന്നു റോഡ്ഷോ മംഗലപുരം, മുരുക്കുംപുഴ, പെരുങ്ങുഴി വഴി ചിറയിൻകീഴ് പുളിമൂട് ജംക്‌ഷനിലെത്തും. തുടർന്നു കടയ്ക്കാവൂർ, നിലയ്ക്കാമുക്ക് വഴി രാത്രിയിൽ മണനാക്ക് ജംക്‌ഷനിൽ സമാപനം.ബി.എസ്.അനൂപ്(യുഡിഎഫ്) രാവിലെ ആറിനു അഴൂർ കോളനി സന്ദർശനം.എട്ടിനു കഠിനംകുളം പഞ്ചായത്തിലും 11നു അഞ്ചുതെങ്ങിലും വാഹനപര്യടനം.ഉച്ചയ്ക്കു രണ്ടു മുതൽ കിഴുവിലം ഗ്രാമപ്പഞ്ചായത്തിൽ റോഡ്ഷോ.വൈകിട്ടു മൂന്നിനു‍ മുദാക്കൽ ഗ്രാമപ്പഞ്ചായത്തിൽ വാഹനപര്യടനം.ജി.എസ്.ആശാനാഥ്(എൻഡിഎ) രാവിലെ ഒൻപതിനു കടയ്ക്കാവൂരിൽ ഗൃഹസന്ദർശനം. തുടർന്നു അഴൂർ, ചിറയിൻകീഴ്, മുദാക്കൽ ഗ്രാമപ്പഞ്ചായത്തു പ്രദേശങ്ങളിൽ പ്രവർത്തകർക്കൊപ്പം പര്യടനം നടത്തും.

നെടുമങ്ങാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി.എസ് പ്രശാന്ത് പോത്തൻകോട് ശാന്തിഗിരി സിദ്ധകോളജിൽ പ്രചാരണത്തിന്റെ ഭാഗമായി എത്തിയപ്പോൾ
നെടുമങ്ങാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി.എസ് പ്രശാന്ത് പോത്തൻകോട് ശാന്തിഗിരി സിദ്ധകോളജിൽ പ്രചാരണത്തിന്റെ ഭാഗമായി എത്തിയപ്പോൾ

 നെടുമങ്ങാട് 

പ്രവർത്തകരിൽ ആവേശമുണർത്തിയ വാഹനപര്യടനങ്ങൾ സമാപിച്ചതോടെ നെടുമങ്ങാട് മണ്ഡലത്തിൽ കുടുബ സംഗമങ്ങളിലൂടെയും ഭവന സന്ദർശനങ്ങളിലൂടെയും വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് മുന്നണികൾ. പ്രവർത്തകരുടെ ആവേശം അണമുറിയാതിരിക്കാൻ ഇടയ്ക്കിടെ സാഥാനാർഥികളും എത്തുന്നുണ്ട്. ഇതോടൊപ്പം എത്ര വോട്ടുകൾ നേടാനാകും എന്ന കണക്കു കൂട്ടലുകളും നടക്കുന്നുണ്ട്. എവിടെയൊക്കെയാണ് പിന്നാക്കം എന്നത് കണ്ടെത്തി വോട്ട് കൂട്ടാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ കക്ഷികൾ. നെടുമങ്ങാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജി.ആർ അനിൽ നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിലും അതിനുശേഷം പോത്തൻകോട് പഞ്ചായത്തിൽ വിവിധ ആരാധനാലയങ്ങളിലുമാണ് സന്ദർശനം നടത്തിയത്. വൈകിട്ട് എൽഡിവൈഎഫിന്റെ നേതൃത്വത്തിൽ യുവജന റാലി  നെടുമങ്ങാട് സത്രം മുക്കിൽ നിന്നും ആരംഭിച്ച് വാളിക്കോട് സമാപിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം ഉദ്ഘാടനം ചെയ്തു. പ്രചാരണത്തിനിടെ വിട്ടു പോയ സ്ഥലങ്ങളിലെത്തി വോട്ടർമാരെ കാണാനായിരിക്കും ഇനിയുള്ള ദിവസങ്ങളിൽ എൽഡിഎഫ് പ്രധാനമായും ലക്ഷ്യമിടുന്നത്.

   നെടുമങ്ങാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജി. ആർ അനിൽ നന്നാട്ടുകാവ് മുസ്ലീം ജമാഅത്തിൽ പ്രചരണാർഥം എത്തിയപ്പോൾ
നെടുമങ്ങാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജി. ആർ അനിൽ നന്നാട്ടുകാവ് മുസ്ലീം ജമാഅത്തിൽ പ്രചരണാർഥം എത്തിയപ്പോൾ

നെടുമങ്ങാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി.എസ് പ്രശാന്ത് ഇന്നലെ പോത്തൻകോട് ശാന്തിഗിരി സിദ്ധ കോളജിലും മരുന്നു നിർമ്മാണശാലയിലും എത്തി ജീവനക്കാരോടും വിദ്യാർഥികളോടും വോട്ടഭ്യർഥിച്ചു. തുടർന്ന് വെള്ളാണിക്കൽ നിയാം കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളെയും സന്ദർശിച്ചു. പിന്നീട് പോത്തൻകോട് പഞ്ചായത്തിലെ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ചു.  പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് വെമ്പായത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെത്തും. വൈകിട്ട് 5ന് നെടുമങ്ങാട് കരിപ്പൂർ ജംക്ഷനിൽ മുൻ കേന്ദ്രമന്ത്രി മനീഷ് തിവാരിയുമെത്തും. നെടുമങ്ങാട് നഗരസഭ കൗൺസിലർ ഗിരിജ വിജയന് അന്ത്യോപചാരം അർപ്പിച്ച ശേഷമായിരുന്നു എൻഡിഎ സ്ഥാനാർഥി ജെ.ആർ പദ്മകുമാറിന്റെ ഇന്നലത്തെ തിരഞ്ഞെടുപ്പു പ്രചാരണം. തുടർന്ന് പോരണംകോട് ലക്ഷം വീട് കോളനി സന്ദർശിച്ചശേഷം കല്ലയം ലക്ഷംവീട്, മാഞ്ഞാംമൂട്,  മാവുവിള, ഞറുങ്ങൽവിള കോളനികളിലുമെത്തി വോട്ടർമാരെ നേരിൽ കണ്ടു.  

തങ്ങളോടൊപ്പം നിന്ന് സെൽഫി എടുക്കണമെന്ന് ഒപ്പമുണ്ടായിരുന്ന വനിതകൾ ആവശ്യപ്പെട്ടതോടെ ‘അതിലും കുറവു വേണ്ട’ എന്നായിരുന്നു പദ്മകുമാറിന്റെ പ്രതികരണം. ഇനിയുള്ള ദിവസങ്ങളിൽ ഗൃഹ സമ്പർക്കമാണ് മുഖ്യ അജന്റയെന്നും പരമാവധി വോട്ടർമാരെ നേരിൽ കാണുകയും അഴിമതി രഹിതവും സാധാരണക്കാർക്ക് ഇതുവരെയും അപ്രാപ്യമായിരുന്ന പദ്ധതികൾ അവരുടെ അടുക്കൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും അതിനു വേണ്ടിയുള്ള വോട്ട് അഭ്യർഥനയാണ് ഇനിയുള്ള പ്രചാരണത്തിലൂടെയെന്നും ജെ.ആർ പദ്മകുമാർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com