ADVERTISEMENT

തിരുവനന്തപുരം ∙ അണ്ടർ 18 മുൻ ദേശീയ ഫുട്ബോൾ താരം പ്രീത ജെറാൾഡിന്റെയും സഹോദരി വിനിതയുടെയും വീടുകൾ കടലെടുത്തു. 2011ൽ സർക്കാർ സഹായത്തോടെ പണിത വീടാണ് പ്രീതയുടേത്. പരാധീനതകളോട് പോരടിച്ചു നേടിയ വീട് കടലെടുക്കുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കുകയാണ് പ്രീത. ഒരാഴ്ചയായി തുടരുന്ന വേലിയേറ്റത്തിൽ ഒരു മുറിയും അടുക്കളയും നഷ്ടമായി. വിനിതയുടെ വീട് പൂർണമായും തിര വിഴുങ്ങി. ദാരിദ്ര്യത്തെ വെല്ലുവിളിച്ച് കായിക കേരളത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴായിരുന്നു പ്രീതയ്ക്കു വീടൊരുക്കാൻ സർക്കാർ 2 ലക്ഷം രൂപ നൽകിയത്. ലോൺ എടുത്തും അരവയർ നിറച്ചും മത്സ്യത്തൊഴിലാളി കുടുംബം വീട് പണിതു. പിന്നീട് അച്ഛനും അമ്മയും ഭർത്താവും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം ആ ചെറിയ മേൽക്കൂരയുടെ തണലിലുറങ്ങി. മത്സ്യത്തൊഴിലാളികളാണ് അച്ഛനും ഭർത്താവും..

 

വർഷങ്ങൾക്കിപ്പുറം സ്പോർട്സ് കൗൺസിലിൽ ജോലി ലഭിച്ചതോടെ പ്രീതയും കുടുംബവും വാടക വീട്ടിലേക്ക് മാറി. ഇപ്പോൾ പ്രീതയുടെ അച്ഛനും അമ്മയുമാണ് ഇവിടെ താമസിക്കുന്നത്. തൊട്ടടുത്തു കടം വാങ്ങി പണിത വിനിതയുടെ വീട്. വിനിതയുടെ ഭർത്താവ് സജു മത്സ്യത്തൊഴിലാളിയാണ്. ഇവരുടെ അവസ്ഥയാണ് കൂടുതൽ പരിതാപകരം. കടലിൽ പണിക്കു പോയിട്ട് ഒന്നര മാസമായി. അടുപ്പ് പുകയ്ക്കാൻ നെട്ടോടം ഓടുന്നതിനിടെയാണ് വീട് തകർന്നത്. കടലാക്രമണത്തിൽ ഇടിഞ്ഞു വീണ വെട്ടുകാട് തൈവിളാകത്തെ ഈ വീടുകൾ പുനർനിർമിക്കാൻ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com