മിമിക്കും കണ്ണപ്പനും സായി പിറന്നു,ഇനി മിന്നുകെട്ട്; പ്രണയത്തിന് വഴിയൊരുക്കിയത് നായ്ക്കുട്ടിയുടെ കുസൃതി..
Mail This Article
കോവളം∙ ലോക്ഡൗൺ പ്രതിസന്ധിക്കിടെ കോവളം തീരത്ത് മൊട്ടിട്ട രാജ്യാന്തര പ്രണയവല്ലരി പൂത്തു വിരിഞ്ഞു. കടിഞ്ഞൂൽ ആയി ആൺ കനി. കോവിഡ് കാലത്തിന്റെ ദുരിതങ്ങൾക്കിടയിലും കോവളത്ത് ഇംഗ്ലണ്ടുകാരി മിരാൻഡ(മിമി)യും കോവളം സ്വദേശി അരുൺചന്ദ്ര(കണ്ണപ്പൻ)നും അരുമ മകൻ ഒന്നര മാസമുള്ള സായിയും നാട്ടുകാർക്ക് സന്തോഷ കാഴ്ച. ഇരുവരെയും പ്രണയത്തിന് വഴിയൊരുക്കിയത് മിമിയുടെ നായ്ക്കുട്ടിയുടെ കുസൃതിയും.
ലണ്ടനിൽ സ്വകാര്യ സംരംഭക ആയ മിറാൻഡ 2020 മാർച്ചിൽ ആണ് ആദ്യമായി കോവളത്ത് എത്തുന്നത്. ദിവസങ്ങൾക്കുള്ളിൽ ലോക്ഡൗണും അതിഥിയായെത്തി. ഇതോടെ മടക്കയാത്ര ബുദ്ധിമുട്ടായി. താമസിക്കുന്ന വീട്ടിൽ നിന്ന് മിരാൻഡയുടെ നായ്ക്കുട്ടി ഒരു നാൾ പിടിവിട്ട് പുറത്തേക്ക് ഓടി. ഓടിയെത്തി കക്ഷിയെ പിടികൂടിയത് സമീപവാസിയായും കോവളത്തെ സീ സർഫിങ് പരിശീലകനുമായ അരുൺ ചന്ദ്രൻ . മിരാൻഡയുടെ സന്തോഷം ഒരുമിച്ച് കാപ്പി കുടിക്കാനുള്ള ക്ഷണമായി. ആ പരിചയം വൈകാതെ പ്രണയമായി. കൊറോണയും ലോക്ഡൗണും മാറിയും മറിഞ്ഞും നിന്നപ്പോൾ പ്രണവൈറസ് തീവ്രമായി . ജീവിതം ഒരുമിച്ചായി.
മിരാൻഡ ഗർഭിണി ആണെന്ന് അറിഞ്ഞതോടെ അരുണിന്റെ വീട്ടിലും ആഹ്ലാദപ്പൂത്തിരി. അരുണിന്റെ അമ്മ ഉൾപ്പെടെയുള്ള വീട്ടുകാരുടെ കരുതലിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒന്നര മാസം മുൻപ് സായി പിറന്നു. സായി ആർതർ ലിറ്റിൽഹുഡ് എന്നാണ് മുഴുവൻ പേർ. കൊറോണ പിന്നിട്ട് ലോകം സാധാരണ നിലയിലേക്ക് എത്തുമ്പോൾ ലണ്ടനിലേക്ക് മടങ്ങും മുൻപ് ഇവിടുത്തെ ആചാരമനുസരിച്ച് വിവാഹ ചടങ്ങ് നടത്തും.