അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു ; യുവാവ് അയൽവാസിയായ വീട്ടമ്മയെ വെട്ടിക്കൊന്നു
Mail This Article
വട്ടപ്പാറ ∙ മദ്യപിച്ചെത്തിയ യുവാവ് രാത്രി അയൽവാസിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. തേക്കട വെട്ടുപാറ പള്ളിമുക്ക് കിണത്തത്തോൽ തടത്തരികത്തുവീട്ടിൽ സരോജ ( 62 ) ത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പള്ളിമുക്ക് അരശുംമൂട് നിതിൻ ഭവനിൽ ബൈജു (45) വിനെ വട്ടപ്പാറ പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ബൈജു സരോജത്തിന്റെ മകനും കുടുംബവും താമസിക്കുന്ന വീടിന്റെ ജനലിൽ കല്ലെടുത്തെറിഞ്ഞു. ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ ഇത് ചോദ്യം ചെയ്തതോടെ ബൈജു അസഭ്യം വർഷം തുടങ്ങി.
ബഹളം കേട്ടാണ് സമീപത്തു താമസിക്കുന്ന സരോജം എത്തിയത്. തുടർന്ന് സരോജവും ബൈജുവുമായി വാക്കേറ്റം ഉണ്ടായി. സരോജത്തിന്റെ വെട്ടുകത്തി പിടിച്ചു വാങ്ങി ബൈജു കഴുത്തിനും മുഖത്തും വെട്ടുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ സരോജം സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. സംഭവത്തിനു ശേഷം വെട്ടുകത്തി സമീപത്തുള്ള കാട്ടിലേക്ക് വലിച്ചെറിഞ്ഞ ബൈജു റോഡിൽ വീണു. വിവരം അറിഞ്ഞെത്തിയ ബൈജുവിന്റെ പിതാവ് മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനിടെ പൊലീസുമെത്തി. രക്തത്തിൽ കുളിച്ചു നിന്ന ബൈജുവിനെ പിടികൂടി.