ADVERTISEMENT

തിരുവനന്തപുരം∙ ജോലിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റെങ്കിലും മരണത്തെ തോൽപിച്ചു ജീവിതത്തിലേക്കു തിരിച്ചെത്തിയ പത്രപ്രവർത്തകനായിരുന്നു അനിൽ രാധാകൃഷ്ണൻ.  നിയമസഭയിലേക്കു റിപ്പോർട്ടിങ്ങിനായി പോകുന്നതിനിടെ, റോഡിനു കുറുകെ പൊലീസ് വലിച്ചു കെട്ടിയ കയറിൽ കുരുങ്ങി കഴുത്തിനു സാരമായി മുറിവേറ്റ അനിൽ ദീർഘ നാളത്തെ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്കു തിരിച്ചെത്തിയത്. 2012 ജൂലൈ നാലിനായിരുന്നു അപകടം. രാഷ്ട്രപതി സ്ഥാനാർഥിയായിരുന്ന പ്രണബ് മുഖർജിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പൊലീസ് കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരുന്നത്.

നിയമസഭയിലേക്കു ബൈക്കിൽ പുറപ്പെട്ട അനിലിനെ പാളയത്തു നിന്ന് പൊലീസ് തടഞ്ഞ് വഴി തിരിച്ചു വിട്ടു.  യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന്റെ കവാടത്തിനു മുന്നിലൂടെ നിയമസഭാ റോഡിലേക്കു തിരിയുന്നിടത്ത് പൊലീസ് വലിച്ചു കെട്ടിയ കയർ കഴുത്തിൽ കുരുങ്ങിയാണ് അപകടമുണ്ടായത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ അനിലിനെ ആദ്യം മെഡിക്കൽ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു.  വലതുവശത്തെ ശബ്ദനാളി മുറിഞ്ഞു പോയിരുന്നു. സങ്കീർണമായ ചികിത്സയ്ക്കൊടുവിൽ രണ്ടു മാസം ഒരു വാക്കു പോലും മിണ്ടാൻ പാടില്ലെന്നു ഡോക്ടർമാർ നിർദേശിച്ചു.

പക്ഷേ, ശബ്ദവിശ്രമത്തിന്റെ കാലത്തും ഇ–മെയിൽ വഴിയും എസ്എംഎസ് വഴിയും വിവരങ്ങൾ ശേഖരിച്ച് അനിൽ പത്രപ്രവർത്തനം തുടർന്നു. അപകടത്തിന്റെ തുടർച്ചയായി ഡീപ് വെയിൻ ത്രോംബോസിസിനും നേത്രരോഗത്തിനും ഉൾപ്പെടെ പല ശസ്ത്രക്രിയകൾ ചെയ്തിട്ടും അനിൽ മനക്കരുത്തു കൊണ്ട് അവയെല്ലാം മറികടന്നു. ഒടുവിൽ ഉറക്കത്തിനിടെ ഒളിച്ചെത്തിയ മരണമാണ് അനിലിനെ കൂട്ടിക്കൊണ്ടുപോയത്. റോഡിൽ കയർ കെട്ടി ഗതാഗതം നിയന്ത്രിക്കുന്ന അപകടകരമായ രീതി പാടില്ലെന്ന് അനിൽ രാധാകൃഷ്ണനുണ്ടായ അപകടത്തെത്തുടർന്ന്   സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 

അനിൽ രാധാകൃഷ്ണൻ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും ‘ദ് ഹിന്ദു’ കേരള ബ്യൂറോ ചീഫുമായ എസ്.അനിൽ രാധാകൃഷ്ണൻ (54) അന്തരിച്ചു. കുറവൻകോണം മാർക്കറ്റ് റോഡിലെ വസതിയായ സതി ഭവനത്തിൽ ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം നാള  10ന് ശാന്തികവാടത്തിൽ. വികസനോന്മുഖ വിഷയങളിൽ ഒട്ടേറെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിടിഐയിലാണു  തുടക്കം. കേരള പത്രപ്രവർത്ത യൂണിയൻ മുൻ ജില്ലാ പ്രസിഡന്റാണ്. 

2012 ജൂലൈ 4നു ബൈക്കിൽ യാത്ര ചെയ്യവെ, നിയമസഭയ്ക്കു സമീപം ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് കുറുകെ കെട്ടിയ കയർ കഴുത്തിൽ ചുറ്റി അനിലിനു ഗുരുതരമായി പരുക്കേറ്റിരുന്നു. വിദഗ്ധചികിത്സയിലൂടെ ആരോഗ്യം ഏറെക്കുറെ വീണ്ടെടുത്ത ശേഷവും മാധ്യമപ്രവർത്തനം തുടർന്നു. പരേതനായ രാധാകൃഷ്ണൻ നായരുടെയും സതീദേവിയുടെയും മകനാണ്. കവടിയാർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. ഭാര്യ: എസ്.എസ്.സിന്ധു (അധ്യാപിക, കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്എസ്എസ്). മകൻ‌: എസ്.എ.നാരായണൻ (റിലയൻസ് പെട്രോളിയം, ഗുജറാത്ത്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com