ലിംഗമാറ്റ ശസ്ത്രക്രിയകൾക്ക് പൊതുമാനദണ്ഡം വരുന്നു
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് ട്രാൻസ്ജെൻഡർ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയകൾക്ക് പൊതുമാനദണ്ഡം രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. അനന്യ കുമാരി അലക്സ് എന്ന ട്രാൻസ്ജെൻഡറിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. ശസ്ത്രക്രിയകൾ, അനുബന്ധമായ ആരോഗ്യസേവനങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകുന്നതിനായി വിദഗ്ധ സമിതി രൂപീകരിക്കും. ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് യോഗത്തിലാണ് തീരുമാനം.
നിലവിൽ സ്വകാര്യ മേഖലയിലെ ആശുപത്രികൾ മുഖേനയാണ് സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയകൾ നടന്നു വരുന്നത്. ഇതിൽ ചികിത്സാ രീതികൾ, ചെലവ്, തുടർചികിത്സ, ഗുണനിലവാരം എന്നിവ സംബന്ധിച്ച് ഒരു ഏകീകൃത മാനദണ്ഡം ഇല്ലെന്ന് യോഗം വിലയിരുത്തി. സർക്കാർ മേഖലയിൽ ഇത്തരം ശസ്ത്രക്രിയകളിൽ പ്രാവീണ്യമുള്ള ഡോക്ടർമാർക്ക് വിദഗ്ധ പരിശീലനം നൽകുന്നതുൾപ്പെടെ വിദഗ്ധ സമിതി പരിശോധിക്കും.
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി , ഭവന പദ്ധതിയിൽ മുൻഗണനാ വിഭാഗമാക്കുക എന്നിവ സംബന്ധിച്ചു പരിശോധിക്കുന്നതിന് സാമൂഹികനീതി ഡയറക്ടറെ ചുമതലപ്പെടുത്തി. പാഠ്യപദ്ധതികളിലും അധ്യാപക വിദ്യാർഥികളുടെ കരിക്കുലത്തിലും സെക‍്ഷൽ ഓറിയന്റേഷൻ ആൻഡ് ജെൻഡർ ഐഡന്റിറ്റി ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് പരിശോധിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെടും.