എം.ബസന്തിന് കേന്ദ്ര കിഴങ്ങു വർഗ ഗവേഷണ കേന്ദ്രത്തിന്റെ അവാർഡ്
Mail This Article
പാലോട്∙ മികച്ചതും പുതുമയാർന്നതുമായ രീതിയിൽ കിഴങ്ങു വിളകൾ കൃഷി ചെയ്യുന്നതിന് നന്ദിയോട് വട്ടപ്പൻകാട് എം.ജി. സദനത്തിൽ എം.ബസന്തിനു കേന്ദ്ര കിഴങ്ങു വർഗ ഗവേഷണ കേന്ദ്രത്തിന്റെ അവാർഡ്. കൃഷിവകുപ്പിന്റെ ജൈവഗ്രാമം അവാർഡ് നാലുതവണ നേടിയ നന്ദിയോട് പഞ്ചായത്തിന് ഇത് മറ്റൊരു അഭിമാന നേട്ടം കൂടിയായി. കേന്ദ്രത്തിന്റെ സ്ഥാപന ദിനത്തോടനുബന്ധിച്ചു എട്ടു കർഷകരെ തിരഞ്ഞെടുത്തതിൽ നാലു മലയാളികളിൽ ഒരാളാണ് ബസന്ത്. ബസന്തിന്റെ കൃഷിയിൽ മധുര കിഴങ്ങുകൾ നാലിനമുണ്ട്.
വയലറ്റ് നിറത്തിലെ ബൂകൃഷ്ണ, ഗോൾഡ് നിറത്തിലെ കനക, ക്രീം നിറത്തിലെ അരുൺ, മഞ്ഞ നിറത്തിലെ ഗൗരി എന്നിവയാണിത്. പവിത്ര, രക്ഷ എന്നീ ഇനം മരച്ചീനികളും നാടൻ ഇനമായ ആനകൊമ്പൻ, മഞ്ഞപ്പറ്റുവെള്ള എന്നിവയും കൃഷി ചെയ്യുന്നു. ചേന കൃഷിയിൽ ഗജേന്ദ്ര, ശ്രീപത്മം എന്നീ ഇനങ്ങളാണ് ഉള്ളത്. കൂടാതെ കാച്ചിൽ, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, വാഴ, ഇനം തെങ്ങുകൾ, ഗ്രോബാഗ് പച്ചക്കറി, കൂൺ കൃഷി എന്നിവയും ബസന്ത് ചെയ്യുന്നു. വന്യമൃഗ ശല്യത്തെ അതിജീവിച്ചാണ് ബസന്തിന്റെ കൃഷി.
2018–19 വർഷത്തിൽ നെടുമങ്ങാട് മഞ്ച ഹൈ സ്കൂളിൽ തരിശുഭൂമിയിൽ കൃഷി നടത്തിയതിന് സ്കൂളിന്റെ ആദരവും ലഭിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തകൻ കൂടിയാണ് ബസന്ത്. ലോക്ഡൗണുമായി ബന്ധപ്പെട്ടു നന്ദിയോട് പഞ്ചായത്ത് നടത്തിയ സമൂഹ അടുക്കളയിൽ സജീവ സാന്നിധ്യമായിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി പി. പ്രസാദിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ഭാര്യ സരളാമണിയും കൃഷിയിൽ സഹായിക്കുന്നു. എംഎസ് സി വിദ്യാർഥിനി അഞ്ജന, എൻജിനീയറിങ് വിദ്യാർഥി ഹരിപ്രസാദ് മക്കളാണ്.