പ്രസവശേഷം യുവതി മരിച്ചു ; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നു ബന്ധുക്കൾ
Mail This Article
മലയിൻകീഴ് ∙ പ്രസവശേഷം യുവതി മരിച്ചത് ആശുപത്രി അധികൃതരുടെ വീഴ്ചമൂലമെന്നു ബന്ധുക്കളുടെ പരാതി. പേയാട് ചെറുകോട് പ്രയാഗിൽ പ്രമോദ് ചന്ദ്രന്റെയും ജയശ്രീയുടെയും മകളും ബാലരാമപുരം കണ്ണറവിള സ്വദേശി ഷൈനുവിന്റെ ഭാര്യയുമായ ഗായത്രി ചന്ദ്രൻ (27) ആണ് മരിച്ചത്. ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രമോദ് ചന്ദ്രൻ പൊലീസിൽ പരാതി നൽകി.
9 മാസം ഗർഭിണിയായ ഗായത്രിയെ വയറുവേദന അനുഭവപ്പെട്ടതിനാൽ 19 ന് വൈകിട്ടാണ് പതിവായി കാണിച്ചിരുന്ന ശാസ്തമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ രാത്രി 9 ന് ബോധരഹിതയാകുന്നതു വരെ ഡോക്ടർമാർ പരിശോധിച്ചില്ലെന്നു പരാതിയിൽ പറയുന്നു. 9.30ന് ഓപ്പറേഷൻ തിയറ്ററിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞിനെ പുറത്തെടുത്തു. എന്നാൽ 12 മണിയോടെ ഗായത്രിയുടെ നില ഗുരുതരമാണെന്നും എസ്എടി ആശുപത്രിയിൽ എത്തിക്കണമെന്നും അറിയിച്ചു.
എസ്എടിയിൽ കൊണ്ടുവന്നെങ്കിലും വെന്റിലേറ്റർ ഇല്ലായിരുന്നു.തുടർന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രി 10.30 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. കുഞ്ഞ് ആരോപണവിധേയമായ ആശുപത്രിയിലാമ്. ആരോഗ്യനില തൃപ്തികരമെന്നാണ് വീട്ടുകാർക്കു കിട്ടിയ വിവരം. സ്ഥിരമായി കാണിച്ചിരുന്ന ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥയാണ് മകളുടെ ജീവൻ നഷ്ടമാകാൻ കാരണമെന്നു പിതാവ് പ്രമോദ് ചന്ദ്രൻ പറഞ്ഞു.