മേയർക്കെതിരെ മുരളീധരൻ ; ‘സൗന്ദര്യമുണ്ടെങ്കിലും വാക്കുകൾ ഭരണിപ്പാട്ടിനെക്കാൾ ഭയാനകം’
Mail This Article
തിരുവനന്തപുരം ∙ മേയർ ആര്യ രാജേന്ദ്രനെതിരെ കെ.മുരളീധരൻ എംപി നടത്തിയ പരാമശങ്ങളെ ചൊല്ലി വിവാദം. " സൗന്ദര്യമുണ്ടെങ്കിലും മേയറുടെ വായിൽ നിന്നു വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തു കിളിർത്തതാണ്. മഴ കഴിയുമ്പോഴേക്കും അതു തീരും. ഇങ്ങനെയുള്ള ഒരുപാടു പേരെ ഈ നഗരസഭ കണ്ടിട്ടുണ്ട്. ഇങ്ങനെ പോയാൽ മേയറെ നോക്കി 'കനകസിംഹാസനത്തിൽ...' എന്നു തുടങ്ങുന്ന പാട്ട് പാടേണ്ടിവരും "– ഇതായിരുന്നു മുരളീധരന്റെ വാക്കുകൾ.
ആറ്റുകാൽ പൊങ്കാലയെ നോൺ വെജിറ്റേറിയൻ പൊങ്കാലയാക്കിയ ഇന്ത്യയിലെ ഏക മേയർ എന്ന നേട്ടം ആര്യ രാജേന്ദ്രനാണെന്നും മുരളി പറഞ്ഞു. കോർപറേഷൻ നികുതിത്തട്ടിപ്പിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സമരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു മുരളിയുടെ വിവാദ പരാമർശം." ഒരു പാടു മഹത് വ്യക്തികൾ ഇരുന്ന കസേരയിലാണ് മേയർ ഇരിക്കുന്നത്. മുഖ്യമന്ത്രി എന്നും അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് ഇതുവഴിയാണ്. അദ്ദേഹം ഇതുവരെ ഒരുവാക്കു പറഞ്ഞിട്ടില്ല.
സർക്കാർ കക്കുന്നതിന്റെ മൂന്നിലൊന്നാണ് കോർപറേഷനിൽ കക്കുന്നത്. മുഴുക്കള്ളന് കാൽക്കള്ളനെ കുറ്റം പറയാൻ കഴിയാത്തതു കൊണ്ടാണ് മുഖ്യമന്തി വാ തുറക്കാത്തത്. സിൽവർ ലൈൻ പദ്ധതിയിൽ എത്ര കോടി അടിച്ചു മാറ്റാമെന്നാണ് മുഖ്യമന്ത്രി നോക്കുന്നത്. പണം കക്കാൻ സംവിധാനമുണ്ടാക്കുക, ജനിക്കുന്ന കുട്ടികളെ തട്ടിക്കൊണ്ടു പോയി വിൽക്കുക തുടങ്ങിയവയാണ് സിപിഎം പണി. ഭരണത്തുടർച്ചയുടെ പേരിൽ എന്തും കക്കാമെന്ന ലൈസൻസ് ആരും ഏൽപ്പിച്ചിട്ടില്ല. മര്യാദയ്ക്കു ഭരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇറങ്ങിപ്പോകുക, അല്ലെങ്കിൽ അടിച്ചിറക്കുന്ന കാലം വിദൂരമല്ല" – മുരളി പറഞ്ഞു.