ADVERTISEMENT

തിരുവനന്തപുരം∙ ദത്ത് വിവാദത്തിൽ ശിശുക്ഷേമ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണമെന്നു പരാതിക്കാരിയായ അനുപമ എസ്.ചന്ദ്രൻ ആവശ്യപ്പെട്ടു. റിപ്പോർട്ടിൽ ഉള്ളതെന്നു പറഞ്ഞു തനിക്കെതിരെ അപവാദങ്ങളാണു പ്രചരിപ്പിക്കുന്നത്. റിപ്പോർട്ട് ആവശ്യപ്പെട്ടു വകുപ്പ് മന്ത്രി വീണാ ജോർജിനും സെക്രട്ടറിക്കും കത്തയച്ചു. തന്റെ സമ്മതത്തോടെയാണു കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയതെന്ന രേഖ തയാറാക്കിയ നോട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ടു നിയമ സെക്രട്ടറിക്കും പരാതി നൽകി. ശിശുക്ഷേമ സമിതി, ചൈൽഡ് വെൽഫെയർ കമ്മിറ്റി, സർക്കാർ, സിപിഎം എന്നിവരെ സംരക്ഷിക്കുന്ന തരത്തിലാണ് അന്വേഷണ റിപ്പോർട്ട് എന്നാണു മനസ്സിലാവുന്നത്.

‘‘കുഞ്ഞിനെ തിരിച്ചുകിട്ടിയ സന്തോഷത്തെ കെടുത്തുന്ന തരത്തിലാണ് അപവാദ പ്രചാരണം. നിയമവിരുദ്ധമായാണു നോട്ടറി രേഖ ഉണ്ടാക്കിയത്. വിവാദമായപ്പോൾ ആ നോട്ടറി ഒരു മാധ്യമത്തോടു പറഞ്ഞത്, നോട്ടറൈസ് ചെയ്യുക എന്നതിനപ്പുറം അതിൽ എഴുതിയതു വായിക്കേണ്ട കാര്യം തനിക്കില്ലെന്നാണ്. കുഞ്ഞിനെ നൽകാൻ സമ്മതമാണെന്നു ഞാൻ വഞ്ചിയൂരുളള നോട്ടറിയുടെ ഓഫിസിലെത്തി ഒപ്പിട്ടു കൊടുത്തെന്നാണ് ആ രേഖയിൽ. ആ സമയത്തു ഞാൻ വീട്ടുതടങ്കലിൽ ആയിരുന്നു.

ശിശുക്ഷേമ സമിതിയുടെയും സിഡബ്ല്യുസിയുടെയും തലപ്പത്തുള്ളവരെ മാറ്റിയില്ലെങ്കിൽ തെളിവു നശിപ്പിക്കുമെന്ന് ആദ്യം മുതൽ പറയുന്നതാണ്. അങ്ങനെ സംഭവിക്കില്ലെന്നു മന്ത്രി ഉൾപ്പെടെ പറഞ്ഞു. റിപ്പോർട്ട് വന്നപ്പോൾ സമിതിയിലെ രേഖ ചുരണ്ടിയിരിക്കുന്നു. സിസിടിവി ദൃശ്യങ്ങൾ ഇല്ല. റിപ്പോർട്ട് കണ്ടിട്ടു പോലുമില്ലാത്ത പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറയുന്നത്, സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ നടപടിയെടുക്കില്ല എന്നാണ്’’– അനുപമ ചൂണ്ടിക്കാട്ടി.

‘‘കുട്ടിക്കടത്തിൽ കുറ്റക്കാരായ എല്ലാവർക്കും ശിക്ഷ ഉറപ്പാക്കും വരെ പ്രതിഷേധവും നിയമ പോരാട്ടവും തുടരും. മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ന് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ സമരം നടത്തും. ദേശീയ–രാജ്യാന്തര തലത്തിലെ നിയമ വിദഗ്ധരുടെ പിന്തുണയോടെയാവും നിയമ പോരാട്ടം’’. പി.ഇ.ഉഷ (ഐക്യദാർഢ്യ സമിതി  കൺവീനർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com