ഇതാ ഇവിടെയുമുണ്ട് രാജി വച്ച് പോകേണ്ട എൻജിനീയർമാർ..!തലസ്ഥാന റോഡുകളുടെ സ്ഥിതി ദയനീയം
Mail This Article
തിരുവനന്തപുരം∙ തലസ്ഥാന നഗരിയിലെ റോഡുകളുടെ സ്ഥിതി അതി ദയനീയം. റോഡുകൾക്കു കാലവർഷം നേരിടാൻ സാധിക്കുന്ന തരത്തിൽ അറ്റകുറ്റ പണികൾ നടത്താനാകുന്നില്ലെങ്കിൽ എൻജിനീയർമാർ രാജിവച്ചു പോകാൻ ഹൈക്കോടതി പറഞ്ഞു. ജില്ലയിൽ അങ്ങനെ അവർക്കു രാജിക്കത്തുമായി തയാറായിരിക്കുന്ന ഒട്ടേറെ റോഡുകളുണ്ട്. മഴമൂലം കുഴികളിൽ വെള്ളം നിറഞ്ഞതോടെ അപകടങ്ങളുടെ എണ്ണത്തിലും വർധനയുണ്ട്. സഹികെട്ട പൊതുജനങ്ങൾ ഉടൻ തന്നെ ‘രാജിക്കത്ത്’ അധികൃതർക്ക് നൽകാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ ചില റോഡുകൾ !
കുന്നുകുഴിലോകോളജ് റോഡ്
സ്ഥലത്തിന്റെ പേര് കുന്നുകുഴി. കുഴികൾ മുഴുവൻ റോഡിലും. വർഷം ഒന്നര കഴിഞ്ഞു. കുഴികളിലൂടെ യാത്ര പറ്റില്ല എന്ന സാഹചര്യം വരുമ്പോൾ മണ്ണിട്ട് കുഴികൾ മൂടും. ‘കാലവർഷം നേരിടാൻ പറ്റിയത് അറ്റകുറ്റ പണിയാണല്ലോ’ എന്ന് സമീപവാസി ദിലീപ് പരിഹസിക്കുന്നു.മെഡിക്കൽ കോളജിലേക്ക് പോകാവുന്ന ഇടറോഡ് ആയതിനാൽ കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന വഴിയാണിത്.
ഉള്ളൂർ–ആക്കുളം റോഡ്
‘ദേ ഇപ്പ ശരിയാക്കി തരാം ’എന്നു പറഞ്ഞാണ് ഡ്രെയ്നേജ് പൈപ് ഇടുന്നതിനായി റോഡിന് നടുഭാഗം കുഴിക്കുന്നത്. ഇപ്പോൾ വർഷം 2 ആയി. ഗതാഗത കുരുക്ക് കാരണം വാഹനങ്ങൾ കടയ്ക്കു മുന്നിൽ നിർത്താൻ കഴിയില്ല. കച്ചവടം തീരെ കുറവ്. ആക്കുളം സ്വദേശി അനിൽകുമാറിന്റെ മാത്രം പരാതിയല്ല ഇത്. പണി നടക്കുന്നത് ചില ദിവസങ്ങളിൽ മാത്രമാണ്.
കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ റോഡ്
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നു റെയിൽവേ ക്രോസിലേക്ക് പോകുന്ന വഴിയാണ് റോഡിലെ കുഴികൾക്ക് സ്കൂട്ടർ ചക്രത്തിന്റെ ആഴമുണ്ട്. കുഴികളുടെ ആഴം മനസിലാകാതെ യാത്ര തുടരുന്ന ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവ് കാഴ്ചയാണ്. റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഓട്ടോറിക്ഷകളും കുഴി ഇറങ്ങി കയറിവേണം യാത്ര ചെയ്യാൻ.
കമലേശ്വരം
കിഴക്കേക്കോട്ട–തിരുവല്ലം റോഡിൽ കമലേശ്വരം എത്തിയാൽ മുന്നോട്ട് പോകുവാൻ ബസ് പോലും മടിക്കും. ബൈക്കുകൾ നടപ്പാതകളിലൂടെയാണ് യാത്ര. കുഴിയിലിറങ്ങിയാൽ ഇരുചക്ര വാഹനങ്ങൾ അടിതെറ്റുമെന്നുറപ്പ്. ഡ്രെയ്നേജ് തന്നെയാണ് ഇവിടെയും വില്ലൻ. റോഡ് പണി ആരംഭിക്കാനിരിക്കവെ കനത്ത മഴയും.
അട്ടക്കുളങ്ങര കിള്ളിപ്പാലം റോഡ്
ഗതാഗത കുരുക്കിനും കുഴികൾക്കും സമ്മാനം നൽകുന്നെങ്കിൽ ഒന്നാം സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന വഴിയാണിത്. വലുതും ചെറുതുമായ കുഴികളാൽ നിറഞ്ഞ പാത ഉപയോഗിക്കുന്ന ജനങ്ങൾ ഒട്ടേറെയാണ്.കുഴികളിൽ ചാടി വാഹനങ്ങൾ പണിമുടക്കുന്നത് പതിവ് കാഴ്ചയാണ്.
തമ്പാനൂർ
നഗരത്തിന്റെ ഹൃദയഭാഗമായ റൗണ്ടിനു സമീപവുമുണ്ട് കുഴി. പൈപ് പണിക്കായി കുഴിയെടുത്തത് സിമന്റ് ഉപയോഗിച്ച് അടച്ചിരുന്നു. എന്നാൽ ആ ഭാഗം താഴ്ന്നു തുടങ്ങി. റൗണ്ട് എടുത്തുവരുന്ന വാഹനങ്ങൾ കുഴി ശ്രദ്ധയിൽ പെടുന്നില്ലാത്തതിനാൽ അപകടത്തിനുള്ള സാധ്യത കൂടുതലാണ്.