ഭൂമി എറ്റെടുക്കലിലെ വീഴ്ച : ജീവിതം പ്രതിസന്ധിയിലായി കുടുംബങ്ങൾ
Mail This Article
മലയിൻകീഴ് ∙ 2017 ഫെബ്രുവരിയിലാണ് വിളപ്പിൽ പഞ്ചായത്തിൽ ഡോ. എ.പി.ജെ.അബ്ദുൽകലാം ശാസ്ത്ര സാങ്കേതിക സാങ്കേതിക സർവകലാശാലയ്ക്ക് ആസ്ഥാനം പണിയാൻ തീരുമാനിച്ചത‌്. 2018ൽ പഞ്ചായത്തിലെ ചൊവ്വള്ളൂർ, കണികാണുംപാറ പ്രദേശങ്ങളിൽ ഭൂമി കണ്ടെത്തി. 39.91 ഹെക്ടർ ഏറ്റെടുക്കാൻ കഴിഞ്ഞ ജനുവരിയിൽ വിജ്ഞാപനമിറക്കി. പിന്നാലെ 210 ഭൂവുടമകൾ സർക്കാരിന് രേഖകൾ കൈമാറി.
പിന്നാലെയാണ്, ആദ്യഘട്ടമായി 50 ഏക്കർ മാത്രമാണ് ഏറ്റെടുത്ത് ഉടമകൾക്ക് നഷ്ടപരിഹാരം നൽകുകയെന്ന് സർക്കാർ നിലപാട് മാറ്റിയത്. 39.61 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ 2019ൽ 100 കോടിയും 2020ൽ 6 കോടിയും റവന്യു വകുപ്പിന് കൈമാറിയിരുന്നു. എന്നാൽ ഏറ്റെടുത്ത നൂറേക്കർ ഭൂമിക്ക് 352 കോടിയാണ് വില നിശ്ചയിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി തൽക്കാലം 50 ഏക്കർ വാങ്ങിയാൽ മതിയെന്ന തീരുമാനത്തിൽ അധികൃതർ എത്തുകയായിരുന്നു.
ഇതോടെ ശേഷിക്കുന്ന ഭൂമിയുടെ കാര്യം അനിശ്ചിതത്വത്തിലായി. സ്ഥലത്തിന് സർക്കാരിൽ നൽകുന്ന പണം പ്രതീക്ഷിച്ച് പെൺമക്കളുടെ വിവാഹം നിശ്ചയിച്ചവർ, പകരം വസ്തു വാങ്ങാൻ മുൻകൂർ പണം നൽകിയവർ, കെട്ടുതാലി പണയപ്പെടുത്തി ബാങ്ക് വായ്പ അടച്ചു തീർത്തവർ തുടങ്ങിയവരെല്ലാം പ്രതിസന്ധിയിലായി.