സിനിമാ മേഖല ജി.കെ. പിള്ളയെ മറന്നു; ജനപ്രതിനിധികളും നാട്ടുകാരും ഒഴുകിയെത്തി
Mail This Article
വർക്കല∙ ആറര പതിറ്റാണ്ട് അഭിനയ രംഗത്തു സജീവമായി നിറഞ്ഞു നിന്ന നടനായിട്ടും ജി.കെ.പിള്ളയുടെ ആദരാഞ്ജലി അർപ്പിക്കാൻ സിനിമ ലോകത്ത് നിന്നെത്തിയത് അപൂർവം പേർ മാത്രം. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കു വേണ്ടി നിർവാഹക സമിതി അംഗമായ സുധീർ കരമന റീത്ത് സമർപ്പിച്ചതൊഴിച്ചാൽ സിനിമ മേഖലയിലെ മറ്റു പ്രമുഖരാരും വീട്ടിലെത്തിയില്ല. മറ്റു സിനിമാ സംഘടനകളും അദ്ദേഹത്തെ മറന്നു.
മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ.വാസവൻ, ജി.ആർ.അനിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ, കെ.ബാബു എംഎൽഎ, വി.ജോയി എംഎൽഎ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, വർക്കല കഹാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരും വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രിക്കു വേണ്ടി വി.ജോയി എംഎൽഎ റീത്ത് സമർപ്പിച്ചു. വൈകിട്ട് അഞ്ചോടെ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് വീട്ടു വളപ്പിൽ സംസ്കാരം നടന്നത്. മെഡിക്കൽ കോളജിൽ അന്തരിച്ച ജി.കെ.പിള്ളയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് ഇടവ സംഘംമുക്ക് വലിയമാന്തറ വിളയിൽ വീട്ടിലെത്തിച്ചത്.
ചിറയിൻകീഴ് സ്വദേശിയായ അദ്ദേഹം വിവാഹ ശേഷമാണ് ഭാര്യയുടെ നാടായ ഇവിടേക്കു താമസം മാറ്റിയത്. നാട്ടിലെ സാംസ്കാരിക രംഗത്തെല്ലാം സജീവമായിരുന്ന അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ നാട്ടുകാർ ഒഴുകിയെത്തി. സർക്കാർ ബഹുമതികളൊന്നും ലഭിച്ചില്ലെങ്കിലും സാംസ്കാരിക–സാമൂഹിക സംഘടനകളുടെ നൂറോളം പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ‘നിമിഷം’, ‘എന്റെ സത്യാന്വേഷണ പരീക്ഷകൾ’ എന്നിവയാണ് അദ്ദേഹം അവസാനം അഭിനയിച്ച സിനിമകൾ. കഴിഞ്ഞ വർഷം വരെ സീരിയലിൽ അഭിനയിച്ചിരുന്നു.