സരിതയുടെ മരണം; ആഘാതം മാറാതെ...
Mail This Article
വർക്കല∙ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സിങ് ഓഫിസർ പുത്തൻചന്ത വില്വമംഗലം വീട്ടിൽ പി.എസ്.സരിത(45) കോവിഡ് ബാധയെ തുടർന്നു പെട്ടെന്നുണ്ടായ മരണത്തിന്റെ ആഘാതത്തിലാണ് ആശുപത്രിയിലെ സഹപ്രവർത്തകരായ ആരോഗ്യപ്രവർത്തകർ. കല്ലറയിലെ കോവിഡ് കെയർ സെന്ററിൽ കഴിഞ്ഞ ഒരാഴ്ചയായി കൃത്യനിർവഹണം പൂർത്തിയാക്കിയതിന് പിന്നാലെ പെട്ടെന്നുണ്ടായ മരണം ഏവരെയും ഞെട്ടിച്ചു.
ജനുവരി 8 മുതൽ 17 വരെയാണ് കല്ലറ സിഎഫ്എൽടിസിയിൽ സരിത ഡ്യൂട്ടി ചെയ്തത്. ഡ്യൂട്ടി അവസാനിച്ച തിങ്കളാഴ്ച ദിവസമാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നു കോവിഡ് പരിശോധന നടത്തിയത്. പുത്തൻചന്തയിലുള്ള വീട്ടിൽ തന്നെ ക്വാറന്റീനിൽ പ്രവേശിച്ചു ഒരു ദിവസം പിന്നിടും മുൻപാണ് വിധി മരണത്തിന്റെ രൂപത്തിലെത്തിയത്. കുണ്ടറ ഇളമ്പല്ലൂർ സ്വദേശിനിയാണ് സരിത.
ഭർത്താവ് എസ്.യേശുമണി ഗൾഫിലാണ്. മകൾ അർഥന അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ബിഎസ് സി ഒഫ്താൽമോളജി വിദ്യാർഥിനി. മകൻ അനന്തകൃഷ്ണൻ ഞെക്കാട് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി. സംസ്കാരം ഇന്ന് നടക്കും. മരണത്തിൽ മന്ത്രി വീണാ ജോർജ് അടക്കമുള്ളവരും അനുശോചിച്ചിരുന്നു.