കൂടുതൽ പേരിലും ഒമിക്രോണിന് സമാനമായ രോഗ ലക്ഷണങ്ങൾ, കുതിക്കുന്നു കോവിഡ്
Mail This Article
പാറശാല∙ പഞ്ചായത്തുകളിൽ പ്രതിദിന കോവിഡ് പരിശോധന നിരക്ക് 70 കടന്നു. ചെങ്കൽ പഞ്ചായത്തിൽ ആണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ 73 മുതൽ 65 ശതമാനം വരെ ആണ് നിലവിൽ ടിപിആർ നിരക്ക്. ചെങ്കലിൽ 392 പേർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. രണ്ടാം തരംഗത്തിൽ കോവിഡ് വ്യാപനം കുറഞ്ഞിരുന്ന കുളത്തൂർ പഞ്ചായത്തിൽ ഇത്തവണ ആദ്യം മുതൽ കോവിഡ് ബാധിതരുടെ എണ്ണം കൂടി വരികയാണ്. ടിപിആർ നിരക്ക് 60 ശതമാനം കഴിഞ്ഞു.
പാറശാല പഞ്ചായത്തിലും കോവിഡ് ബാധിതരുടെ നിരക്ക് വേഗത്തിൽ ഉയർന്നു. ടിപിആർ കഴിഞ്ഞ ദിവസങ്ങളിൽ 50 ശതമാനം പിന്നിട്ടു. പരിശോധന കുറഞ്ഞതാണ് കേസുകൾ കുറയുന്നതിന് കാരണം. ഔദ്യോഗിക കണക്കുകൾ പ്രകാരം 132 പേർ ചികിത്സയിൽ ഉണ്ടെങ്കിലും യഥാർഥ കണക്ക് ഇരട്ടിയോളം വരും. പരശുവയ്ക്കൽ വാർഡിൽ കഴിഞ്ഞ ദിവസം മരിച്ച 8 വയസ്സുകാരിക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല.
പരശുവയ്ക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ, നഴ്സ് എന്നിവരുടെ കുറവ് മൂലം കോവിഡ് പരിശോധന വർധിപ്പിക്കാൻ കഴിയാത്ത സ്ഥിതി ആണ്. ഒരു ഡോക്ടർ മാത്രമുള്ള ആശുപത്രിയിൽ ഒപി പരിശോധന നടത്തേണ്ടതിനാൽ കോവിഡ് സാംപിൾ ശേഖരിക്കാൻ ജീവനക്കാർ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഗുരുതര സാഹചര്യം കണക്കിലെടുത്ത് ഡോക്ടറെ ഉടൻ നിയമിക്കണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കൊല്ലയിൽ പഞ്ചായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നു.
നിലവിൽ 65 പേർ ചികിത്സയിൽ ഉണ്ട്. കാരോട് പഞ്ചായത്തിൽ ടിപിആർ 55 ശതമാനം പിന്നിട്ടു. ഒമിക്രോണിനു സമാനമായ രോഗ ലക്ഷണങ്ങൾ ആണ് കൂടുതൽ പേരിലും കാണുന്നത്. പ്രദേശത്തെ ആശുപത്രികളിൽ ഒമിക്രോൺ കിറ്റ് ലഭ്യമല്ലാത്തതിനാൽ ആന്റിജൻ പരിശോധന മാത്രം ആണ് നടക്കുന്നത്. വിവാഹം, മരണം തുടങ്ങി പൊതു പരിപാടികൾക്ക് നിയന്ത്രണം എത്തിയെങ്കിലും പലയിടത്തും പാലിക്കപ്പെടുന്നില്ലെന്നും പരാതികൾ ഉണ്ട്.