ADVERTISEMENT

തിരുവനന്തപുരം∙ കോവിഡാനന്തരകാലത്തു വിനോദ സഞ്ചാരത്തെ ചലിപ്പിക്കാൻ ടൂറിസം വകുപ്പ് ആവിഷ്കരിച്ച കാരവൻ പാർക്കുകളിൽ ആറെണ്ണം തിരുവനന്തപുരത്ത്. വേളി, ആക്കുളം, തിരുവല്ലം, കോവളം എന്നിവിടങ്ങളിലാണിവ. ഇതിൽ ആക്കുളത്തും തിരുവല്ലത്തും ഒരേ ഗ്രൂപ്പ് തന്നെയാണു പാർക്കുകൾ തുടങ്ങുക. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഈ കേന്ദ്രങ്ങളിൽ പാർക്കുകൾ. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ വിവിധ ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പാക്കേജ് ടൂർ കാരവൻ പാർക്കുകൾ കേന്ദ്രീകരിച്ചു നടക്കും. സംസ്ഥാനത്താകെ 122 പാർക്കുകളാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏറ്റവുമധികം ഇടുക്കി ജില്ലയിലാണ്. 

സംസ്ഥാനത്തെ ആദ്യ  പാർക്ക് വാഗമണിൽ ആരംഭിച്ച അഡ്രാക് ഗ്രൂപ്പാണ് ആക്കുളത്തും തിരുവല്ലത്തും ഇതു  തുടങ്ങുകയെന്നു ഡയറക്ടർ എസ്.നന്ദകുമാർ പറഞ്ഞു. കാരവൻ സർവീസ് നടത്താൻ റജിസ്റ്റർ ചെയ്ത ഗ്രൂപ്പുകൾ തന്നെയാണു മിക്കയിടത്തും പാർക്കുകൾ ആരംഭിക്കാൻ ഒരുങ്ങുന്നത്. കോവളം ബീച്ച്, വേളി ടൂറിസ്റ്റ് വില്ലേജ്, ശംഖുമുഖം, ലുലു മാൾ, വിമാനത്താവളം എന്നിവയുടെ സാന്നിധ്യമാണു നഗരത്തിൽനിന്ന് അധികം അകലെയല്ലാതെ പാർക്കുകൾ തുടങ്ങാൻ സംരംഭകരെ പ്രേരിപ്പിക്കുന്നത്.

എന്നാൽ ഇടുക്കിയിലും വയനാട്ടിലുമെല്ലാം ഗ്രാമീണ മേഖലയിലാണു കാരവൻ പാർക്കുകൾ. തലസ്ഥാനത്ത് പൊന്മുടിയും നെയ്യാറും വർക്കലയും അടക്കം നഗരത്തിൽ നിന്ന് അകലെയുള്ള ടൂറിസം കേന്ദ്രങ്ങൾ തൽക്കാലം പാർക്കിന്റെ പട്ടികയിൽ ഇല്ല ആദ്യത്തെ പാർക്ക് വാഗമണിൽ തുടങ്ങിയിട്ടേയുള്ളൂവെങ്കിലും കാരവനുകൾ  പലരും നിരത്തിലിറക്കിക്കഴിഞ്ഞു. നാലു മുതിർന്നവർക്ക് 24 മണിക്കൂർ യാത്ര ചെയ്യാനും രാത്രി തങ്ങാനുമായി 25000 രൂപയാണ് ഏകദേശ നിരക്ക്. 200 കിലോമീറ്റർ വരെയുള്ള യാത്രയാണ് ഈ പാക്കേജിലുള്ളത്. ദൂരം കൂടുമ്പോൾ നിരക്കും കൂടും. സംസ്ഥാനത്താകെ 355 കാരവനുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

trivandrum-caravan-inside
കാരവന്റെ ഉൾക്കാഴ്ച

അരയേക്കർ ഉണ്ടെങ്കിൽ കാരവൻ പാർക്ക്

സ്വകാര്യ മേഖലയിലോ, പൊതുമേഖലയിലോ, പിപിപി മാതൃകയിലോ കാരവൻ പാർക്കാകാം. കുറഞ്ഞത് അരയേക്കർ  വേണം. ഒരേസമയം അഞ്ചു കാരവനെങ്കിലും പാർക്ക് ചെയാനാകണം.. ജലസംഭരണി, വിനോദത്തിനുള്ള തുറന്നയിടം, സുരക്ഷാ ജീവനക്കാരൻ, നിരീക്ഷണ ക്യാമറകൾ, ചുറ്റുമതിൽ, ടൂറിസം ഫെസിലിറ്റേഷൻ കേന്ദ്രം എന്നിവ വേണം. പ്രാദേശിക കലാരൂപങ്ങൾ പാർക്കിൽ അവതരിപ്പിക്കാം.

കാരവനിൽ എന്തൊക്കെ?

ഭാരത് സ്റ്റേജ് ആറിലുള്ള വാഹനം. ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അനുമതി നിർബന്ധം. ഡ്രൈവർക്കു ഹെവി വെഹിക്കിൾ ലൈസൻസ് വേണം. സോഫ കം ബെഡ്, റഫ്രജററ്റർ, മൈക്രോ വേവ് അവൻ, ‍ഡൈനിങ് ടേബിൾ, ശുചിമുറി, എസി, ഇന്റർനെറ്റ് കണക്ഷൻ, വിഡിയോ–ഓഡിയോ സൗകര്യം, ചാർജിങ് പോയിന്റ്, ജിപിഎസ് തുടങ്ങിയ സൗകര്യങ്ങൾ വാഹനത്തിലുണ്ടാകണം.   ഒരു ഓപ്പറേറ്റർക്ക് ഒന്നോ, ഒന്നിലധികം കാരവൻ ആകാം. ടൂറിസം വകുപ്പിന്റെ റജിസ്ട്രേഷൻ വേണം. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com