പ്രമേഹം:കാൽ മുറിച്ചുമാറ്റി വീട്ടമ്മ, മകന് അർബുദം: കനിവു തേടി ഈ കുടുംബം
Mail This Article
തിരുവനന്തപുരം∙ 12 വർഷത്തിലധികമായി പ്രമേഹത്തിന്റെ അവശതകളാൽ ബുദ്ധിമുട്ടുന്ന കരകുളം സ്വദേശി രേഖയ്ക്ക്. രോഗം മൂർഛിച്ച് മൂന്നു വർഷം മുൻപ് കാലിന്റെ ഒരു ഭാഗം മുറിച്ചു മാറ്റേണ്ടി വന്നതോടെ ജീവിതം പൂർണമായി കിടക്കയിലായി. ഇതിനിടെ ഇടിത്തീയായി ഏകമകന് അർബുദബാധയും ആർസിസിയിലെ ചികിത്സയും കൂടി വന്നതോടെ ദുരിതം ഇരട്ടിയായി. മകന് വൃക്കയുടെ ഭാഗത്താണ് അർബുദബാധ. ദീർഘകാലം ചികിൽസ ആവശ്യമുണ്ട്. മുറിച്ചു നീക്കിയ ഭാഗത്തു നിന്ന് കാലിൽ മേൽപ്പോട്ട് പഴുപ്പു കയറുന്നതിനാൽ രണ്ടു മാസമായി പേരൂർക്കട ആശുപത്രിയിലാണ് രേഖ. ഇതോടെ മകന്റെയും ചികിൽസ മുടങ്ങി
ഭർത്താവ് സുനിൽകുമാർ ഓട്ടോ ഡ്രൈവറായിരുന്നു. കോവിഡ് കാലത്ത് ഓട്ടോറിക്ഷയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ വാഹനം നഷ്ടമായി. രേഖ വീട്ടു ജോലി ചെയ്തു കിട്ടുന്ന വരുമാനം കൂടി സ്വരൂപിച്ചാണ് കുടുംബം കഴിഞ്ഞു പോന്നത്. സുനിൽ കൂലിപ്പണിയെടുത്തു കിട്ടുന്ന വരുമാനത്തിലായിരുന്നു രണ്ടു പേരുടെ ചികിത്സയും വീട്ടു ചെലവും കഴിഞ്ഞിരുന്നത്.
രേഖയും മകനും ആശുപത്രിയിലായതോടെ സുനിലിന് ജോലിക്കു പോകാനും കഴിയാതെയായി.. സ്വന്തമായി വീടു പോലുമില്ലാത്ത രേഖക്കും കുടുംബത്തിനും തുടർ ചികിത്സയ്ക്കും ജീവിതത്തിനുമായി അടിയന്തരമായി സുമനസുകളുടെ സഹായം കൂടിയേ തീരൂ. സഹായിക്കാൻ എസ്ബിഐ ഏണിക്കര ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ– 67184138486. ഐഎഫ്എസ് സി കോഡ്– SBIN0070861. ഫോൺ– 8921807249.