ലൈഫ്: അടുത്ത മാസത്തോടെ വീടുകളുടെ എണ്ണം 3 ലക്ഷമാകുമെന്ന് മുഖ്യമന്ത്രി
Mail This Article
കഴക്കൂട്ടം∙ അടുത്ത മാസത്തോടെ ലൈഫ് പദ്ധതി പ്രകാരം നിർമിച്ചു നൽകുന്ന വീടുകളുടെ എണ്ണം മൂന്നു ലക്ഷം ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ നിർമിച്ച 20,808 വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിന്റെ സംസ്ഥാന തല ഉദ്ഘാടനം കഠിനംകുളം പഞ്ചായത്തിലെ വെട്ടുതുറയിൽ നിർവഹിക്കുകയായിരുന്നു മുഖ്യ മന്ത്രി.
സംസ്ഥാന സർക്കാരിന്റെ വികസനം കൊണ്ട് ആരും വഴിയാധാരമായിട്ടില്ല എന്നു മുഖ്യമന്ത്രി പറഞ്ഞു. ശതാബ്ദങ്ങളായി പട്ടയം ലഭിക്കാത്തവരുടെ പ്രശ്നം ഗൗരവമായി കണ്ട എൽഡിഎഫ് കഴിഞ്ഞ സർക്കാരിന്റെ കാലത്തു തന്നെ രണ്ടേകാൽ ലക്ഷം പേർക്ക് പട്ടയം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. നൂറു ദിന പദ്ധതിയുടെ ഭാഗമായി 14,000 പേർക്ക് കെ ഫോൺ കണക്‌ഷൻ നൽകും എന്നും മുഖ്യമന്ത്രി അറിയിച്ചു. വെട്ടുതുറ സ്വദേശിയായ അയിഷാബിവി-കമറുദ്ദീൻ ദമ്പതികൾക്കു താക്കോൽ നൽകിയാണ് മുഖ്യമന്ത്രി സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചത്.
കഠിനംകുളം പഞ്ചായത്തിൽ ആകെ നിർമിച്ചു നൽകാൻ ഉദ്ദേശിക്കുന്ന 442 വീടുകളിൽ 28 വീടുകളുടെ നിർമാണം പൂർത്തിയാക്കിയതായി അധ്യക്ഷത വഹിച്ച മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. വി.ശശി എംഎൽഎ, നവകേരളം കോഓർഡിനേറ്റർ ടി.എൻ. സീമ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഹരിപ്രസാദ്, കഠിനംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അജിതാ അനി, വാർഡ് അംഗം ഉനൈസാ അൻസാരി, ബ്ലോക്ക് അംഗം ജഫേഴ്സൺ, പഞ്ചായത്ത് അംഗം റീത്ത നിക്സൺ, ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പി.ബി. നൂഹ് തുടങ്ങിയവർ പങ്കെടുത്തു.